ന്യൂദൽഹി : ഇന്ത്യയ്‌ക്കെതിരെ ഭീകരവാദം വളർത്താൻ തങ്ങളുടെ മണ്ണ് വിട്ടു നൽകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി . സമാധാനത്തിലേക്കുള്ള നടപടികൾ സ്വീകരിക്കാൻ അദ്ദേഹം പാകിസ്ഥാനെയും ഉപദേശിച്ചു. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പൂർണ്ണ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനൊപ്പം ഇന്ത്യൻ മണ്ണിൽ നിന്ന് , അഫ്ഗാൻ വിദേശകാര്യ മന്ത്രി പാകിസ്ഥാന് നേരിട്ട് മുന്നറിയിപ്പ് നൽകി.
“പാകിസ്ഥാൻ നമ്മുടെ ധൈര്യം പരീക്ഷിക്കാൻ ശ്രമിക്കരുത്; അത്തരം എന്തെങ്കിലും മുന്നേറ്റങ്ങൾ നടത്തുന്നതിന് മുമ്പ്, അവർ പോയി യുഎസ്, യുകെ, നാറ്റോ എന്നിവയോട് ഞങ്ങളെക്കുറിച്ച് ചോദിക്കണം” അമീർ ഖാൻ മുത്തഖി പറഞ്ഞു.
“അഫ്ഗാനിസ്ഥാനിൽ തീവ്രവാദികളില്ല. നമ്മുടെ ഭൂമിയുടെ ഒരിഞ്ച് പോലും തീവ്രവാദികളുടെ നിയന്ത്രണത്തിലല്ല. 2021 ൽ നമ്മൾക്കെതിരെ പ്രവർത്തിച്ച അഫ്ഗാനിസ്ഥാൻ ഇപ്പോൾ പൂർണ്ണമായും മാറിയിരിക്കുന്നു. സമാധാനത്തിനായി അഫ്ഗാനിസ്ഥാൻ ചെയ്തതുപോലെ പാകിസ്ഥാനും മറ്റ് രാജ്യങ്ങളും തീവ്രവാദികൾക്കെതിരെ സമാനമായ നടപടികൾ സ്വീകരിക്കണമെന്ന് “ അദ്ദേഹം വ്യക്തമാക്കി.
കാബൂളിനടുത്ത് അടുത്തിടെ നടന്ന സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് മുത്താഖി പറഞ്ഞു. “പ്രശ്നങ്ങൾ ഈ രീതിയിൽ പരിഹരിക്കാൻ കഴിയില്ല. അഫ്ഗാനിസ്ഥാൻ ഇപ്പോൾ സമാധാനപരവും പുരോഗമനപരവുമായ ഒരു രാജ്യമാണ്. ആർക്കും ഈ സമാധാനം തകർക്കാൻ കഴിയില്ല” അദ്ദേഹം പറഞ്ഞു. അഫ്ഗാനികളുടെ ധീരതയെ വെല്ലുവിളിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി.
















