ദീര്‍ഘകാലം ആര്‍എസ്എസ് പ്രാന്ത സംഘചാലക് ആയിരുന്നു പിഇബി മനോന്‍ എന്ന മേനോന്‍ സാര്‍. ആയിരം പൂര്‍ണ്ണ ചന്ദ്രന്‍മാരെ കണ്ട്, സഫല ജീവിതം നയിച്ച മേനോന്‍ സാര്‍ അദ്ദേഹവുമായി അടുപ്പമുള്ള എല്ലാവര്‍ക്കും സന്തോഷവും പ്രേരണയും നല്‍കി. എറണാകുളം ജില്ലയിലെ കാലടിക്കടുത്തെ മാണിക്യമംഗലം ഗ്രാമത്തിലെ പറയത്തു കുടുംബത്തിലാണ് പി
ഇബി മേനോന്‍ എന്ന ബാലന്‍ മേനോന്റെ ജനനം. 1939 കുംഭ മാസത്തിലെ അവിട്ടമായിരുന്നു നക്ഷത്രം. സംഘ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നത് അദ്ദേഹത്തിന്റെ നാല്‍പതാം വയസിനോടടുത്താണ്. കേരള ക്ഷേത്രസംരക്ഷണ സമിതിയിലൂടെയായിരുന്നു അത്. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ സംസ്ഥാന തല ഉത്തരവാദിത്വം വഹിച്ചിരുന്ന മേനോന്‍സാര്‍ ക്രമേണ സംഘ സ്വയംസേവകനായി. പി. മാധവ്ജിയുമായി അടുത്ത സമ്പര്‍ക്കത്തിലുണ്ടായിരുന്ന അദ്ദേഹം മാധവ്ജിയുടെ ആരാധകനായിരുന്നു. അതോടൊപ്പം ശ്രീവിദ്യ ഉപാസനയില്‍ ദീക്ഷ എടുക്കുകയും ആ സമ്പ്രദായത്തില്‍ ഉറച്ച സാധകനുമായി. സംഘത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ട മേനോന്‍ സാര്‍ നിഷ്ഠാവാനായ സ്വയംസേവകനായി. പ്രൗഢാവസ്ഥയിലാണ് സ്വയംസേവകനായതെങ്കിലും സംഘവുമായി വളരെ പെട്ടെന്നുതന്നെ ഇഴുകിച്ചേര്‍ന്നു. കുടുംബജീവിതവും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയ്‌ക്കുള്ള ഔദ്യോഗിക ജീവിതവും, സംഘവുമായി സമന്വയിപ്പിച്ചു കൊണ്ടുപോകുന്നതില്‍ അദ്ദേഹം വിജയിച്ചു. എല്ലാറ്റിനുമുപരി സംഘത്തിനായിരുന്നു പ്രാധാന്യം കല്‍പ്പിച്ചിരുന്നത്. താനുമായി ബന്ധപ്പെടുന്ന സകല വ്യക്തികളെയും തന്റെ കുടുംബങ്ങളെയുമെല്ലാം സംഘവുമായി ബന്ധിപ്പിച്ചു. അക്കാലത്ത് സമൂഹത്തിലെ ഉന്നതരായ പല വ്യക്തികളും സംഘത്തെ അംഗീകരിച്ചിരുന്നെങ്കിലും പരസ്യമായി അത് പ്രകടമാക്കാന്‍ മടിച്ചിരുന്നു. എന്നാല്‍ മേനോന്‍ സര്‍ അഭിമാനത്തോടെ സംഘ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക്, പ്രാന്ത സംഘചാലക് എന്നീ ചുമതലകള്‍ ഏറ്റെടുത്ത് സംഘത്തെ മുന്‍നിരയില്‍ നിന്നുതന്നെ നയിക്കാന്‍ തയ്യാറായി. സംഘത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന അഖില ഭാരതീയ ആര്‍ത്തിക് ടോളിയില്‍ അംഗമായും കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു.
പ്രൗഢ സ്വയംസേവകര്‍ക്ക് പ്രത്യേകമായി സംഘ ശിക്ഷാ വര്‍ഗുകള്‍ ഇല്ലാതിരുന്ന കാലത്തായിരുന്നു മേനോന്‍ സാര്‍ പ്രഥമ വര്‍ഷ പരിശീലനത്തിന് പോകുന്നത്. ഇത്രയും പ്രായമായ അവസ്ഥയില്‍ കുടുംബപരവും ഔദ്യോഗികവുമായ തിരക്കുകള്‍ മാറ്റിവച്ച് ശിബിരത്തില്‍ പങ്കെടുത്തു. ശ്രമകരമായ ഈ പരിശീലനത്തിന് വരാനുള്ള പ്രേരണ എന്താണ് എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി എല്ലാവര്‍ക്കും പ്രേരണാദായകമാണ്. ”ഞാന്‍ സംഘ പ്രവര്‍ത്തനം വെറുമാരു സംഘടനാ പ്രവര്‍ത്തനമായിട്ടല്ല കാണുന്നത്. മറിച്ച് ദേശത്തിനു വേണ്ടി ചെയ്യേണ്ട ഒരു ദൈവീക കാര്യമായാണ്. ഇതൊരു സാധനയാണ്. സാധനയുടെ ഓരോ അനുഷ്ഠാനവും ശ്രദ്ധാപൂര്‍വം നടത്തിയാലേ സാക്ഷാത്കാരം സാധ്യമാകൂ. സംഘ സാധനയിലെ അതിപ്രധാനമായ അനുഷ്ഠാനമാണ് സംഘശിക്ഷാവര്‍ഗ്. സംഘചാലക് എന്ന നിലയ്‌ക്ക് കാര്യകര്‍ത്താക്കളോട് സംഘശിക്ഷാ വര്‍ഗുകള്‍ കഴിഞ്ഞോ എന്ന് ചോദിക്കുമ്പോള്‍, ഞാന്‍ അത് കഴിഞ്ഞിരിക്കേണ്ടതാണെന്ന് വിശ്വസിക്കുന്നു. ചെറുപ്രായത്തില്‍ എനിക്ക് സംഘത്തില്‍ ചേരാന്‍ സാധിച്ചില്ല. എങ്കിലും മൂന്നാം വര്‍ഷ പരിശീലനം അടക്കമുള്ള എല്ലാ വര്‍ഗുകളും വളരെ വേഗം പൂര്‍ത്തിയാക്കണം എന്നാണ് എന്റെ ആഗ്രഹം.” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അടുത്ത രണ്ടു വര്‍ഷങ്ങളില്‍ അദ്ദേഹം ദ്വിതീയ, തൃതീയവര്‍ഷ സംഘ ശിക്ഷാ വര്‍ഗുകള്‍ പൂര്‍ത്തിയാക്കി. നാഗ്പൂരില്‍ തൃതീയ വര്‍ഷ പരിശീലനത്തിന് പോയപ്പോള്‍ അവിടുത്തെ കടുകെണ്ണയില്‍ തയ്യാറാക്കിയ ആഹാരവുമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. കടുകെണ്ണയുടെ മണം പോലും സഹിക്കാന്‍ പറ്റാതിരുന്നതിനാല്‍ ഭോജനശാലയ്‌ക്കു പുറത്തിരുന്നു ചോറും മോരും മാത്രം കഴിച്ചു. ഇത്തരം പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ സഹധര്‍മിണി വിജയത്തിന്റെ സഹകരണം അതിപ്രധാനമായിരുന്നു.
പരമ പൂജനയീയ സര്‍സംഘചാലകന്മാര്‍ അടക്കം അഖില ഭാരതീയവും പ്രാന്തീയവുമായ അധികാരികളെല്ലാം അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. മറ്റനവധി സ്ഥാനീയ കാര്യകര്‍ത്താക്കളും ആ വീട്ടില്‍ നിത്യസന്ദര്‍ശകരായിരുന്നു. വീട്ടില്‍ എത്തുന്ന സംഘകാര്യകര്‍ത്താക്കളെയല്ലാം സത്കരിക്കാന്‍ മേനോന്‍ സാറിന് വലിയ താല്‍പ്പര്യമായിരുന്നു. പക്ഷേ, അടുക്കളയിലെ സാഹചര്യം നോക്കാതെ വിജയേച്ചിയെ വിളിച്ചു പറയുമ്പോള്‍, നയചാതുര്യത്തോടെയും സാമര്‍ത്ഥ്യത്തോടെയും വിജയേച്ചി എല്ലാ അതിഥികളെയും സത്കരിച്ച്, സന്തോഷിപ്പിച്ചയയ്‌ക്കാറുണ്ടായിരുന്നു. ഇത്തരം ഒരു വീട്ടമ്മയുടെ സഹകരണം ഇല്ലാതെ ഒരു കാര്യകര്‍ത്താവിന് സംഘകാര്യം വിജയകരമായി നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണ്.
കേരളത്തില്‍ നടന്ന ഒരു ബൈഠക്കില്‍ പൂജനീയ ദേവറസ്ജി ഭാരതത്തിലെ ബാലിക ബാലകന്മാരെ ക്രൈസ്തവ മിഷണറിമാരും മറ്റും ഏറ്റെടുത്ത് വിദേശത്തേക്കടക്കം കൊണ്ടുപോകുന്നത് പരാമര്‍ശിച്ചു. ഭാരതത്തിലെ ഒരു കുഞ്ഞും അനാഥരാകരുത് എന്ന കാര്യം മേനോന്‍ സാറിന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. അതിന്റെ ഫലമായാണ് കേരളത്തിലെ ആദ്യ ബാലസദനം ആലുവയിലെ ചൊവ്വരയില്‍ മാതൃഛായ എന്ന പേരില്‍ ആരംഭിച്ചത്. അതില്‍നിന്നു പ്രേരണ ഉള്‍ക്കൊണ്ട് കേരളത്തിലെ മിക്കവാറും എല്ലാ ജില്ലയിലും ഇത്തരം ബാല-ബാലിക സദനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആലുവയില്‍ പ്രവര്‍ത്തിക്കുന്ന തന്ത്ര വിദ്യാപീഠത്തിന്റെ സ്ഥാപനത്തിലും വികസനത്തിലും മേനോന്‍ സാറിന്റെ പങ്ക് വലുതാണ്.
അങ്കമാലിക്കടുത്തുള്ള വാപ്പാലശ്ശേരി കോളനിയില്‍ സാമൂഹ്യ വിരുദ്ധരുടെ നിരവധി ചൂഷണങ്ങള്‍ക്ക് വിധേയരാകേണ്ടി വന്ന ഹരിജന സഹോദരങ്ങളെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗ്രാമ സേവാസമിതിയുടെ ആരംഭം. അകവൂര്‍ ഹൈസ്‌കൂള്‍, മാതൃശക്തി കേന്ദ്രം, ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ സംരംഭ കേന്ദ്രം തുടങ്ങി ഒട്ടനവധി സേവാ പ്രവര്‍ത്തനങ്ങള്‍ ഗ്രാമ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ സജീവമായി നടക്കുന്നുണ്ട്. ആലുവയിലെ വിദ്യാധിരാജ വിദ്യാലയത്തിന്റെ നല്ല രീതിയിലുളള നടത്തിപ്പിനായി മേനോന്‍ സാര്‍ നടത്തിയ ഇടപെടലുകള്‍ ഫലപ്രദമായിരുന്നു. ആ വിദ്യാലയം ഇന്ന് സംസ്ഥാനത്തെ അഭിമാനകരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള സേവാ ട്രസ്റ്റുകളുടെയും കാര്യാലയ ട്രസ്റ്റുകളുടെയും നിയമാനുസൃതമായ നടത്തിപ്പില്‍ മേനോന്‍ സാറിന്റെ കൃത്യമായ മാര്‍ഗനിര്‍ദ്ദേശമുണ്ടായിരുന്നു.
കേരളത്തിലെ മാധ്യമ രംഗത്ത് കാര്യമായ സ്വാധീനം ചെലുത്തുന്ന ദേശീയതയുടെ ശബ്ദമായ ജന്മഭൂമി പത്രം, ജനം ചാനല്‍ എന്നിവയുടെയെല്ലാം വിജയത്തിന് മേനോന്‍ സാറിന്റെ സഹായവും മാര്‍ഗദര്‍ശനവും അതിപ്രധാനമായിരുന്നു. ആലുവയില്‍ അഭിമാനത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന സംഘത്തിന്റെയും വിവിധ ക്ഷേത്രങ്ങളുടെയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാര്യാലയ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ പ്രധാനമായും മേനോന്‍ സാറിന്റേതായിരുന്നു. സാമ്പത്തിക മേഖലയില്‍ ഹൈന്ദവ ശാക്തീകരണം ആവശ്യമാണെന്ന ചിന്തയുടെ അടിസ്ഥാനത്തില്‍ പ്രമുഖരെയല്ലാം സംഘടിപ്പിച്ചു കെപിബിഎഫ് (കേരള പെര്‍മനന്റ് ബെനിഫിറ്റ് ഫണ്ട്) എന്ന സ്ഥാപനം ആരംഭിച്ചു. കേരളത്തിന്റെ എല്ലാ ജില്ലകളിലും ഇതിന്റെ ശാഖകള്‍ ആരംഭിക്കാനായതിന്റെ പരിശ്രമവും മേനോന്‍ സാറിന്റേതായിരുന്നു.
2006 ല്‍ സംഘസ്ഥാപകനായ ഡോക്ടര്‍ജിയുടെ ജന്മശതാബ്ദിവേളയില്‍ ധാരാളം പേര്‍ വിസ്താരകന്മാരായി പ്രവര്‍ത്തിക്കാന്‍ ആഹ്വാനമുണ്ടായപ്പോള്‍ മേനോന്‍ സാര്‍ ആദ്യം തന്നെ അതിന് സന്നദ്ധനായി. പ്രാന്ത സംഘചാലക് ആയിരുന്ന അദ്ദേഹം ആലപ്പുഴ നഗരമാണ് പ്രവര്‍ത്തനത്തിന് തെരഞ്ഞെടുത്തത്. ആലപ്പുഴ കാര്യാലയത്തില്‍ പരിമിതമായ സൗകര്യങ്ങളാണുണ്ടായിരുന്നത്. എങ്കിലും അദ്ദേഹം അവിടെ താമസിച്ച് വിസ്താരകനായി പ്രവര്‍ത്തിച്ചു. പ്രമുഖരായ വ്യക്തികളെയടക്കം സമ്പര്‍ക്കം ചെയ്ത് പ്രവര്‍ത്തകര്‍ക്ക് മാതൃകയായി.
ആരോഗ്യസ്ഥിതി അനുവദിക്കുന്നതുവരെ മേനോന്‍ സാര്‍ സംഘത്തിലും പൊതുപ്രവര്‍ത്തനത്തിലും സജീവമായിരുന്നു. ശാരീരിക അസ്വസ്ഥതയാല്‍ യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലും സംഘ നിഷ്ഠയ്‌ക്ക് കുറവ് വരുത്തിയില്ല. നിത്യേന വൈകുന്നേരം സംഘ പ്രാര്‍ത്ഥന വീട്ടില്‍ നടത്തിക്കൊണ്ടിരിക്കുന്നു. വീട്ടില്‍ ആരെല്ലാം വന്നാലും കൃത്യം 6.30 ന് അദ്ദേഹം സംഘ പ്രാര്‍ത്ഥനയില്‍ വ്യാപൃതനാകുമായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലും ദീര്‍ഘകാലം നമുക്കെല്ലാം പ്രേരണ നല്‍കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
(മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനാണ് ലേഖകന്‍)
















