തിരുവനന്തപുരം: ക‍്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ സൗജന‍്യ യാത്ര അനുവദിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. നിയമസഭയിൽ വച്ചായിരുന്നു മന്ത്രിയുടെ നിർണായക പ്രഖ‍്യാപനം.
സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള കെഎസ്ആർടിസി ബസുകളിലായിരിക്കും സൗജന‍്യ യാത്ര അനുവദിക്കുന്നതെന്ന് മന്ത്രി വ‍്യക്തമാക്കി. ഇക്കാര‍്യത്തിൽ കെഎസ്ആർടിസി ഡയറക്റ്റർ ബോർഡ് വ‍്യാഴാഴ്ചയോടെ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാന്‍സര്‍ ചികിത്സയ്‌ക്കായി ആശുപത്രികളിലേക്ക് പോകുന്ന രോഗികള്‍ക്കാണ് കെഎസ്ആര്‍ടിസിയുടെ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യുന്നതിനുള്ള അവസരമൊരുങ്ങുന്നത്.
കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ അനുദിനം വര്‍ധനവുണ്ടാകുന്നതായി മന്ത്രി നിയമസഭയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 22 ലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ഇതുവഴി 26 കോടി രൂപയുടെ അധിക വരുമാനം വകുപ്പിന് നേടാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസി ബസുകളില്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം ഒരുക്കിയത് യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. വനിതകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിലൂടെയും യാത്രക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് മന്ത്രി അവകാശപ്പെടുന്നത്.
















