തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ മേഖലയിലെ പുനരധിവാസത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി 260.56 കോടി അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനം. നേരത്തെ നൽകിയ 682.5 കോടി രൂപയ്‌ക്ക് പുറമെയാണ് ഈ പുതിയ സഹായം. വയനാട്ടിലെ ജനങ്ങളോടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ കരുതൽ വയനാട്ടിൽ മാത്രം ഒതുങ്ങുന്നില്ല. തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്ക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, 2,444 കോടി രൂപയുടെ ദേശീയ അർബൻ ഫ്‌ളഡ് റിസ്ക് മാനേജ്‌മെന്റ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ തലസ്ഥാനത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും മഴയിൽ മുങ്ങിപ്പോയ നഗരമാണ് തിരുവനന്തപുരം.
വികസനവും കരുതലും കൈകോര്‍ക്കുന്ന നടപടികളാണ് എന്നും കേന്ദ്ര സർക്കാരിൻ്റേത്. സഹായവും പിന്തുണയും ആവശ്യമുള്ളയിടങ്ങളിലേക്ക് ഞങ്ങൾ എത്തിക്കുക തന്നെ ചെയ്യും. ബിജെപിയും കേന്ദ്ര സര്‍ക്കാരും എന്നും കേരളത്തിലെ ജനങ്ങൾക്കൊപ്പമുണ്ട്. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം, അതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
















