തിരുവനന്തപുരം: ആസ്തികര്‍ ദേവീസമാരാധന ഉപാസനാപൂര്‍വം നിര്‍വഹിക്കുന്ന പുണ്യകാലമാണ് നവരാത്രി. അറിവിന്റെ ദേവതയാണ് ശാരദ. ശിവഗിരിയിലെ ശാരദ ഗുരുസ്വരൂപിണിയാണ്. ആ ഗുരു സ്വരൂപിണിയില്‍ നിന്നും ആര്‍ജ്ജിക്കേണ്ടത് വിദ്യയും അറിവുമാണെന്ന് ശിവഗിരി ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി.
ലോകമെമ്പാടും അധിവസിക്കുന്ന ഭാരതീയര്‍ ഓരോ തരത്തില്‍ നവരാത്രി ആഘോഷിക്കുന്നു. 9 ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ശക്തിസ്വരൂപിണിയായും തുടര്‍ന്ന് 3 ദിവസം ഐശ്വര്യസ്വരൂപിണിയായും അവസാന മൂന്ന് ദിവസം വിദ്യാസ്വരൂപിണിയായും ദേവിയെ സങ്കല്‍പ്പിച്ചുപോരുന്നു. പാര്‍വതി, ലക്ഷ്മി, സരസ്വതി എന്നീ മൂര്‍ത്തികളെയാണ് ഇവിടെ സമാരാധന ചെയ്യുന്നത്. സരസ്വതി വിദ്യാദേവതയെങ്കിലും ശിവഗിരിയില്‍ ശാരദാദേവീ സങ്കല്‍പമാണ്. ദേവിയുടെ ഏറ്റവും സൂക്ഷ്മവും സാത്വികവുമായ സങ്കല്‍പ്പമാണത്. സരസ്വതീ സങ്കല്‍പ്പത്തില്‍ വീണയെങ്കില്‍ ശാരദയ്‌ക്ക് വീണയ്‌ക്ക് പകരം പുസ്തകം നല്‍കിയിരിക്കുന്നു. ഗ്രന്ഥം, കലശം, കിളി, ചിന്മുദ്ര എന്നിവ നാല് തൃക്കൈകളിലായി നല്‍കി ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥ തത്വത്തെ വിദ്യാദേവതയിലൂടെ ഗുരു വെളിപ്പെടുത്തുന്നു.
മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യം സത്യസാക്ഷാത്കാരമാണ്. സാക്ഷാത്കാരം പുതുതായ ഒന്നിന്റെ സൃഷ്ടിയല്ല. ഉള്ളതിനെ ശരിയായി അറിയലാണ്. ഈശ്വരന്‍, ജീവന്‍, ജഗത് എന്നീ മൂന്നും ഒരേയൊരു സത്യം തന്നെയെന്നുള്ള അനുഭവമാണ്. അദ്വൈതവേദാന്ത ശാസ്ത്രപ്രകാരം മഹാഗുരുക്കന്മാരുടെ മുഴുവന്‍ പ്രവൃത്തികളുടെയും ആത്യന്തികമായ ലക്ഷ്യവും ഉപദേശസാരവും ഇതൊന്നു മാത്രമായിരുന്നു. ക്ഷേത്രസങ്കല്പത്തെ ജ്ഞാനസാധനയുടെ ഉത്തമോപാധിയാക്കി എങ്ങനെ മാറ്റാമെന്ന് ശാരദാമഠത്തിന്റെ സംസ്ഥാപനത്തിലൂടെ ശ്രീനാരായണ ഗുരുദേവന്‍ കാട്ടിത്തരുന്നു. ഗുരുദേവന്‍ ശിവഗിരിയില്‍ ശാരദാക്ഷേത്രം സ്ഥാപിച്ചില്ല, ശാരദാമഠമാണ് സ്ഥാപിച്ചത്. ഇപ്പോള്‍ ശിവഗിരിയിലെ ശാരദാമ്മയ്‌ക്ക് 112 വയസ്സ് കഴിഞ്ഞിരിക്കുകയാണ്. അമ്മ ജ്ഞാനസ്വരൂപിണിയാണ്. സച്ചിദാനന്ദസ്വാമി പറഞ്ഞു.
















