ചെന്നൈ: നടൻ വിജയ് യുടെ റാലിക്കിടെ 41 പേർ കൊല്ലപ്പെടുകയും 67 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കൃത്യമായ റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് ഞാനും കേന്ദ്രമന്ത്രി എൽ മുരുഗനും കരൂർ സന്ദർശിച്ചതെന്നും അവർ പറഞ്ഞു.
ഇനി ഇത്തരത്തിലുള്ള അപകടം രാജ്യത്ത് എവിടെയും ഉണ്ടാകാതാരിക്കാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതായുണ്ട്. ഇതിന് വേണ്ട നടപടികൾ കേന്ദ്രസർക്കരിന്റെ ഭാഗത്ത് നിന്നും ഉടൻ ഉണ്ടാകും. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീഡ്യൂർ കേന്ദ്ര സർക്കാർ ഉടൻ കൊണ്ടു വരുമെന്നും നിർമല സീതാരാമൻ അറിയിച്ചു. ദുരന്ത സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ദുരന്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ തിരക്കി കൃത്യമായി റിപ്പോർട്ട് ചെയ്യുക എന്നതാണ് ദൗത്യം. ഇരയായവരെ കാണുകയും അവരുമായി സംസാരിക്കുകയും ചെയ്തു. കാര്യങ്ങളെല്ലാം പ്രധാനമന്ത്രിയെ ധരിപ്പിക്കും. പ്രധാനമന്ത്രി പ്രഖ്യാപിച്ച ധനസഹായത്തിന് അർഹരായവരെ എത്രയും പെട്ടെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തി അവരുടെ ബാങ്ക് വിവരങ്ങളും വിലാസവും എത്രയും പെട്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കേണ്ടതാണ്.
മരിച്ചവരുടെ ബന്ധുക്കൾക്കൊപ്പം ഏത് സമയത്തും കേന്ദ്രസർക്കാർ ഒപ്പമുണ്ടാകുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. രാവിലെ പതിനൊന്ന് മണിയോടെയാണ് നിർമല സീതാരാമനും എൽ മുരുഗനും കരൂരിലെത്തിയത്. അപകട സ്ഥലം സന്ദർശിച്ച ശേഷം ഇരുവരും കരൂർ മെഡിക്കൽ കോളേജിലെത്തി ചികിത്സയിൽ കഴിയുന്നവരെ കണ്ടു. തുടർന്ന് അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അവരുടെ വീടുകളിൽ പോയി കണ്ടു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000രൂപയും മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും അനുവദിച്ചിരുന്നു.
















