വേദത്തിന് രണ്ടു ഭാഗങ്ങളുണ്ട്. കര്‍മകാണ്ഡവും ജ്ഞാനകാണ്ഡവും. കര്‍മകാണ്ഡം ജ്ഞാനകാണ്ഡത്തിലേക്കുള്ള ചവിട്ടുപടിയാണ്. ‘പ്രസ്ഥാനത്രയി’ എന്നറിയപ്പെടുന്ന ഉപനിഷത്തുകള്‍, ഭഗവദ് ഗീത, ബ്രഹ്‌മസൂത്രം എന്നീ ഗ്രന്ഥങ്ങള്‍ ജ്ഞാനമാര്‍ഗത്തെപ്പറ്റിയും അദ്വൈത വേദാന്തത്തെപ്പറ്റിയും വിവരിക്കുന്നു. നിര്‍ഗുണ ബ്രഹ്‌മം സഗുണ ബ്രഹ്‌മമായി മാറി. സഗുണ ബ്രഹ്‌മത്തിന് പുരുഷന്‍, പ്രകൃതി എന്നീ രണ്ടു ഭാവങ്ങളുണ്ട്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍പോലെ വേര്‍തിരിക്കാനാവാത്ത വിധം അവ ചേര്‍ന്നിരിക്കുന്നു. പ്രകൃതി പുരുഷന്റെ സൃഷ്ടിയല്ല, പുരുഷന്റെ ഭാഗമാണ്. പുരുഷനെ കാണാന്‍ കഴിയില്ല. എന്നാല്‍ പ്രകൃതിയെ കാണാനാകും. പ്രകൃതിയെ സ്ത്രീയായും പുരുഷനെ ആണായും സങ്കല്പിച്ചിരിക്കുന്നു. ദൃഷ്ടിഗോചരമായ ഈ പ്രപഞ്ചവും ജീവജാലങ്ങളുമെല്ലാം പ്രകൃതിയാണ്. ഈ സഗുണ ബ്രഹ്‌മത്തെ വൈഷ്ണവര്‍ വിഷ്ണുവെന്നും ശൈവര്‍ ശിവനെന്നും വിളിക്കുന്നു. ത്രിമൂര്‍ത്തി സങ്കല്പത്തിലുള്ള ബ്രഹ്‌മ-വിഷ്ണു-മഹേശ്വരന്മാര്‍ വ്യത്യസ്തമാണ്.
പ്രകൃതിയുടെ സത്വ-രജ-തമോ ഗുണങ്ങളെ വിഷ്ണുവായും ബ്രഹ്‌മാവായും രുദ്രനായും സങ്കല്പിച്ചിരിക്കുന്നു. മറ്റെല്ലാ ദേവസങ്കല്പങ്ങളും ഈ പരമമായ ഈശ്വരന്റെ വിവിധ ഭാവങ്ങള്‍ മാത്രമാണ്. ബ്രഹ്‌മ-വിഷ്ണു-മഹേശ്വരന്മാര്‍ പ്രകൃതിയുടെ മൂന്ന് ഗുണങ്ങളുടെ ഭാവങ്ങളായതിനാല്‍ അവരെ പ്രകൃതിയുടെ മൂന്ന് സന്താനങ്ങളായും കണക്കാക്കാം. പ്രകൃതിയെ ആദിപരാശക്തിയെന്നും വിളിക്കുന്നു. സഗുണ ബ്രഹ്‌മത്തെ അര്‍ദ്ധനാരീശ്വരനെന്നും വിളിക്കാവുന്നതാണ്. ചാമുണ്ഡി, ബ്രാഹ്‌മണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, നരസിംഹി എന്നീ ഏഴുപേരും കാര്‍ത്യായനിയുടെ ജടയില്‍നിന്നുത്ഭവിച്ചവരാണ്. ഇവരെ സപ്തമാതൃക്കള്‍ എന്നറിയപ്പെടുന്നു. ഇവരോടുകൂടി മഹാലക്ഷ്മി സങ്കല്പവും കൂടെ ചേര്‍ത്താല്‍ അഷ്ടമാതൃക്കളായി.
അംബിക, ആര്യ, ഉമ, ഭീമ, ശൈലപുത്രി, ശൈലരാജസുത, ശാകുംഭരി, സര്‍വാണി, ദേവേശി, ദേവി, ദുര്‍ഗ്ഗ, ഗൗരി, ഗിരിസുത, ഗിരിരാജാത്മജ, കാളി, മഹാഭീമ, മഹാദേവി, മഹാകാളി, മഹേശ്വരി, പര്‍വതരാജകന്യ, രുദ്രാണി, രുദ്രപത്‌നി, ത്രിഭുവനേശ്വരി തുടങ്ങിയവ ശ്രീപാര്‍വതിയുടെ പര്യായങ്ങളാണ്. ഈ ലോകവും ജീവജാലങ്ങളെയുമെല്ലാം രക്ഷിച്ചുനിലനിര്‍ത്തുന്നത് പ്രകൃതി അഥവാ ആദിപരാശക്തിയാണ്. എല്ലാം ഒന്നിനോടൊന്ന് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സൂര്യനാണ് സസ്യജാലങ്ങളിലൂടെ നമ്മുടെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിര്‍മിക്കുന്നത്. രാത്രിയില്‍ ചന്ദ്രന്‍ സസ്യങ്ങളില്‍ ഔഷധഗുണങ്ങള്‍ നിറയ്‌ക്കുന്നു. പ്രകൃതി ഏറ്റവും വലിയ എന്‍ജിനീയറും ഡോക്ടറും ശാസ്ത്രജ്ഞയുമാണ്. ജീവജാലങ്ങളെക്കൊണ്ട് ഓരോ പ്രവര്‍ത്തിയും ചെയ്യിക്കുന്നത് പ്രകൃതിയാണ്. ജീവജാലങ്ങള്‍ പ്രകൃതിയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പ്രകൃതി അവര്‍ക്ക് സന്തോഷവും സംതൃപ്തിയും പ്രതിഫലമായി നല്‍കുന്നു.
ലക്ഷ്മി, സരസ്വതി, ദുര്‍ഗ്ഗ, നവദുര്‍ഗ്ഗ, സപ്തമാതൃക്കള്‍, അഷ്ടമാതൃക്കള്‍ എന്നീ ദേവി സങ്കല്പങ്ങളെല്ലാം ആദിപരാശക്തി അഥവാ പ്രകൃതിയുടെ വിവിധ ഭാവങ്ങളാണ്. എല്ലാ ജീവജാലങ്ങളിലും പ്രകൃതി എന്ന ദേവി മാതാവായും ബുദ്ധിയായും ശക്തിയായും മനസ്സായും സ്‌നേഹമായും ഊര്‍ജ്ജമായും മറ്റും വിരാജിക്കുന്നു. ആദിപരാശക്തിയെ പ്രസാദിപ്പിക്കാനാണ് ചണ്ഡികാഹോമം നടത്തുന്നത്.
മൂകാംബിക, ചോറ്റാനിക്കര, കുമാരനെല്ലൂര്‍ തുടങ്ങി പല ദേവീ ക്ഷേത്രങ്ങളിലും സരസ്വതി, ലക്ഷ്മി, ദുര്‍ഗ്ഗ എന്നീ ഭാവങ്ങളില്‍ ദേവിയെ പൂജിയ്‌ക്കുന്നു. പ്രഭാതത്തില്‍ സരസ്വതി പൂജയും മധ്യാഹ്നത്തില്‍ ലക്ഷ്മി പൂജയും സായഹ്നത്തില്‍ ദുര്‍ഗ്ഗാപൂജയും നടത്തുന്നു. സരസ്വതിയ്‌ക്ക് മഞ്ഞ പട്ടും, ലക്ഷ്മി ദേവിക്ക് വെളുത്ത പട്ടും ദുര്‍ഗ്ഗാദേവിക്ക് ചുവന്ന പട്ടുമാണ് അലങ്കാരം. പ്രകൃതി അഥവാ ആദിപരാശക്തിയുടെ സൗമ്യഭാവങ്ങള്‍ ലോകത്തെ രക്ഷിക്കുകയും രൗദ്രഭാവങ്ങള്‍ അധര്‍മത്തെ ഇല്ലാതാക്കി ധര്‍മം രക്ഷിക്കുകയും ചെയ്യുന്നു. ഭൂകമ്പം,
സുനാമി, അതിവര്‍ഷം, അമിത ഉഷ്ണം, കൊടുങ്കാറ്റ്, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയെല്ലാം പ്രകൃതിയുടെ രൗദ്രഭാവങ്ങളാണ്. ശൈലപുത്രി, ബ്രഹ്‌മചാരിണി, ചന്ദ്രഘണ്ട, കൂഷ്മാണ്ഡ, സ്‌കന്ദമാത, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നീ നവഭാവങ്ങളിലാണ് ദേവിയെ ആരാധിക്കുന്നത്.
ദക്ഷയാഗ സമയത്ത് ശിവനില്‍ നിന്നു ജനിച്ച ഭദ്രകാളി തന്റെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിവന്ന് ശിവനില്‍ത്തന്നെ ലയിച്ചുചേര്‍ന്നു. ഭദ്രകാളിയുടെ മറ്റ് അവതാരങ്ങള്‍ ശിവനില്‍നിന്നാണെങ്കിലും പാര്‍വതിയുടെ രൗദ്രരൂപമാണെങ്കിലും രണ്ടും ഒന്നുതന്നെയാണ്. പാര്‍വതി, അര്‍ദ്ധനാരീശ്വരനായ ശിവന്റെ ഭാഗം തന്നെയാണ്.
പല കാളീക്ഷേത്രങ്ങളിലൂം മൃഗബലി പതിവുണ്ടായിരുന്നു. രക്തബീജാസുരനെ വധിക്കാന്‍ ചാമുണ്ഡി അസുരന്റെ രക്തം നിലത്തുവീഴാതെ പാനം ചെയ്തു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കാം മൃഗബലി എന്ന ആചാരം നിലവില്‍വന്നത്. ശ്രീ പരമേശ്വരന്‍ കാളകൂടവിഷം കുടിച്ചത് ലോകത്തെ രക്ഷിക്കാന്‍ വേണ്ടിയാണ്. അതുപോലെ രക്തബീജാസുരനെ വധിച്ച് ലോകത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ചാമുണ്ഡീദേവി അസുരന്റെ രക്തം നിലത്തുവീഴാതെ പാനം ചെയ്തത്. ആദിശങ്കരന്‍ എല്ലാത്തരത്തിലുമുള്ള മൃഗബലികളും വിലക്കി, ദേവിയുടെ മുമ്പില്‍ ശ്രീചക്രം സ്ഥാപിച്ചു. നിയമം മൂലം സര്‍ക്കാരും മൃഗബലി നിരോധിച്ചിരിക്കുകയാണ്. എല്ലാ ജീവജാലങ്ങളും ഈശ്വരസൃഷ്ടിയാണ്. അവയെ വധിച്ച് നടത്തുന്ന ഒരു ബലിയും ഈശ്വരന്‍ സ്വീകരിക്കുകയില്ല.
രംഭന്‍ എന്ന അസുരന്‍ ഒരു എരുമയെ വിവാഹം കഴിച്ചു. എരുമ ഗര്‍ഭിണിയായി. ആ എരുമയെ ഒരു പോത്ത് കണ്ടുമോഹിച്ചു. പോത്തും രംഭനും തമ്മില്‍ ഏറ്റുമുട്ടി. പോത്ത് രംഭനെ വധിച്ചു. രംഭന്റെ ചിതയില്‍ച്ചാടി എരുമയും മരിച്ചു. ഈ ചിതയുടെ മധ്യത്തില്‍നിന്നാണ് ശക്തിമാനായ മഹിഷാസുരനുണ്ടായത്. കൂടാതെ രംഭാസുരനും ദാരികന്‍ എന്ന പേരില്‍ ആ ചിതയില്‍നിന്നുതന്നെ പുനര്‍ജ്ജന്മമെടുത്തു. ദാരികന്റെ ജന്മത്തെപ്പറ്റി മറ്റൊരു കഥയുമുണ്ട്. മഹാവിഷ്ണു അസുരന്മാരെയല്ലാം വധിച്ചപ്പോള്‍ നാല് അസുര സ്ത്രീകള്‍ പാതാളത്തില്‍പ്പോയി ഒളിച്ചു. ദാരികനും ദാനവരും അവരുടെ സന്താനങ്ങളാണ് എന്നതാണ് ആ കഥ. ദാരികന്‍ ശിവനെ തപസ്സുചെയ്ത് വരം സമ്പാദിച്ചു. യുദ്ധത്തില്‍ ശത്രുവിന്റെ ആയുധമേറ്റ് ശരീരം മുറിഞ്ഞു രക്തം നിലംപതിച്ചാല്‍ അതില്‍നിന്നും അവനെപ്പോലെ ബലവാനും ആയുധധാരികളുമായ അനേകം അസുരന്മാരുണ്ടായി ശത്രുവിനോട് ഏറ്റുമുട്ടുമെന്നായിരുന്നു വരം ലഭിച്ചത്. ഈ വരം ലഭിച്ചതിനാലാണ് ദാരികനെ രക്തബീജാസുരന്‍ എന്നും വിളിക്കുന്നത്.
ദേവാസുര യുദ്ധം തുടങ്ങിയപ്പോള്‍ ശ്രീപാര്‍വതി കാളീരൂപമെടുത്ത് യുദ്ധത്തില്‍ പങ്കെടുത്തു. ദാരികന്‍ തന്റെ ജീവരക്ഷയ്‌ക്കായുള്ള ബീജമന്ത്രം തന്റെ ഭാര്യ ഭാനുമതിയ്‌ക്ക് ഉപദേശിച്ച് അതു ജപിക്കുവാന്‍ പറഞ്ഞു. ശത്രുക്കള്‍ ഈ ബീജമന്ത്രം ജപിച്ചാല്‍ ദാരികന്‍ കൊല്ലപ്പെടും. കാളി ഈ മന്ത്രം അസുരന്റെ ഭാര്യയില്‍നിന്നു സൂത്രത്തില്‍ കരസ്ഥമാക്കി. ഒടുവില്‍ ദേവിയും രക്തബീജാസുരനും തമ്മില്‍ ഏറ്റുമുട്ടി.
രക്തബീജാസുരന്റെ രക്തം ഭൂമിയില്‍ വീണപ്പോള്‍ അതില്‍നിന്നും അനേക ലക്ഷം അസുരന്മാര്‍ ഉയിര്‍ത്തെഴുന്നേറ്റു. അപ്പോള്‍ ദേവി ചാമുണ്ഡിയെ വിളിച്ചു. രക്തം നിലത്തു വീഴാതെ ചാമുണ്ഡി നക്കിക്കുടിച്ചു. അങ്ങനെ രക്തബീജാസുരനൊഴിച്ച് എല്ലാവരുംവധിക്കപ്പെട്ടു. ദേവിയുടെ ഖഡ്ഗപ്രയോഗം രക്തബീജന്റെ ഗളം ഛേദിച്ചു. ഒരുതുള്ളി രക്തവും നിലത്തുവീഴാന്‍ ചാമുണ്ഡി സമ്മതിച്ചില്ല. അങ്ങ നെ രക്തബീജാസുരന്‍ വധിയ്‌ക്കപ്പെട്ടു. രക്തബീജാസുരവധവും നവരാത്രിയും തമ്മില്‍ ബന്ധമൊന്നുമില്ല.
പ്രകൃതിനിയമങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പ്രകൃതി അഥവാ ആദിപരാശക്തി എങ്ങനെ ശിക്ഷിക്കുമെന്ന് കാണിക്കുവാന്‍ വേണ്ടി മാത്രമാണ് ഈ കഥ ഇവിടെ വിവരിച്ചത്.
മഹിഷാസുരന്‍ ബ്രഹ്‌മാവിനെ തപസ്സുചെയ്ത് ഒരു പുരുഷനാലും താന്‍ വധിയ്‌ക്കപ്പെടരുത് എന്ന വരം കരസ്ഥമാക്കി. ഒരു സ്ത്രീയ്‌ക്കും തന്നെ വധിക്കാനുള്ള ശക്തിയുണ്ടാവുകയില്ല എന്നാണ് മഹിഷാസുരന്‍ വിചാരിച്ചത്. ശിവനെയും മഹാവിഷ്ണുവിനെയും മഹിഷാസുരന്‍ യുദ്ധത്തില്‍ തോല്പിച്ചു. അവസാനം ദുര്‍ഗ്ഗയുടെ ഭാവമായ കാളിയുടെ കറുത്ത ചര്‍മ്മത്തില്‍നിന്നും ദേവന്മാര്‍ ഒരു സ്ത്രീയെ സൃഷ്ടിച്ചു. എല്ലാ ദേവന്മാരും തങ്ങളുടെ ശക്തിയും ആയുധങ്ങളും കാളിയ്‌ക്ക് കൊടുത്തു. ദേവന്മാര്‍ അല്പസമയത്തേക്ക് ശക്തിയില്ലാതെ പ്രതിമകളായി മാറി. ഇതിന്റെ ഓര്‍മ്മയ്‌ക്കായിട്ടാണ് ചിലര്‍ നവരാത്രി കാലങ്ങളില്‍ ‘ബൊമ്മക്കൊലു’ ഒരുക്കുന്നതും പൂജയും നടത്തുന്നത്. ദേവന്മാരുടെ എല്ലാ ശക്തികളും സംഭരിച്ച ദേവി മഹിഷാസുരനെ വധിക്കുന്നു. ദേവിയും മഹിഷാസുരനുമായുള്ള യുദ്ധം ഒന്‍പതു ദിവസം നീണ്ടുനിന്നു. വിജയം കൈവരിച്ച പത്താം ദിവസം വിജയ ദശമിയായി ആഘോഷിക്കുന്നു. നവരാത്രി മഹോത്സവ കാലത്ത് ഭാരതം മുഴുവന്‍ ആദിപരാശക്തിയെ ആരാധിക്കുന്നു.
കന്നി മാസത്തിലെ ശുക്ലപക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള രാത്രികാലങ്ങളില്‍ ഈ ഉത്സവം ആഘോഷിക്കപ്പെടുന്നതുകൊണ്ടാണ് ഇതിനെ നവരാത്രി എന്നും വിജയം കൈവരിച്ച ദശമി വരെ ചടങ്ങുകളുള്ളതുകൊണ്ട് ഈ ഉത്സവത്തെ ‘ദസ്‌റ’ എന്നും വിളിക്കുന്നത്. ദുര്‍ഗ്ഗാദേവി മഹിഷാസുരനെ കൊന്ന് വിജയം കൈവരിച്ച ദിവസമാണ് വിജയ ദശമി. കേരളത്തില്‍ നവരാത്രി സരസ്വതി പൂജയായി ആചരിക്കുമ്പോള്‍ മറ്റു പ്രദേശങ്ങളില്‍ ആയുധപൂജയായി ആചരിക്കുന്നു. ഓരോ കൂട്ടരും അവരവരുടെ തൊഴിലിനനുസൃതമായ ഉപകരണങ്ങള്‍ അഷ്ടമി ദിവസം സമര്‍പ്പിച്ച് പൂജ നടത്തി വിജയദശമി ദിവസം മടക്കിയെടുക്കുന്നു. മഹിഷാസുരന്‍ മൈസൂരിലാണ് ജീവിച്ചിരുന്നത് എന്ന വിശ്വാസമുള്ളതിനാല്‍ മൈസൂരില്‍ നവരാത്രി ആഘോഷം അത്യന്തം പ്രൗഢമാണ്.
നവരാത്രികാലങ്ങളില്‍ ദേവിയുടെ ഓരോ രൂപത്തേയും ഭാവത്തേയും ഓരോ ദിവസവും ഭജിക്കുന്നു. സസ്യാഹാരം മാത്രം ഒരുനേരം കഴിച്ച് ദേവിയെ ഭക്തിയോടെ ഭജിച്ചാല്‍ ആ ഭാവങ്ങള്‍ക്കനുകൂലമായ ഫലം തീര്‍ച്ചയായും ലഭിക്കുമെന്നാണ് വിശ്വാസം.
















