കോട്ടയം : കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ സെൽഭരണം ആണെന്നതിന്റെ സംസാരിക്കുന്ന ഉദാഹരണമാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ലാത്തി വീശിയ കോട്ടയം ഡിവൈഎസ്പിയുടെ സ്ഥലംമാറ്റം എന്ന് ബിജെപി മേഖലാ പ്രസിഡൻറ് എൻ.ഹരി ആരോപിച്ചു. സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങളും അതിക്രൂര ലോക്കപ്പ് മർദ്ദനങ്ങളും മനസാക്ഷിയെ ഞെട്ടിക്കും വിധം വർദ്ധിക്കുന്നതിന് പ്രധാന കാരണം പാർട്ടിയുടെ ഏകാധിപത്യമാണ്. ലാത്തി വീശിയതിന്റെ പേരിൽ ഡിവൈഎസ്പിയെ സ്ഥലം മാറ്റിയ ആഭ്യന്തരവകുപ്പ് മർദ്ദകവീരന്മാരായ പാർട്ടി കുറുള്ള പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ്.
കോട്ടയത്ത് ഏറ്റുമാനൂർ, വൈക്കം ,കടുത്തുരുത്തി സ്റ്റേഷനുകളിൽ പോലീസ് മർദ്ദനത്തിന്റെ ക്രൂര സംഭവങ്ങൾ തെളിവു സഹിതം വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. അപ്പോഴാണ് സിഎംഎസ് കോളേജിൽ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമിച്ച കുട്ടി സഖാക്കൾക്ക് നേരെ ലാത്തിവീശിയെ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. ഇത് പോലീസ് സേനയുടെ ആകെ ആത്മവിശ്വാസം തകർക്കുന്നതാണ്. അകത്തു ചുവപ്പും പുറത്ത് ഭക്തിയും ഉള്ള പാർട്ടി കേഡറിനെ പോലീസ് സേനയിൽ വാർത്തെടുക്കുകയാണ്. അല്ലാത്ത ഉദ്യോഗസ്ഥരെ മാനസികമായി തകർക്കുന്നു.
പാർട്ടി സഖാക്കൾക്ക് സല്യൂട്ട് അടിക്കുന്ന ഉദ്യോഗസ്ഥർക്ക് മാത്രം സംരക്ഷണം എന്നതാണ് നിലപാട്. സഖാക്കന്മാരെ വണങ്ങി നിൽക്കുന്നതു മാത്രമല്ല പോലീസ് ഏമാന്റെ തൊപ്പി ഡിവൈഎഫ്ഐ നേതാക്കളുടെതലയിലേന്തിയതിനും കോട്ടയം ദൃക്സാക്ഷിയാണ്. ഉയർന്ന ഉദ്യോഗസ്ഥർ പോലും പാർട്ടി സെൽ ഭരണത്തിനു മുൻപിൽ ഓച്ഛാനിച്ചു നിൽക്കേണ്ട ഗതികേടിലാണ്. ക്രമസമാധാന പാലനം സത്യസന്ധമായി നിർവഹിക്കുന്ന നട്ടെല്ലുള്ള ഉദ്യോഗസ്ഥരെ പാർട്ടി അടിമകൾ അല്ലെന്ന ഒറ്റക്കാരണത്താൽ പീഡിപ്പിക്കുന്നു.
പോലീസ് സ്റ്റേഷനുകളെ കൊലയറയാക്കുന്ന മർദ്ദനത്തിന് നേതൃത്വം നൽകുന്നത് പാർട്ടി അടിമകളായ ഉദ്യോഗസ്ഥരാണ്. അവർക്ക് പാർട്ടിയും ആഭ്യന്തര വകുപ്പും സംരക്ഷണം ഒരുക്കുന്നു. സംസ്ഥാനത്ത് പോലീസ് സേനയിൽ ആത്മഹത്യ വർദ്ധിക്കുന്നതും. രാജിവച്ച് പിരിഞ്ഞു പോകുന്നതുമായ സംഭവങ്ങൾ അനുദിനം വർദ്ധിക്കുകയാണ്.സഖാക്കളെ തൊഴുതു നിൽക്കുന്നവർക്ക് മാത്രം തൊപ്പി എന്നതാണ് ഇടതു ഭരണത്തിന്റെ നയം – എൻ ഹരി പറഞ്ഞു.
















