ന്യൂദല്‍ഹി: 2006-ൽ പാകിസ്ഥാനിൽ വെച്ച് ലഷ്കർ-ഇ-ത്വയിബ എന്ന ഭീകരസംഘടനയുടെ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദുമായി കൂടിക്കാഴ്ച നടത്തിയതിന് അന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ് തന്നെ അഭിനന്ദിച്ചെന്ന് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ഭീകരൻ യാസിൻ മാലിക്. ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഭീകരന്‍ കൂടിയാണ് യാസിൻ മാലിക്.
ആ കൂടിക്കാഴ്ചയ്‌ക്ക് രണ്ട് വര്‍ഷത്തിനിപ്പുറമാണ് ലഷ്കര്‍ ഇ ത്വയിബ 2008ല്‍ 175 പേരുടെ മരണത്തിനും താജ് ഹോട്ടല്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങളുടെ നാശനഷ്ടത്തിനും കാരണമായ മുംബൈ ഭീകരാക്രമണം നടത്തിയത്. ആഗസ്റ്റ് 25 ന് ദല്‍ഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്റെയും കോണ്‍ഗ്രസിന്റെയും മുഖം നഷ്ടപ്പെടുത്തുന്ന ഇക്കാര്യം യാസിന്‍ മാലിക് വെളിപ്പെടുത്തിയിരിക്കുന്നത്.
തന്റെ സ്വന്തം ഇഷ്ടപ്രകാരമല്ല താന്‍ പാകിസ്ഥാനില്‍ പോയി ഹഫീസ് സയിദിനെ സന്ദര്‍ശിച്ചതെന്നും കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്തുണ്ടായിരുന്ന മുതിർന്ന ഇന്ത്യൻ ഇന്‍റലിജൻസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ചായിരുന്നു ഈ സന്ദര്‍ശനമെന്നും മാലിക് അവകാശപ്പെട്ടിരിക്കുന്നു. അതായത് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു പാക് ഭീകരസംഘടനയുടെ നേതാവുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യയിലെ ഒരു ഭീകരനെ പറഞ്ഞയച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ . അതും ഇന്ത്യാ-പാക് ബന്ധത്തില്‍ സമാധാനം തിരിച്ചുകൊണ്ട് വരാനായിരുന്നു ഈ സന്ദര്‍ശനമെന്നാണ് പുറമേയ്‌ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ വ്യാഖ്യാനം. എത്രമാത്രം പാക് ഭീകരരുടെ ദയയിലായിരുന്നു ഇന്ത്യയുടെ പ്രതിരോധസേനയും ഭരണാധികാരികളും കഴിഞ്ഞിരുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്.
താന്‍ പാകിസ്ഥാൻ സന്ദർശിക്കുന്നതിന് മുമ്പ്, അന്നത്തെ ഇന്‍റലിജൻസ് ബ്യൂറോ (ഐബി) സ്പെഷ്യൽ ഡയറക്ടർ വി.കെ. ജോഷി ദില്ലിയിൽ വച്ച് തന്നെ കണ്ടിരുന്നുവെന്ന് മാലിക്കിന്റെ പ്രസ്താവനയിൽ പറയുന്നു. പാകിസ്ഥാനുമായി സമാധാനം സ്ഥാപിക്കാന്‍ ഹഫീസ് സയീദ് ഉൾപ്പെടെയുള്ള തീവ്രവാദ വ്യക്തികളുമായും ബന്ധപ്പെടാന്‍ ജോഷി മാലിക്കിനോട് അഭ്യർത്ഥിച്ചതായി യാസിന്‍ മാലിക് പറയുന്നു. തീവ്രവാദ നേതാക്കളെ കൂടി സംഭാഷണത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പാകിസ്ഥാനുമായുള്ള സംഭാഷണം അർത്ഥവത്തല്ലെന്ന് തന്നോട് ന്‍റലിജൻസ് ബ്യൂറോ (ഐബി) സ്പെഷ്യൽ ഡയറക്ടർ വി.കെ. ജോഷി പറഞ്ഞതായി മാലിക് അവകാശപ്പെടുമ്പോള്‍ എത്രമാത്രം അന്നത്തെ ഇന്ത്യ പാകിസ്ഥാന്‍ ഭീകരരെ ഭയപ്പെട്ടിരുന്നു എന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്.
“ഈ അഭ്യർത്ഥന പ്രകാരമാണ് , പാകിസ്ഥാനിൽ നടക്കുന്ന ഒരു ചടങ്ങിൽ സയീദിനെയും യുണൈറ്റഡ് ജിഹാദ് കൗൺസിലിലെ മറ്റ് നേതാക്കളെയും കാണാൻ താൻ പോയത്. അവിടെ ജിഹാദി ഗ്രൂപ്പുകളുടെ ഒരു സമ്മേളനത്തില്‍ തീവ്രവാദികളോട് ഇന്ത്യയോട് സമാധാനം പാലിക്കാന്‍ ഹഫീസ് സയിദ് ആഹ്വാനം ചെയ്തു”- യാസിന്‍ മാലിക് തന്റെ സത്യവാങ്മൂലത്തിൽ വിവരിച്ചിരിക്കുന്നു. .
“ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് ഇന്‍റലിജൻസ് ബ്യൂറോ (ഐബി) സ്പെഷ്യൽ ഡയറക്ടർ വി.കെ. ജോഷിയോട് വിശദീകരിച്ചു.അതിന് ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് ഇക്കാര്യം വിശദീകരിച്ചപ്പോള്‍ മന്‍മോഹന്‍ സിങ്ങ് എന്നെ അഭിനന്ദിച്ചു. ദില്ലിയിൽ മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണനും ഉണ്ടായിരുന്നു”-യാസിന്‍. മാലിക് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.
















