കൊച്ചി: ദേശീയപാതയോരത്തെ പെട്രോള്‍ പമ്പുകളില്‍ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും അവരുടെ പരിസരങ്ങളിലെ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഷ്‌കരിച്ചു, ബങ്കുകളുടെ പ്രവര്‍ത്തന സമയം വരെ അത്തരം പ്രവേശനം പരിമിതപ്പെടുത്തിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.
പെട്രോളിയം റീട്ടെയില്‍ ഔട്ട്‌ലെറ്റ് ഡീലര്‍മാരുടെ രജിസ്റ്റര്‍ ചെയ്ത സംഘടനയായ പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും അതിലെ നാല് അംഗങ്ങളും സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് പി. വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കാത്ത പെട്രോള്‍ പമ്പുകളില്‍ 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യങ്ങള്‍ പ്രതീക്ഷിക്കാനാവില്ലെന്ന് വാദിച്ചുകൊണ്ട് ഹര്‍ജിക്കാര്‍ സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെ ചോദ്യം ചെയ്തു. ഇത് കണക്കിലെടുത്ത്, 24 മണിക്കുറൂം എന്നത് പെട്രോള്‍ ബങ്കുകളുടെ പ്രവൃത്തി സമയം വരെ എന്ന് മാറ്റി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പരിഷ്‌കരിച്ചു. മറ്റ് പ്രദേശങ്ങളിലെ പെട്രോള്‍ ബങ്കുകളെ സംബന്ധിച്ചിടത്തോളം, സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കള്‍ക്കും യാത്രക്കാര്‍ക്കും ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ തന്നെ തുടരണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല നിര്‍ദ്ദേശത്തില്‍ ഡിവിഷന്‍ ബെഞ്ച് ഇടപെട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ ഇത്തരം സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, ഹൈവേകളില്‍ പൊതുസൗകര്യങ്ങള്‍ ഒരുക്കേണ്ടത് ദേശീയപാതാ അതോറിറ്റിയുടെ കടമയാണെന്ന് വാദത്തിനിടെ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
സ്വച്ഛ് ഭാരത് മിഷന്റെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സ്വന്തം സ്ഥലങ്ങളിലെ സ്വകാര്യ ടോയ്‌ലറ്റുകള്‍ പൊതു ടോയ്‌ലറ്റുകളാക്കി മാറ്റിയ തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും തൊടുപുഴ മുനിസിപ്പാലിറ്റിയുടെയും നടപടികളെ ചോദ്യം ചെയ്ത് ഹര്‍ജിക്കാര്‍ ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി പെട്രോളിയം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലെ ടോയ്‌ലറ്റുകളിലേക്ക് നിയന്ത്രണമില്ലാതെ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്ന് സിംഗിള്‍ ബെഞ്ച് ആദ്യം സംസ്ഥാന സര്‍ക്കാരിനോടും തദ്ദേശ സ്ഥാപനങ്ങളോടും നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, പിന്നീട് ആ ഉത്തരവ് പരിഷ്‌കരിച്ചു. തുടര്‍ന്നാണ് അപ്പീല്‍ സമര്‍പ്പിച്ചത്.











