ന്യൂദല്‍ഹി: ഉപരാഷ്‌ട്രപതി പദവി രാജിവെച്ച ശേഷം ഇതുവരെയും മൗനം പാലിച്ച ജഗ്ദീപ് ധന്‍കര്‍ ചൊവ്വാഴ്ച പരസ്യപ്രതികരണവുമായി രംഗത്ത്. 50 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ജഗ്ദീപ് ധന്‍കര്‍ പ്രതികരണവുമായി എത്തിയതോടെ ജഗ്ദീപ് ധന്‍കറെ ബിജെപി തടവിലാക്കിയോ എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം അപ്രസക്തമായി. ജൂലായ് 21നാണ് പാര്‍ലമെന്‍റിന്റെ മണ്‍സൂണ്‍കാല സമ്മേളനത്തിനിടയില്‍ ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്‌ട്രപതി പദവി രാജിവെച്ചത്.
ജഗ്ദീപ് ധന്‍കറിന്റെ രാജിയെ ആയുധമാക്കി മോദിയെയും ബിജെപി സര്‍ക്കാരിനെയും വേട്ടയാടാന്‍ രാഹുല്‍ ഗാന്ധിയും കൂട്ടരും കഠിനമായി ശ്രമിച്ചിരുന്നു. എന്നാല്‍ എത്ര പ്രകോപനമുണ്ടായിട്ടും ജഗ്ദീപ് ധന്‍കര്‍ മൗനം പാലിക്കുകയായിരുന്നു. ജഗ്ദീപ് ധന്‍കറിന് എന്തോ അപകടം സംഭവിച്ചിരിക്കുന്നു, മോദി സര്‍ക്കാര്‍ അദ്ദേഹത്തെ തടവിലാക്കിയിരുന്നു എന്നെല്ലാം ഇന്‍ഡി മുന്നണി നേതാക്കള്‍ വിളിച്ചുപറഞ്ഞിരുന്നു. ഇപ്പോള്‍ അതെല്ലാം പൊളിഞ്ഞിരിക്കുകയാണ്.
പുതിയ ഉപരാഷ്‌ട്രപതിയായ സി.പി. രാധാകൃഷ്ണനനെ തന്റെ പ്രതികരണത്തില്‍ ജഗ്ദീപ് ധന്‍കര്‍ അഭിനന്ദിച്ചു. രാധാകൃഷ്ണന്റെ വിപുലമായ അനുഭവപരിചയം ഉപരാഷ്‌ട്രപതി പദവിയ്‌ക്ക് കൂടുതല്‍ കീര്‍ത്തി കൈവന്നതായി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
“താങ്കള്‍ ഭാരതത്തിന്റെ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഹൃദ്യമായ ആശംസകള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും ലോകത്തിന്റെ മൊത്തം ജനസംഖ്യയില്‍ ആറില്‍ ഒന്നിനെ ഉള്‍ക്കൊള്ളുന്ന രാജ്യവുമാണ് ഭാരതം”- ഉപരാഷ്ടപതി രാധാകൃഷ്ണന് അയച്ച കത്തില്‍ ജഗ്ജീപ് ധന്‍കര്‍ എഴുതി. ” ഈ മഹനീയമായ പദവിയിലേക്ക് താങ്കള്‍ അവരോധിക്കപ്പെട്ടത് പാര്‍ലമെന്‍റിലെ പ്രതിനിധികള്‍ താങ്കളില്‍ അര്‍പ്പിച്ച പ്രത്യാശയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതിഫലനമാണ്”- അദ്ദേഹം എഴുതി.
ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് പൊടുന്നനെ ജഗ്ധീപ് ധന്‍കര്‍ ഉപരാഷ്‌ട്രപതി പദവി രാജിവെച്ചത്. ഇതിനെ മോദി സര്‍ക്കാരിനെതിരായ ആയുധമാക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ശ്രമിച്ചിരുന്നു. ജഗ്ദീപ് ധന്‍കറെ ബിജെപി തടവിലാക്കിയിരിക്കുകയാണെന്ന് വരെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ ഇതിന് ജഗ്ദീപ് ധന്‍കര്‍ ഉത്തരം നല്‍കിയതോടെ രാഹുല്‍ഗാന്ധിയുടെയും പ്രതിപക്ഷനേതാക്കളുടെയും ആരോപണം വെറും രാഷ്‌ട്രീയ ദുഷ്ടലാക്ക് ആയിരുന്നു എന്ന തെളിഞ്ഞു.
















