തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അയ്യപ്പസംഗമത്തെക്കുറിച്ച് ബിജെപി പ്രകടിപ്പിച്ച ആശങ്ക തന്നെയാണ് കോടതിയും പ്രകടിപ്പിച്ചത്.സര്‍ക്കാര്‍ നടത്തുന്ന അയ്യപ്പ സംഗമത്തില്‍ സമുദായ സംഘടനകളും ഹൈന്ദവ സംഘടനകളും ആശങ്ക അറിയിച്ചിരുന്നു. ഇത് തന്നെയാണ് കോടതിയും പ്രകടിപ്പിച്ചത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്തെന്ന കോടതിയുടെ ചോദ്യത്തിന് പോലും ഉത്തരം നല്‍കാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ കഴിഞ്ഞില്ല.
രണ്ടാഴ്ചയ്‌ക്കുള്ളില്‍ ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ലഭിക്കുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. കോടതിയെ അറിയിക്കാതെ സ്വര്‍ണപാളി ഇളക്കിക്കൊണ്ട് പോയതാണ് ആദ്യം കിട്ടിയ തിരിച്ചടി. വിശ്വാസ ലംഘനം പാടില്ലെന്ന് കോടതി പറഞ്ഞിരിക്കുകയാണ്. നഗ്‌നമായ വിശ്വാസ ലംഘനമാണ് നടന്നിരിക്കുന്നത്. ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. യുവതി പ്രവേശനത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശബരിമലയെ കളങ്കപ്പെടുത്തി. അയ്യപ്പസംഗമത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തി അയ്യപ്പഭക്തരെ വിഭജിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അയ്യപ്പന് മുന്നില്‍ എല്ലാപേരും ഒരുപോലെയാണ്. അയ്യപ്പസംഗമം വിശ്വാസം സംരക്ഷിക്കാനാണെങ്കില്‍ എന്തിനാണ് സ്റ്റാലിനെയും ഉദയനിധി സ്റ്റാലിനെയും ക്ഷണിച്ചത്. ഇവരെല്ലാം നിരന്തരം ഹൈന്ദവരെയും ആചാരഅനുഷ്ഠാനങ്ങളെയും അപമാനിക്കുന്നവരാണ്. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപാളികള്‍ കടത്തിക്കൊണ്ടുപോയ സംഭവത്തിലടക്കം സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തത വരുത്തണം. അയ്യപ്പ സംഗമത്തിന് പിന്നില്‍ ദുരൂഹതയുള്ളതുപോലെ തന്നെ സ്വര്‍ണം കടത്തിക്കൊണ്ടുപോയതിലും ദുരൂഹതയുണ്ടെന്നും ഇതെല്ലാം അന്വേഷിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
















