ന്യൂദല്‍ഹി: ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ വോട്ടില്‍ ചോര്‍ച്ച. 315 വോട്ടുകള്‍ കിട്ടേണ്ടതിന് പകരം അവര്‍ക്ക് ആകെ കിട്ടിയത് 300 വോട്ടുകള്‍ മാത്രം. ഒന്നുകില്‍ ഇന്ത്യാമുന്നണിയിലുള്ളവര്‍ 15 വോട്ടുകള്‍ ക്രോസ് വോട്ടായി ചെയ്തിരിക്കണം. അതല്ലെങ്കില്‍ 15 വോട്ടുകള്‍ ഇന്ത്യാമുന്നണിയിലുള്ള എംപിമാര്‍ അസാധുവാക്കിയിരിക്കണം.
അതേ സമയം ഭരണപക്ഷത്തെ എല്ലാ എംപിമാരും ഒന്നടങ്കം അവരുടെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ സി.പി. രാധാകൃഷ്ണന് വോട്ട് ചെയ്തു. അതുകൊണ്ടാണ് ആകെ സാധുവായ 752 വോട്ടുകളില്‍ 452 വോട്ടുകളും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്.
എന്‍ഡിഎയ്‌ക്ക് രാജ്യസഭയിലും ലോക് സഭയിലും കൂടി ആകെ 427 എംപിമാര്‍ ഉണ്ട്. ഇത് കേവല ഭൂരിപക്ഷമായ 377നേക്കാള്‍ കൂടുതലായതിനാല്‍ സി.പി. രാധാകൃഷ്ണന്റെ വിജയം ഉറപ്പായിരുന്നു. ആകെ 767 വോട്ടുകള്‍ രേഖപ്പെടുത്തിയെങ്കിലും ഇതില്‍ 15 എണ്ണം അസാധുവായി.
12 എംപിമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു
മൂന്ന് രാഷ്‌ട്രീയപാര്‍ട്ടികള്‍ വോട്ട് ചെയ്യില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിജു ജനതാദള്‍, ശിരോമണി അകാലിദള്‍, ഭാരത രാഷ്‌ട്ര സമിതി എന്നീ പാര്‍ട്ടികളാണ് വോട്ട് ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. ഈ മൂന്ന് പാര്‍ട്ടികള്‍ക്കും കൂടി ആകെ 12 എംപിമാരാണ് ഉള്ളത്. ബിജു ജനതാദളിന് രാജ്യസഭയില്‍ ഏഴ് എംപിമാര്‍ ഉണ്ട്. ഭാരത് രാഷ്‌ട്രസമിതിക്ക് നാല് രാജ്യസഭാ എംപിമാരാണ് ഉള്ളത്. ശിരോമണി അകാലിദളിനാകട്ടെ ആകെ ഒരു എംപിയേ ഉള്ളൂ. ഈ മൂന്ന് പാര്‍ട്ടികളും ബിജെപി വിരുദ്ധ, മോദി സര്‍ക്കാര്‍ വിരുദ്ധ നിലപാടുള്ളവരാണെങ്കിലും ഇവര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത് ഇന്ത്യാ മുന്നണിയെ ദുര്‍ബലപ്പെടുത്തി. ഒരര്‍ത്ഥത്തില്‍ എന്‍ഡിഎ സര്‍ക്കാരിനുള്ള വിജയം കൂടിയായി ഇത് മാറി.
















