വാഷിംഗ്ടൺ: ബ്രിക്സ് രാജ്യങ്ങൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. ബ്രിക്സ് സഖ്യം അധികകാലം നിലനിൽക്കില്ലെന്നും അതിലെ അംഗരാജ്യങ്ങൾ പരസ്പരം വെറുക്കുന്നുവെന്നും അവരുടെ ബിസിനസ്സ് രീതികൾ അമേരിക്കയുടെ രക്തം കുടിക്കുന്ന ‘വാമ്പയറുകൾ’ (പിശാചുക്കൾ) പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച റിയൽ അമേരിക്ക വോയ്‌സ് ഷോയിൽ നൽകിയ അഭിമുഖത്തിലാണ് നവാരോ ഇത്തരത്തിൽ പറഞ്ഞത്. ബ്രിക്‌സ് സഖ്യം അധികകാലം നിലനിൽക്കുമെന്ന് ഞാൻ കരുതുന്നില്ല. ഈ രാജ്യങ്ങളെല്ലാം പരസ്പരം വെറുക്കുകയും ചരിത്രത്തിൽ പരസ്പരം പോരടിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബ്രിക്‌സ് രാജ്യങ്ങളുടെ വ്യാപാര മനോഭാവത്തെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കൂടാതെ അമേരിക്കയ്‌ക്ക് സാധനങ്ങൾ വിൽക്കാതെ ഈ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് പോകില്ല. എന്നാൽ അവർ നമുക്ക് സാധനങ്ങൾ വിൽക്കുമ്പോൾ, അവരുടെ അന്യായമായ വ്യാപാര രീതികൾ വാമ്പയർമാരെപ്പോലെ നമ്മുടെ രക്തം കുടിക്കുന്നുവെന്നും നവാരോ പറഞ്ഞു.
ഇതിനു പുറമെ ഇന്ത്യയെ പ്രത്യേകമായി ലക്ഷ്യം വച്ചും നവാരോ തുറന്നടിച്ചു. പതിറ്റാണ്ടുകളായി ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമുണ്ട്. പാകിസ്ഥാന് ആണവ ബോംബ് നൽകിയത് ചൈനയാണെന്ന് ഞാൻ ഓർക്കുന്നു. ഇപ്പോൾ ചൈനീസ് പതാകകൾ പതിച്ച കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിൽ കറങ്ങുന്നുണ്ടെന്നും നവാരോ പറഞ്ഞു.
കൂടാതെ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെയും നവാരോ ചോദ്യം ചെയ്തു. റഷ്യ ഉക്രെയ്‌നെ ആക്രമിക്കുന്നതിന് മുമ്പ് ഇന്ത്യ റഷ്യയിൽ നിന്ന് നാമമാത്രമായ എണ്ണയാണ് വാങ്ങിയിരുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇപ്പോൾ ഇന്ത്യ അത്യാഗ്രഹം കൊണ്ടാണ് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതെന്നും റഷ്യൻ റിഫൈനറുകൾ ഇന്ത്യയിൽ ലാഭം കൊയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലം അമേരിക്കൻ നികുതിദായകർ ഉക്രെയ്‌ൻ യുദ്ധത്തിനായി കൂടുതൽ പണം ചെലവഴിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഇന്ത്യയുടെ ഉയർന്ന താരിഫുകളും നവാരോ ലക്ഷ്യമിട്ടു. ലോകത്തിലെ ഏതൊരു വലിയ രാജ്യത്തേക്കാളും ഇന്ത്യയുടെ താരിഫ് കൂടുതലാണ്. നമ്മൾ ഇത് പരിഹരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. വ്യാപാര ചർച്ചകളിൽ യുഎസുമായി സഹകരിക്കേണ്ടിവരുമെന്നും അല്ലാത്തപക്ഷം റഷ്യയുമായും ചൈനയുമായും പോകുന്നത് നല്ല കാരങ്ങൾ ഉണ്ടാക്കില്ലെന്നും അദ്ദേഹം ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ് നൽകി.
ഇതിനു പുറമെ റഷ്യയും ചൈനയും തമ്മിലുള്ള ബന്ധത്തെയും നവാരോ പരിഹസിച്ചു. റഷ്യയുടെ വ്‌ളാഡിവോസ്റ്റോക്ക് തുറമുഖത്തും സൈബീരിയയിലും ചൈന കണ്ണുവയ്‌ക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിയമവിരുദ്ധ കുടിയേറ്റത്തിലൂടെ ചൈന സൈബീരിയ കൈവശപ്പെടുത്തുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. റഷ്യയുടെ ഏറ്റവും വലിയ എണ്ണ വാങ്ങുന്ന രാജ്യമായ ചൈനയ്‌ക്കെതിരായ അധിക ഉപരോധങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് ജാഗ്രത കാണിക്കുകയാണെന്ന് നവാരോ പറഞ്ഞു.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണം. ഇത് സമാധാനത്തിലേക്കുള്ള ഒരു ചുവടുവയ്‌പ്പായിരിക്കും. സമാധാനത്തിലേക്കുള്ള പാത ന്യൂദൽഹിയിലൂടെയാണ്. യൂറോപ്പും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്സ് സഖ്യത്തിൽ തുടക്കത്തിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളായിരുന്നു ഉൾപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് 2024 ൽ ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയും ഇതിൽ ചേർന്നു. 2025 ൽ ഇന്തോനേഷ്യയും ഇതിന്റെ ഭാഗമായി.
















