തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കസ്റ്റഡി പീഡനങ്ങളില്‍ ചീഞ്ഞുനാറി ആഭ്യന്തര വകുപ്പ്. ഓരോ ദിവസവും പുറത്തുവരുന്നത് നിരപരാധികള്‍ നേരിട്ട ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും. പോലീസിലെ അക്രമകാരികള്‍ക്കെതിരേ പരാതി പ്രളയം. സ്റ്റേഷനിലെ ഇടിമുറികളിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അക്രമത്തിനിരയായവര്‍. പോലീസ് സേനയുടെ ക്രൂരതകളില്‍ നാണംകെട്ട് നാട്.
കുന്നംകുളം പോലീസ് സ്റ്റേഷനില്‍ പൊതുപ്രവര്‍ത്തകന്‍ സുജിത്തിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസിന്റെ അതിക്രമങ്ങള്‍ വീണ്ടും ചര്‍ച്ചയായത്. പീച്ചി സ്റ്റേഷനില്‍ 2023 മേയ് 24ന് തൃശൂര്‍ പട്ടിക്കാട് ലാലീസ് ഹോട്ടല്‍ മാനേജര്‍ കെ.പി. ഔസേപ്പിനെയും മകനെയും എസ്‌ഐ ആയിരുന്ന പി.എം. രതീഷ് മര്‍ദിച്ചതും പിന്നാലെ പുറത്തുവന്നു. കേസ് ഒതുക്കാന്‍ പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അനുഭവങ്ങളാണ് ബോധ്യങ്ങള്‍ ആവുന്നതെന്ന തലക്കെട്ടില്‍ നെടുമ്പന സ്റ്റേഷനില്‍ തനിക്ക് നേരിട്ട ക്രൂരതകള്‍ വിവരിച്ച് കൊല്ലം കണ്ണനല്ലൂര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സജീവനും.
2012ല്‍ നടന്ന കസ്റ്റഡി മര്‍ദനം വിവരിച്ച് മുന്‍ എസ്എഫ്‌ഐ നേതാവ് ജയകൃഷ്ണന്‍ തണ്ണിത്തോടും രംഗത്തെത്തി. പിണറായി സര്‍ക്കാര്‍ ഭരിച്ചിട്ടും 14 വര്‍ഷമായി കേസ് നടത്തിയിട്ടും ആലപ്പുഴ ഡിവൈഎസ്പിയും കോന്നിയിലെ മുന്‍ സിഐയുമായിരുന്ന മധു ബാബുവിനെതിരേ ചെറുവിരലനക്കാന്‍ ആഭ്യന്തര വകുപ്പിനായിട്ടില്ല. ഇനി പരാതി പറയാന്‍ ആളില്ലെന്നും ആരാണ് ഇതിന്റ പിന്നിലെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണെന്നും മുന്‍ എസ്എഫ്‌ഐ നേതാവിന് തന്നെ പറയേണ്ടി വന്നു. മറ്റൊരു കേസില്‍ മധുബാബുവിനെ കോടതി ശിക്ഷിച്ചിട്ടും ഇയാള്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടും ഒന്നുമുണ്ടായില്ല.
കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി നടപടികള്‍ക്ക് ശിപാര്‍ശ ചെയ്യപ്പെട്ടവര്‍ക്കുപോലും ആഭ്യന്തര വകുപ്പ് സ്ഥാനക്കയറ്റം നല്കി സംരക്ഷിക്കുന്നതിന്റെ സാക്ഷ്യങ്ങളും പുറത്തുവന്നു. പോലീസും ഗുണ്ടകളും ചേര്‍ന്ന് നടത്തിയ ഇടപാടുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ട പോലീസുകാര്‍ പോലും ഇന്നും സര്‍വീസിലുണ്ട്. പിണറായി സര്‍ക്കാരിന്റെ കാലത്തെ കസ്റ്റഡി മരണങ്ങളും വീണ്ടും ചര്‍ച്ചയായി.
പ്രതികളായ പല ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തര വകുപ്പ് സംരക്ഷണം ഒരുക്കുകയാണ്. നവകേരള യാത്രയ്‌ക്കിടെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച പോലീസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷണം ഒരുക്കിയത് വിവാദമായിരുന്നു.
















