തൊടുപുഴ: ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയിൽ വീട്ടിൽ പ്രസവിച്ച നവജാത ശിശു മരിച്ചു. ജോൺസൺ- വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തെ തുടർന്ന് രക്തസ്രാവം ഉണ്ടായി അവശയായി കിടന്ന വിജിയെ ഇടുക്കി പോലീസും ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽ പെട്ടവരാണ് ജോണ്‍സനും കുടുംബവും. തിരുവല്ലയിൽ ജോലി ചെയ്യുന്ന ജോൺസണും കുടുംബവും കുറച്ചു നാൾ മുൻപ് മുതലാണ് മണിയാറൻകുടിയിൽ വാടകക്ക് താമസിക്കാൻ തുടങ്ങിയത്.
കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാർ എത്തിയെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. പിന്നീട് പോലിസിന്റെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇടുക്കി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
















