മൊസൂൾ: ഇറാഖി നഗരമായ മൊസൂളിൽ ഐഎസ് ഭീകരർ തകർത്ത 850 വർഷം പഴക്കമുള്ള അൽ-നൂരി പള്ളി പുനർനിർമ്മിച്ച ശേഷം പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ലോകമെമ്പാടും പ്രശസ്തമായ അതിന്റെ ചരിഞ്ഞ മിനാരവും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
2017 ൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ബോംബ് സ്ഫോടനത്തിലാണ് ഈ പള്ളി നശിപ്പിക്കപ്പെട്ടത്. എട്ട് വർഷത്തിനുശേഷം യുനെസ്കോയുടെ സഹായത്തോടെ ശേഷിക്കുന്ന അവശിഷ്ടങ്ങളിൽ നിന്ന് പരമ്പരാഗത രീതികളും വസ്തുക്കളും ഉപയോഗിച്ച് ഇത് പുനർനിർമ്മിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സും യൂറോപ്യൻ യൂണിയനും ഒരു പ്രധാന സംഭാവന നൽകിയ ഈ പുനർനിർമ്മാണത്തിനായി 115 മില്യൺ ഡോളർ സമാഹരിച്ചു.
മൊസൂളിലെ പഴയ നഗരത്തിന്റെ ഹൃദയഭാഗമായി അൽ-നൂരി പള്ളിയും അതിലെ ചരിഞ്ഞ മിനാരവും കണക്കാക്കപ്പെടുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഈ പള്ളി നിർമ്മിച്ചത്. മൊസൂളിന്റെയും അലപ്പോയുടെയും ഭരണാധികാരിയായിരുന്ന നൂർ അൽ-ദിൻ മഹ്മൂദ് സാങ്കിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. അദ്ദേഹം മരിക്കുന്നതിന് രണ്ട് വർഷം മുമ്പ് ഈ പള്ളി നിർമ്മിക്കാൻ ഉത്തരവിട്ടു.

നാട്ടുകാർ സ്നേഹപൂർവ്വം ‘ഹബ്ബ’ എന്ന് വിളിക്കുന്ന ഈ പള്ളിയുടെ മിനാരത്തിന്റെ പ്രത്യേകത അതിന്റെ സവിശേഷമായ രൂപകൽപ്പനയ്‌ക്ക് പേരുകേട്ടതാണ്. 2014-ൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാവ് അബൂബക്കർ അൽ-ബാഗ്ദാദി തന്റെ ‘ഖിലാഫത്ത്’ എന്ന് വിളിക്കപ്പെടുന്ന സ്ഥലം ഇവിടെ നിന്നാണ് പ്രഖ്യാപിച്ചത്. ഈ പള്ളി ഒരു മതപരമായ സവിശേഷത മാത്രമല്ല ഇറാഖിന്റെ ചരിത്രപരവും സാംസ്കാരികവുമായ സ്വത്വത്തിന്റെ ഭാഗവുമാണ്.
“ഈ പള്ളിയുടെ പുനർനിർമ്മാണം ഇറാഖികളുടെ ധീരതയ്‌ക്കും അവരുടെ ഭൂമി സംരക്ഷിക്കാനുള്ള അവരുടെ ധൈര്യത്തിനും തെളിവാണ്. ശത്രുക്കളെ നമ്മുടെ ശക്തിയെയും സത്യത്തെയും എപ്പോഴും ഓർമ്മിപ്പിക്കുന്ന ഒരു നാഴികക്കല്ലാണിത്. സംസ്കാരത്തെയും ഇറാഖി പുരാവസ്തുക്കളെയും പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. യുവാക്കൾക്ക് പുതിയ പാതകൾ തുറക്കുന്ന ലോകത്തിലേക്കുള്ള നമ്മുടെ രാജ്യത്തിന്റെ വാതിലാണിത്. ” – ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി അൽ-സുഡാനി പറഞ്ഞു,
അതേ സമയം 14 വർഷത്തെ ആഭ്യന്തരയുദ്ധത്തിന് ശേഷം പുനർനിർമ്മാണം ആരംഭിക്കുന്ന അയൽരാജ്യമായ സിറിയ പോലുള്ള യുദ്ധത്താൽ തകർന്ന പ്രദേശങ്ങളിലെ സാംസ്കാരിക കേന്ദ്രങ്ങളുടെ പുനഃസ്ഥാപനത്തിന് ഈ പദ്ധതി ഒരു ഉദാഹരണമായി മാറും.
ഐഎസ് ക്രൂരത
ഇസ്ലാമിക് സ്റ്റേറ്റ് അതിന്റെ ഉന്നതിയിൽ നിലനിൽക്കുമ്പോഴാണ് ഇറാഖിലെയും സിറിയയിലെയും വലിയ ഭാഗങ്ങൾ പിടിച്ചടക്കുകയും യാസിദി സമുദായത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുക, തട്ടിക്കൊണ്ടുപോകുക, പീഡിപ്പിക്കുക തുടങ്ങിയ ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുകയും ചെയ്തത്. കൂടാതെ ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യം വച്ചുള്ള സ്വത്ത് തട്ടിയെടുക്കൽ, നിർബന്ധിത മതപരിവർത്തനം, സാംസ്കാരിക കേന്ദ്രങ്ങൾ നശിപ്പിക്കൽ എന്നിവയും അവർ നടത്തി. 2003-ൽ മൊസൂളിൽ 50,000 ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ 20 കുടുംബങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. നഗരത്തിലെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ ജനസംഖ്യയുടെ പൈതൃകം സംരക്ഷിക്കുന്നതിനായി, യുദ്ധത്തിൽ തകർന്ന പള്ളികളും ഇപ്പോഴുള്ള പദ്ധതിയുടെ ഭാഗമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
















