ആലപ്പുഴ: നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ പലരീതിയിലും ഭാവത്തിലും വീണ്ടും സജീവമാകുന്നു. അടുത്തിടെ പൊട്ടിമുളയ്‌ക്കുന്ന ചില മോണ്ടിസോറി സ്‌കൂളുകള്‍, അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവയ്‌ക്ക് പിന്നില്‍ നിരോധിതഭീകരസംഘടനയുടെ അംഗങ്ങളാണെന്നാണ് വിവരം.
പിഎഫ്ഐ നിരോധനത്തോടെ ഫണ്ട് വരവിന് കുറവ് സംഭവിച്ചിരുന്നു. ഇതോടെ സജീവ പ്രവര്‍ത്തകരായിരുന്ന പലരും അറബ് രാജ്യങ്ങളില്‍ ജോലിക്കായി കടന്നു. നാട്ടില്‍ നിന്ന് പ്രവര്‍ത്തനം സജീവമാക്കുന്നവരാണ് എസ്ഡിപിഐയിലും മറ്റു ചില രാഷ്‌ട്രീയപാര്‍ട്ടികളിലും ചേക്കേറിയത്.
ഇതിന് പുറമെയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങളുടെയും, മോണ്ടിസോറി സ്‌കൂളുകള്‍, അക്യുപങ്ചര്‍ ചികിത്സാലയങ്ങള്‍, ജിം പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെ മറവിലും രഹസ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മോണ്ടിസോറി സ്‌കൂള്‍ പിഎഫ്ഐയുടെ ആയുധ പരിശീലകനായിരുന്ന വ്യക്തിയുടേതാണ്. ആയോധന കലയില്‍ പ്രാവീണ്യമുള്ള ഇയാള്‍ വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ജാമ്യത്തിലിറങ്ങി. മുന്‍പ് ഇയാള്‍ ചില വിദ്യാലയങ്ങളില്‍ മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തിയിരുന്നു. വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് വിദ്യാലയങ്ങളുടെ ചുമതലക്കാര്‍ ഇയാള്‍ പിഎഫ്ഐക്കാരനാണെന്ന് തിരിച്ചറിയുന്നത്.
ഇയാളുടെ ഭാര്യയുടെ പേരിലാണ് സ്‌കൂള്‍ നടത്തുന്നത്. ഇവിടെ മുന്‍ പിഎഫ്ഐക്കാരും എസ്ഡിപിഐക്കാരും സ്ഥിരമായി എത്തുന്നതായും രഹസ്യയോഗങ്ങള്‍ ചേരുന്നതായും പരിസരവാസികള്‍ പറയുന്നു. അടുത്തിടെ ഈ സ്‌കൂളിലെ കൊച്ചുകുട്ടികളെ, മുന്‍കൂര്‍ അനുമതിയില്ലാതെ ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പോലീസിങ്ങിനെക്കുറിച്ച് കൊച്ചുകുട്ടികളെ ബോധവത്ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം എന്നാണ് പറഞ്ഞത്. ഇയാളും മറ്റു ചില പിഎഫ്ഐക്കാരും കുട്ടികള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. പോലീസുമായി അടുപ്പമുണ്ടാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം സന്ദര്‍ശനങ്ങളെന്നാണ് സൂചന.
ഇതിനു മുന്‍പ് കൊല്ലം, ആലപ്പുഴ ജില്ലകളില്‍ അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രം എന്ന പേരില്‍ സ്ഥാപനങ്ങള്‍ തുടങ്ങി അവിടെ പിഎഫ്ഐ യോഗങ്ങള്‍ സ്ഥിരമായി നടത്തിയിരുന്നു എന്ന ആരോപണവുമുണ്ട്. മുസ്ലീങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന നിസാര പ്രാദേശിക വിഷയങ്ങള്‍ വരെ മസ്ജിദ് കമ്മറ്റികളില്‍ ഉയര്‍ത്തികൊണ്ടുവന്ന് സമുദായാംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുക എന്ന തന്ത്രവും ഇക്കൂട്ടര്‍ പയറ്റുന്നു.















