കൊല്ലം: തഴവയിൽ വീടുകയറി ഗുണ്ടകളുടെ ആക്രമണം. പതിനഞ്ചിലധികം വരുന്ന സംഘം മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ ഏഴോളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. മച്ചാൻ ബ്രോസ് എന്ന പേരിൽ മണപ്പള്ളി – പാവുമ്പ – അഴകിയകാവ് – കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ ക്വൊട്ടേഷൻ സംഘമാണ് ആക്രമണത്തിൽ പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു.
ഗുണ്ടകളുടെ ആക്രമണത്തിൽ അശ്വതി ഭവനത്തിൽ സുനന്ദ, മാളു എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്രിഡ്ജ്, ടിവി, ഗൃഹോപകരണങ്ങൾ ജന്നൽ, കതക് ,അലമാര ഉൾപ്പെടെ എല്ലാം നശിപ്പിച്ചു. രണ്ട് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചു. രാഹുൽ നിവാസ് രാധാകൃഷ്ണപിള്ളയുടെ മുറ്റത്തു കിടന്ന കാർ തകർത്തു. നൂറാട്ടേത്ത് ബിന്ദു, പുത്തൻപുരയിൽ ഷാജി, ദാറുൽ സലാം വീട്ടിൽ സുൽഫത്ത് ,മയൂരിയിൽ, ഷാലിക്കുട്ടൻ ,നാടാല കിഴക്കതിൽ, വിനോദ് എന്നിവരുടെ വീട്ടിലാണ് അക്രമം നടത്തിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മദ്യ, മയക്കുമരുന്ന് മാഫിയ സംഘ മായ മണപ്പള്ളി അഴകിയ കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മച്ചാൻബ്രോസ് എന്ന സംഘമാണ് അക്രമത്തിനു പിന്നിലെന്ന് കരുനാഗപ്പള്ളി എസിപി അജ്ഞലി ഭാവന ഐപിഎസ് സൂചിപ്പിച്ചു. ഇവർക്കെതിരെ കരുനാഗപ്പള്ളി ,ഓച്ചിറ പോലിസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
















