കാട്ടിലെ രാജാവായി കണക്കാക്കപ്പെടുന്ന സിംഹത്തെ മിക്ക മൃഗങ്ങളും ഭയപ്പെടുന്നു. പുലിയും ഭയപ്പെടുത്തുന്ന മൃഗം തന്നെ . പക്ഷേ ഈ പുലിയെയും, കടുവയെയും ഒക്കെ ഭയപ്പെടുത്തുന്ന മറ്റൊരാൾ ഉണ്ട് . സ്ലോത്ത് ബിയർ എന്നറിയപ്പെടുന്ന തേൻ കരടി . അടുത്തിടെ, മഹാരാഷ്‌ട്രയിലെ തഡോബ ദേശീയോദ്യാനത്തിൽ, ഒരു കടുവയും ഒരു പെൺ സ്ലോത്തും തമ്മിൽ ഏകദേശം 45 മിനിറ്റ് നേരം ഘോരമായ പോരാട്ടം നടന്നു. എളുപ്പമുള്ള ഇരയായിരിക്കുമെന്ന് കടുവ കരുതിയെങ്കിലും ഒടുവിൽ ഭയന്ന് പരാജയപ്പെട്ട് പിന്മാറേണ്ടി വന്നു.
സ്ലോത്ത് ബെയറുകളുടെ ഭക്ഷണത്തിൽ പഴങ്ങൾ, ചിതലുകൾ, ഉറുമ്പുകൾ എന്നിവയാണ് ഉൾപ്പെടുന്നത് . അവ സസ്തനികളെ വേട്ടയാടുന്നില്ല, എങ്കിലും ലോകത്തിലെ ഏറ്റവും ആക്രമണകാരികളായ മൃഗങ്ങളിൽ ഒന്നായി ഇവ കണക്കാക്കപ്പെടുന്നു. ഇതിന് നിരവധി കാരണങ്ങളുണ്ട്.അപകടം മണക്കുമ്പോൾ തന്നെ അവ പെട്ടെന്ന് വൻ ശബ്ദത്തോടെ ആക്രമിക്കും.
ഈ കരടികൾ കടുവയെയോ പുള്ളിപ്പുലിയെയോ അല്ലെങ്കിൽ അവർ ശത്രുവായി കരുതുന്ന ഏതൊരു മനുഷ്യനെയും നേരിട്ട് ആക്രമിക്കും . അവയുടെ നീളമുള്ളതും മൂർച്ചയുള്ളതുമായ നഖങ്ങൾ മനുഷ്യന്റെ കണ്ണും, മുഖവും പോലും തകർക്കാൻ ശേഷിയുള്ളതാണ്.അന്താരാഷ്‌ട്ര ഗവേഷണ പ്രകാരം, 1950 നും 2019 നും ഇടയിൽ, ഈ കരടികളാണ് മനുഷ്യരെ ഏറ്റവും കൂടുതൽ ആക്രമിച്ചത്. കടുവയുടെയും സിംഹത്തിന്റെയും ആക്രമണങ്ങൾ കൂടുതൽ മാരകമാണെങ്കിലും, എണ്ണത്തിൽ സ്ലോത്ത് കരടികളാണ് മുന്നിലുള്ളത്. കടുവകൾ ശക്തരാണ്, പക്ഷേ അവയ്‌ക്ക് കൂടുതൽ നേരം ശക്തി നിലനിർത്താൻ കഴിയില്ല.
ഐയുസിഎന്റെ വംശനാശ ചുവപ്പുപട്ടികയിൽ 2016 ൽ ഇടം പിടിച്ച തേൻ കരടി (സ്ലോത്ത് ബിയർ) കേരളം ഉൾപ്പെടെ പശ്ചിമഘട്ട വനമേഖലയിലും മറ്റും കാണുന്ന ഇനമാണ്. ഇന്ത്യയിൽ ഇനി 6000 മുതൽ 10000 വരെ കരടികളാണ് അവശേഷിക്കുന്നതെന്നു കണക്കാക്കുന്നു.











