കൊച്ചി: വെജിറ്റേറിയനായ കാനറാ ബാങ്കിലെ ബീഹാറിയായ റീജ്യണല്‍ മാനേജര്‍ ഏര്‍പ്പെടുത്തിയ ബീഫ് നിരോധനത്തിനെതിരെ മലബാര്‍ പൊറോട്ടയും ബീഫും വിളമ്പി പ്രതിഷേധിച്ച് ബെഫി സംഘടനയുടെ പ്രവര്‍ത്തകര്‍. കൊച്ചിയിലെ കാനറ ബാങ്ക് ശാഖയിലായിരുന്നു ഈ പ്രതിഷേധം നടന്നത്.
കാനറ ബാങ്കിന്റെ കാന്‍റീനില്‍ ബീഫിന് മാനേജര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ബീഹാറില്‍ നിന്നും ഈയിടെയാണ് പുതിയ മാനേജര്‍ എത്തിയത്. “ഇവിടെ ഒരു ചെറിയ കാന്‍റീന്‍ ഉണ്ടായിരുന്നു. ഇവിടെ ഇടയ്‌ക്ക് ബീഫ് കിട്ടുമായിരുന്നു. അത് പാടില്ലെന്ന് മാനേജര്‍ വിലക്കിയിരുന്നു. ഭരണഘടന അനുസരിച്ചാണ് ഈ കാന്‍റീന്‍ പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം എന്നത് ഒരാളുടെ വ്യക്തിപരമായ ചോയ്സാണ്.”- ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഇന്ത്യ (ബെഫി) നേതാവ് അനില്‍ പറയുന്നു.
ബെഫിയുടെ വനിതാ പ്രവര്‍ത്തകര്‍ വരെ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തു. ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ കാട്ടുന്ന ബെഫി ഇതുപോലെ ഒരു പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്താന്‍ ഒരുമ്പെടുമോ എന്ന് ബീഹാര്‍ മാനേജരെ അനുകൂലിക്കുന്ന ചില ജീവനക്കാര്‍ ചോദ്യമുയര്‍ത്തുന്നുണ്ട്.
ബീഫ് ഉണ്ടാക്കുന്ന പാത്രത്തിൽ ഉണ്ടാക്കുന്ന ആഹാരം കഴിക്കുവാൻ കഴിയില്ല എന്നതിനാലാണ് ബാങ്കിനുള്ളിലെ, ബാങ്ക് സ്റ്റാഫിനുവേണ്ടി മാത്രം ആഹാരം ഉണ്ടാക്കുന്ന സംവിധാനത്തിൽ, ബീഫ് ഉണ്ടാക്കരുത് എന്നാണ് പറഞ്ഞതെന്നാണ് റീജ്യണല്‍ മാനേജര്‍ പറയുന്നതെന്നും പറഞ്ഞുകേള്‍ക്കുന്നു.
















