ബെംഗളൂരു: ബിജെപി കേരള അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ അച്ഛനും മുന്‍ വ്യോമസേന ഉദ്യോഗസ്ഥനുമായ എയര്‍ കമ്മഡോര്‍ എം.കെ. ചന്ദ്രശേഖറിന്റെ മൃതദേഹം സംസ്‌കരിച്ചു. ശനിയാഴ്ച ഉച്ചയോടെ കുഡ്‌ലു ഗേറ്റ് ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
ഭാരത വ്യോമസേനയിലെ വിശിഷ്ട പൈലറ്റുമാരില്‍ ഒരാളാണ് ചന്ദ്രശേഖര്‍. വെള്ളിയാഴ്ച രാത്രിയോടെ ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. 30 വര്‍ഷത്തോളം ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂര്‍ ദേശമംഗലം സ്വദേശി. 1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായി 1986ല്‍ വിരമിച്ചു. വ്യോമസേനയുടെ അഭിമാന ചിഹ്നമായ ഡെക്കോട്ട വിമാനത്തിന്റെ വൈമാനികനായിരുന്നു. പാകിസ്ഥാനും ബംഗ്ലാദേശിനും എതിരായ യുദ്ധങ്ങളില്‍ അദ്ദേഹം ഡെക്കോട്ട വിമാനങ്ങള്‍ പറത്തി.
വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ പരശുറാം എന്നറിയപ്പെടുന്ന ഡക്കോട്ട ഡിസി-3 വിമാനങ്ങള്‍ പറത്തുന്നതില്‍ വിദഗ്ധനായിരുന്നു. വ്യോമസേനയില്‍ 13,000 മണിക്കൂര്‍ വിമാനം പറത്തിയ പൈലറ്റുമാരില്‍ ഒരാളാണ് ചന്ദ്രശേഖര്‍. 1962-ലെ ഭാരത-ചൈന സംഘര്‍ഷം, 1971ലെ ബംഗ്ലാദേശ് യുദ്ധം തുടങ്ങി രാജ്യത്തെ നിര്‍ണായകമായ നിരവധി സൈനിക നീക്കങ്ങളില്‍ ഡക്കോട്ട വിമാനങ്ങളുടെ ചുക്കാന്‍ പിടിച്ചു. ബെംഗളൂരുവിലെ ദേശീയ സൈനിക സ്മാരകത്തില്‍ 75 അടി ഉയരവും 700 ടണ്‍ ഭാരവുമുള്ള വീരഗല്ലുവിന്റെ (യുദ്ധ സ്മാരക ശില) നിര്‍മാണത്തിലും നിര്‍ണായക പങ്കുവഹിച്ചു. വിശിഷ്ട സേവാ മെഡല്‍, വായുസേന മെഡല്‍ തുടങ്ങിയ ബഹുമതികള്‍ ലഭിച്ചു. ഫ്‌ളൈയിംഗ് ഓഫീസര്‍, ഫ്‌ളൈറ്റ് ലെഫ്റ്റനന്റ്, സ്‌ക്വാഡ്രണ്‍ ലീഡര്‍, വിംഗ് കമാന്‍ഡര്‍, ആക്ടിംഗ് ഗ്രൂപ്പ് ക്യാപ്റ്റന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍, ആക്ടിംഗ് എയര്‍ കമ്മഡോര്‍, എയര്‍ കമ്മഡോര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ആനന്ദവല്ലിയാണ് ഭാര്യ. രാജീവ് ചന്ദ്രശേഖര്‍, ഡോ. ദയ മേനോന്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: അഞ്ജു ചന്ദ്രശേഖര്‍, അനില്‍ മേനോന്‍ (യുഎസ്എ).
















