പാലക്കാട്: ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാലക്കാട് നടക്കുന്ന ഔദ്യോഗിക പരിപാടികൾ ഉൾപ്പെടെ ഒന്നിലും പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി.കൃഷ്ണകുമാർ. രാഹുൽ വന്നാൽ ശക്തമായ സമരം ഉണ്ടാകുമെന്നും കൃഷ്ണകുമാർ മുന്നറിയിപ്പ് നൽകി. രാഹുലിനെ മണ്ഡലത്തിലെ ക്ലബുകളുടെയും റെസിഡൻസ് അസോസിയേഷനുകളുടെയും യോഗത്തിൽ പങ്കെടുപ്പിക്കാൻ കോൺഗ്രസ് എ ഗ്രൂപ്പ് തീരുമാനിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.
‘എംഎൽഎ എന്ന നിലയിൽ രാഹുൽ ക്ലബുകളുടെയോ, റെസിഡൻസ് അസോസിയേഷനുകളുടെയോ യോഗത്തിൽ പങ്കെടുത്താലും തടയും. അതിനാൽ രാഹുലിനെ വിളിക്കണോ വേണ്ടയോ എന്ന് സംഘാടകർ തീരുമാനിക്കണം. രാഹുലിനെ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്ന സംഘാടകർ പ്രതിഷേധം കണക്കിലെടുക്കണമെന്നും ബിജെപി വ്യക്തമാക്കി.
സന്ദീപ് വാര്യർ അനാഥപ്രേതം പോലെ നടക്കുകയാണ്. കോൺഗ്രസിനുപോലും വേണ്ടാത്ത സന്ദീപിന്റെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട സാഹചര്യമില്ല. തിരഞ്ഞെടുപ്പിന് നൽകിയ എല്ലാവിവരങ്ങളും നൂറുശതമാനം ശരിയാണ്. കോൺഗ്രസിനുളളിൽ മുങ്ങിത്താഴാതിരിക്കാൻ സന്ദീപ് കൈകാലിട്ട് അടിക്കുകയാണ്. അതിന് ഞങ്ങൾ എന്തിനാണ് നിന്നുകൊടുക്കുന്നത്’- കൃഷ്ണകുമാർ ചോദിച്ചു.
രാഹുലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് നടന്ന ബിജെപി പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു.
















