ടോക്കിയോ: പഹൽഗാമിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയും. ലഷ്കർ-ഇ-തൊയ്ബ (എൽഇടി), ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) എന്നിവയുൾപ്പെടെ യുഎൻ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ ഭീകര സംഘടനകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഈ നേതാക്കളും ആവശ്യപ്പെട്ടു. ഈ ഹീനകൃത്യത്തിന്റെ കുറ്റവാളികളെ കാലതാമസമില്ലാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ പറഞ്ഞു. ഇരു നേതാക്കളും തമ്മിലുള്ള ഉച്ചകോടി ചർച്ചകൾക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
തീവ്രവാദ ഫണ്ടിംഗ് ഇല്ലാതാക്കാനും അന്താരാഷ്‌ട്ര കുറ്റകൃത്യങ്ങളുമായുള്ള അവരുടെ ബന്ധം ഇല്ലാതാക്കാനും തീവ്രവാദികളുടെ അതിർത്തി കടന്നുള്ള നീക്കം തടയാനും രണ്ട് പ്രധാനമന്ത്രിമാരും ആഹ്വാനം ചെയ്തു. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഇരു നേതാക്കളും ശക്തമായി അപലപിച്ചു. പഹൽഗാം ആക്രമണത്തിലെ കുറ്റവാളികളെയും ആസൂത്രണം ചെയ്തവരെയും ധനസഹായം നൽകുന്നവരെയും ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഷിഗെരു ഇഷിബ ആവശ്യപ്പെട്ടു. തീവ്രവാദികളുടെ സുരക്ഷിത താവളങ്ങൾ നശിപ്പിക്കുക, തീവ്രവാദ ധനസഹായ ചാനലുകൾ ഇല്ലാതാക്കുക, തീവ്രവാദത്തിനും അന്താരാഷ്‌ട്ര കുറ്റകൃത്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന ശൃംഖല തകർക്കുക എന്നിവ അനിവാര്യമാണെന്ന് ഇരു നേതാക്കളും ആവർത്തിച്ചു പറഞ്ഞു.
അൽ ഖ്വയ്ദ, ഐസിസ്, ലഷ്കർ-ഇ-തൊയ്ബ (എൽഇടി), ജയ്ഷെ-ഇ-മുഹമ്മദ് (ജെഎം) എന്നിവയുൾപ്പെടെ യുഎൻ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ തീവ്രവാദ ഗ്രൂപ്പുകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും തീവ്രവാദികളുടെ സുരക്ഷിത താവളങ്ങൾ വേരോടെ പിഴുതെറിയണമെന്നും പ്രധാനമന്ത്രി ഇഷിബ ആവശ്യപ്പെട്ടു.
അതേ സമയം ഈ വർഷം അവസാനം നടക്കുന്ന ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇഷിബയെ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി ക്ഷണിച്ചു. ഓഗസ്റ്റ് 29 മുതൽ 30 വരെ ജപ്പാനിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദി, അവിടെ 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുത്തു. ജപ്പാൻ സന്ദർശനത്തിന് ശേഷം ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കായി പ്രധാനമന്ത്രി ചൈനയിലേക്ക് പോകും.
















