കൊച്ചി : തനിക്ക് എതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ സന്ദീപ് വാര്യർക്കെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുകയാണ് ശങ്കു ടി ദാസ് . അതിന് പുറമേ ഈയാഴ്ച ക്രിമിനല്‍ മാനനഷ്ടക്കേസ് കൂടി സന്ദീപിനെതിരെ ഫയല്‍ ചെയ്യുമെന്ന് ശങ്കു ടി ദാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു . ശങ്കു ടി ദാസ് വാഹനാപകടത്തില്‍ പെട്ടത് മദ്യപിച്ചു ലക്കുകെട്ടെന്ന് പരാമര്‍ശിച്ചെന്ന് ആരോപിച്ച് സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ചു മാപ്പ് പറയാനും വരുത്തിവെച്ച മാനനഷ്ടത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം തരാനും ആവശ്യപ്പെട്ടു കൊണ്ടാണ് തിരൂർ സബ്കോടതി മുൻപാകെ സിവിൽ ഡീഫമേഷൻ സ്യൂട്ട് ഞാൻ ഫയൽ ചെയ്തതെന്നും ശങ്കു ടി ദാസ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
എനിക്ക് സംഭവിച്ച വാഹനാപകടത്തെ പറ്റി പോലും അപമാനകരമായ നുണകൾ നിരത്തി കൊണ്ട് എന്നെ വ്യക്തിഹത്യ ചെയ്യാനായി മാത്രം ഇക്കഴിഞ്ഞ ജൂൺ 5ന് ശ്രീ സന്ദീപ് വാര്യർ എനിക്കെതിരെ പോസ്റ്റ് ചെയ്ത അപകീർത്തികരവും അസത്യഭരിതവും അടിസ്ഥാന രഹിതവുമായ ഫേസ്ബുക് കുറിപ്പിനെ പറ്റിയും, അതിനെതിരെ ജീവിതത്തിലേക്കുള്ള എന്റെ മടങ്ങി വരവിന് വേണ്ടി പ്രാർത്ഥിച്ച മുഴുവൻ മനുഷ്യരെയും പ്രതിനിധീകരിച്ചു കൊണ്ട് സന്ദീപിനെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് അറിയിച്ചു കൊണ്ടും വിഷയത്തിലേ എന്റെ ഭാഗം വ്യക്തമാക്കിയും ജൂൺ 6ന് ഞാനെഴുതിയ ദീർഘമായ വിശദീകരണത്തെ പറ്റിയും എല്ലാവർക്കും അറിവുള്ളതാണല്ലോ.
അന്നേ ദിവസം തന്നെ അതിനെഴുതിയ മറുപടിയിൽ ഒന്നര പേജ് ഉപന്യാസ രചനക്കില്ല എന്ന് പരിഹസിക്കുകയും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായി വീമ്പിളക്കുകയും എനിക്ക് സ്വന്തമായി വേറെ കേസ് ഒന്നുമില്ലെങ്കിൽ ഈ പേരിൽ ഒരു കേസ് കൊടുത്തു കോടതിയിൽ പോകുന്നതിൽ തനിക്ക് യാതൊരു വിരോധമില്ലെന്ന് വെല്ലുവിളിക്കുകയും ഒക്കെയാണ് സന്ദീപ് വാര്യർ ചെയ്തിരുന്നത്.
അങ്ങനെ വെല്ലുവിളിക്കുന്നതിനിടയിൽ പോലും മദ്യപിച്ചു ലക്ക് കെട്ടാണ് എനിക്ക് വാഹനാപകടം സംഭവിച്ചത് എന്ന ആദ്യ പോസ്റ്റിലെ ഞാൻ തെളിവ് സഹിതം അസത്യമെന്ന് സ്ഥാപിച്ച ഒരു സ്പെസിഫിക് ഇൻസിഡന്റുമായി ബന്ധപ്പെട്ട ആരോപണത്തിൽ നിന്ന് സന്ദീപ് സൂത്രത്തിൽ പിറകോട്ട് പോയിരുന്നെന്നും, പകരം കള്ള് കുടിച്ചിരുന്നോ ഇല്ലയോ എന്നത് എന്റെ മാത്രം കാര്യമാണെന്നും, എന്നാൽ മിക്കവാറും ദിവസവും വെള്ളമടിച്ചു കിണ്ടിയായിരുന്നെന്ന് അക്കാലത്തേ കൂടെയുള്ള എല്ലാവർക്കും അറിയുന്നതാണെന്നുമുള്ള മട്ടിൽ ജനറൽ കണ്ടക്ടുമായി ബന്ധപ്പെട്ടൊരു പുതിയ ആരോപണം മുന്നോട്ട് വെയ്‌ക്കുകയാണ് ചെയ്തതെന്നും ഞാൻ ശ്രദ്ധിക്കാത്തതല്ല.
എന്നാൽ ഒരു ചർച്ചയിൽ തോറ്റതിന്റെ കേവലമായ വ്യക്തിവിരോധം കൊണ്ട് മാത്രം ഇത്ര ഹീനമായ സ്വഭാവഹത്യക്ക് തുനിഞ്ഞൊരാൾക്ക് അത് തിരുത്താനുള്ള ന്യായമായ അവസരം നൽകിയിട്ട് പോലും അതിന് വഴങ്ങാതിരിക്കുമ്പോൾ കൂടുതൽ മറുപടികൾക്ക് മുതിരേണ്ടതില്ല, നിയമത്തിന്റെ വഴി തന്നെ സ്വീകരിക്കാം എന്ന് ഞാൻ നിശ്ചയിക്കുകയായിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയ്‌ക്കകം 13/06/2025 തീയതി തന്നെ ഞാൻ സന്ദീപ് വാര്യർക്ക് എന്റെ സീനിയർ ആയ അഡ്വ. സി. നന്ദകുമാർ മുഖാന്തിരം പരസ്യമായ ക്ഷമാപണവും 25 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടും അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായുമുള്ള നിയമനടപടികളുടെ മുന്നറിയിപ്പ് നൽകിയും രജിസ്റ്റേർഡ് ലോയർ നോട്ടീസ് അയച്ചിരുന്നു.
നോട്ടീസ് കൈപറ്റി ഒരു മാസം കഴിഞ്ഞിട്ടും മറുപടി കാണാത്തതിനാൽ ഡീഫമേഷൻ സ്യൂട്ട് ഫയൽ ചെയ്യാൻ തയ്യാറെടുക്കുമ്പോൾ ആണ് തിരൂർ ബാറിലെ കോൺഗ്രസ്സ് നേതാക്കളായ ചില അഭിഭാഷകരിൽ നിന്ന് സന്ദീപ് വാര്യർ എറണാകുളത്ത് പോയി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകനെ കാണുകയും മറുപടി നോട്ടീസ് അയക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന വിവരം സീനിയർക്ക് ലഭിക്കുന്നത്.
അങ്ങനെയെങ്കിൽ ആ റിപ്ലൈ നോട്ടീസ് കയ്യിൽ കിട്ടിയ ശേഷം അതിലെ പ്രതിവാദങ്ങൾ മനസ്സിലാക്കിയും അവയ്‌ക്കുള്ള ഖണ്ഡനങ്ങൾ കൂടി ഉൾപ്പെടുത്തിയും സ്യൂട്ട് ഫയൽ ചെയ്യാം എന്ന് സീനിയർ അഭിപ്രായപ്പെട്ടതിനെ തുടർന്ന് അപ്രകാരം നിശ്ചയിച്ചു റിപ്ലൈക്കുള്ള കാത്തിരിപ്പ് ആരംഭിച്ചു.
ഒടുവിൽ കാത്ത് കാത്തിരുന്ന സന്ദീപ് വാര്യരുടെ റിപ്ലൈ നോട്ടീസ് ഓഗസ്റ്റ് 1ന് ഓഫീസ് അഡ്രസ്സിൽ എത്തി ചേർന്നു.
സത്യം പറയാമല്ലോ.
വല്ലാത്ത നിരാശയാണ് സന്ദീപ് വാര്യരുടെ ലീഗൽ റിപ്ലൈ വായിച്ചപ്പോൾ തോന്നിയത്.
വലിയ കാര്യത്തിൽ അത്രമേൽ ഗുരുതരമായ ഒരു ആരോപണം സമൂഹ മാധ്യമത്തിലൂടെ എനിക്കെതിരെ ഉന്നയിക്കുകയും അതിന് മറുപടി നൽകിയ ശേഷവും അതിൽ ഉറച്ചു നിൽക്കുന്നതായി ഭാവിക്കുകയും അതിന്റെ പേരിൽ വരാനിരിക്കുന്ന നിയമ നടപടിയെ സ്വാഗതം ചെയ്യുന്നു എന്നൊക്കെ വെല്ലുവിളിക്കുകയും ചെയ്തോരാൾ എന്ത് വന്നാലും പോരാട്ടത്തിന് ഉറച്ചു കൊണ്ട് തന്നെയുള്ള ധീരമായൊരു അൺഅപ്പോളജെറ്റിക് നിലപാട് സ്വീകരിക്കും എന്നാണ് സ്വാഭാവികമായും ഞാൻ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ തന്റെ ഭാഗത്താണ് ന്യായമെന്ന് തെളിയിക്കാൻ എന്തൊക്കെ തെളിവുകൾ ആവും സന്ദീപ് വാര്യർ നിരത്തുക എന്നും എത്ര സാക്ഷികളെ അയാൾ ഹാജരാക്കും എന്നും എന്തൊക്കെ സ്ഫോടനാത്മകമായ വാദങ്ങളാവും അയാൾ ഉന്നയിക്കുന്ന എന്നുമൊക്കെ ഉദ്വേഗപൂർവ്വം ഉറ്റുനോക്കിയിരുന്ന ഞങ്ങളെ ആകമാനം നിരാശപ്പെടുത്തി കൊണ്ട് അത്രമേൽ ലജ്ജാകരമായ ഒരു ഡിഫൻസ് ആണ് റിപ്ലൈ നോട്ടീസിൽ സന്ദീപ് വാര്യർ സ്വീകരിച്ചത്.
സീനിയർ പോലും റിപ്ലൈ വായിച്ചിട്ട് പറഞ്ഞത് “അയ്യേ, ഇത്രയ്‌ക്കേ ഉള്ളൂ ഇയാൾ?!” എന്നാണ്.
വാശിയേറിയ ഒരു നിയമ പോരാട്ടത്തിന് സർവ്വ സന്നാഹങ്ങളുമായി ഒരുങ്ങി നിന്ന ഞങ്ങളുടെ സകല ആവേശവും വെള്ളത്തിലാക്കിയ നാണം കെട്ട ആ മറുപടി ഇപ്രകാരമായിരുന്നു.
“ഞാനെന്റെ പോസ്റ്റിൽ ഉദ്ദേശിച്ചത് ശങ്കു. ടി. ദാസിനെയേ അല്ല. ശങ്കു ടി. ദാസിനെ ആണെന്ന് ഞാനൊരിടത്തും പറഞ്ഞിട്ടുമില്ല. ശരിക്കും ഞാൻ ഉദ്ദേശിച്ചത് വേറാരെയോ ആണ്. അതാരെയാണെന്ന് എനിക്കിപ്പോൾ പറയാനുമാവില്ല. ആരുടേയും പേര് പറഞ്ഞിട്ടു പോലുമില്ലാത്ത എന്റെ പോസ്റ്റിലെ പരാമർശങ്ങൾ തന്നെ കുറിച്ചാണെന്ന് ദയവായി ശങ്കു ടി. ദാസ് തെറ്റിദ്ധരിക്കരുത്. അങ്ങനെയുള്ള തെറ്റിദ്ധാരണയുടെ പേരിൽ അനാവശ്യമായ നിയമ നടപടികൾക്ക് മുതിരുകയും അരുത്.”
എനിക്ക് നാണം തോന്നി ഇത് വായിച്ചിട്ട്.
കഴിഞ്ഞ ദിവസം തനിക്കൊപ്പം ചർച്ചയിൽ ഇരുന്ന ആളെന്നും, ബൗദ്ധിക വിഭാഗം മേധാവി എന്നും, 2021ൽ നിയമസഭാ സീറ്റ് കിട്ടിയ ആളെന്നും, വാഹനാപകടത്തിൽപ്പെട്ട ആളെന്നും, വളർന്നു വരുന്ന ചെറുപ്പക്കാരൻ എന്നുമൊക്കെ സൂചന നിരത്തി അധിക്ഷേപ പോസ്റ്റ് ഇടുകയും അതിന് മറുപടി കൊടുത്തതിന് വിളി കേട്ട് ഉദ്ദേശിച്ചത് അയാളെ തന്നെ എന്ന് വ്യക്തമാക്കി കൊണ്ട് വീണ്ടും വിശദീകരണം എഴുതുകയും അത് വക്കീൽ എന്ന് വിളിച്ചു കൊണ്ട് തന്നെ നിയമ നടപടിക്ക് വെല്ലുവിളിക്കുകയും ചെയ്ത ആൾ വക്കീൽ നോട്ടീസ് വന്നപ്പോൾ നിന്ന നിൽപ്പിൽ മലക്കം മറഞ്ഞിട്ട് പറയുകയാണ് അത് താങ്കളെ പറ്റിയേ അല്ല എന്ന്.
ഡിഫൻസ് ഓഫ് ട്രൂത് അല്ല.
ഡിഫൻസ് ഓഫ് ഫെയർ കമന്റ് അല്ല.
ഡിഫൻസ് ഓഫ് ഫാൾസ് അസംപ്‌ഷൻ!!
ഒരിത്തിരി ഉളുപ്പ്??
എന്നിട്ട് നോട്ടീസിന്റെ അവസാന ഭാഗത്ത് ഒരു ചെറിയ ഭീഷണിയും.
“ഞാൻ പോസ്റ്റിൽ പരാമർശിച്ച ആൾ സംഘത്തിന്റെ മുതിർന്ന പ്രചാരകനായ ആർ. ഹരിയെ വിമർശിച്ച ആളാണ്. ഇതിന്റെ പേരിൽ കേസിനു പോവുക ആണെങ്കിൽ ആർ. ഹരിയെ പറ്റി ടിയാൻ എഴുതിയ ലേഖനം ഉൾപ്പെടെ എനിക്ക് കോടതിയിൽ ഹാജരാക്കേണ്ടി വരും. അങ്ങനെ വന്നാൽ ആർ. ഹരിയോട് ടിയാനുണ്ടായിരുന്ന എതിർപ്പും പൊതു സമൂഹത്തിൽ ചർച്ചയാവുന്ന സാഹചര്യം ഉണ്ടാവും. അത് നിങ്ങൾക്ക് വല്ലാതെ ദോഷം ചെയ്യും” എന്ന്.
വീണ്ടും ചോദിച്ചു പോവുകയാണ്.
ഒരിച്ചിരിയെങ്കിലും ഉളുപ്പ്?!
അവസാനം പറഞ്ഞു വന്നപ്പോൾ മദ്യപിച്ചു ലക്ക് കെട്ട് വാഹനാപകടത്തിൽപ്പെട്ടെന്ന ആരോപണവുമില്ല, സ്ഥിരം മദ്യപാനി ആയിരുന്നെന്ന പൊതുവിജ്ഞാനവുമില്ല.
ആർ. ഹരിയ്‌ക്കെതിരെ ലേഖനം എഴുതിയ ആർക്കോ എതിരെ ആളും പേരുമില്ലാതെ എഴുതിയൊരു പോസ്റ്റ് മാത്രമായത്.
ആളാരാണെന്ന് സമൂഹത്തിന്റെ ഊഹത്തിന് വിട്ടതല്ലാതെ ആരെയും പേരെടുത്തു പറയാത്ത എന്നെ അകാരണമായി സംശയിക്കരുത് മുതലാളി എന്നാണ് ലൈൻ.
എന്നാൽ പിന്നെ അതാരെയാണെന്ന് തെളിച്ചു പറയാനുള്ള ഉത്തരവാദിത്വവും ഇദ്ദേഹത്തിന് ഉണ്ടല്ലോ.
വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു ബോധപൂർവം അപകീർത്തി ഉണ്ടാക്കിയിട്ട് കേസ് വരുമ്പോൾ ഞാൻ നിങ്ങളെയല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞൊഴിയാനുള്ള സൗകര്യം എന്തായാലും നിയമത്തിലില്ല.
പറഞ്ഞത് മറ്റൊരാളെ ആണെന്ന് തെളിയിക്കേണ്ടത് അപകീർത്തികരമായ പ്രസ്താവന പുറപ്പെടുവിച്ച ആളിന്റെ തന്നെ ബാധ്യതയാണ്.
അതിനാൽ നോട്ടീസിലെ ഉരുണ്ടു മറിച്ചിലിനെ അവഗണിച്ചു കൊണ്ട് നിയമപരമായി മുന്നോട്ട് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു.
ആയതിന്റെ അടിസ്ഥാനത്തിൽ അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ചു മാപ്പ് പറയാനും വരുത്തിവെച്ച മാനനഷ്ടത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം തരാനും ആവശ്യപ്പെട്ടു കൊണ്ട് ശ്രീ സന്ദീപ് വാര്യർക്ക് എതിരെ തിരൂർ സബ്കോടതി മുൻപാകെ OS 134/2025 എന്ന നമ്പറിലായി ഒരു സിവിൽ ഡീഫമേഷൻ സ്യൂട്ട് ഞാൻ ഫയൽ ചെയ്യുകയുണ്ടായി.
അന്യായത്തിൽ പ്രാഥമിക വാദം കേട്ട ബഹുമാനപ്പെട്ട കോടതി സ്യൂട്ട് ഫയലിൽ സ്വീകരിച്ചു നമ്പർ ചെയ്യുകയും 24/09/2025 തീയതി സന്ദീപ് വാര്യരോട് ഹാജരാവാൻ നിർദ്ദേശിച്ചു നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനു പുറമെ ഇതേ വിഷയത്തിന്മേൽ ഒരു ക്രിമിനൽ ഡീഫമേഷൻ കൂടി ഈയാഴ്ച തന്നെ ഞാൻ ഫയൽ ചെയ്യുന്നുണ്ട്.
BNS സെക്ഷൻ 356 പ്രകാരം ഡീഫമേഷൻ രണ്ട് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമായിരിക്കുന്നതിനാലും, ക്രിമിനൽ കേസിൽ രണ്ട് വർഷം തടവ് ശിക്ഷ കിട്ടുന്ന വ്യക്തിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ ജനപ്രതിനിധി ആയിരിക്കാനോ 6 വർഷത്തെ അയോഗ്യത ജനപ്രാതിനിധ്യ നിയമം നിഷ്കർഷിക്കുന്നതിനാലും, നിയമത്തിന്റെ ഈ സാധ്യത കൂടി സന്ദീപ് വാര്യർക്ക് എതിരെ ഉപയോഗപ്പെടുത്തേണ്ടതുണ്ട് എന്നതാണ് എന്റെ ഉറച്ച ബോധ്യം.
ഈ വിഷയത്തിൽ കേസ് കൊടുക്കുമെന്ന പറഞ്ഞ കാര്യം ഏതു വരെയായി എന്നീ കഴിഞ്ഞ രണ്ട് മാസത്തിനിടെ പലരും ചോദിച്ചിരുന്നെങ്കിൽ പോലും ഒരിക്കൽ നിയമ നടപടിയിലേക്ക് കടന്ന ഒരു വിഷയത്തിൽ പിന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ച ആവശ്യമില്ലെന്നും അതിന്മേൽ ഇനിയുള്ള തീരുമാനം കോടതി എടുക്കട്ടെ എന്നുമുള്ള ചിന്ത കൊണ്ടാണ് പിന്നീട് ഇതുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റ് പോലും ഇതുവരെയും ഞാൻ ഫേസ്ബുക്കിൽ പങ്കുവെയ്‌ക്കാതിരുന്നത്.
എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ ബിജെപി നേതാക്കന്മാർക്കെതിരെയെല്ലാം സന്ദീപ് പൊട്ടിക്കുന്ന ഉണ്ടായില്ലാ വെടികൾ മുഴുവൻ യാതൊരു ക്രോസ് ചെക്കിങ്ങും ഇല്ലാതെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ വരെ ഏറ്റെടുത്തു ചർച്ച ചെയ്യുന്നത് കണ്ടത് കൊണ്ടാണ് ഇത്തരത്തിൽ താൻ ഉന്നയിക്കുന്ന ആരോപണങ്ങളുടെ കാര്യത്തിൽ അദ്ദേഹം പുലർത്തുന്ന ഉത്തരവാദിത്വത്തെ സംബന്ധിച്ച് സൂചിപ്പിക്കേണ്ടത് ആവശ്യമാണെന്ന് തോന്നിയത്.
സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ആഘോഷമായി ഉന്നയിച്ച ഒരു ദുരാരോപണത്തിന്മേൽ ഒരു വക്കീൽ നോട്ടീസ് വന്നപ്പോൾ തന്നെ 360 ഡിഗ്രി കറങ്ങി ഞാൻ വേറാരെയോ പറ്റി വേറെന്തോ പറഞ്ഞതാണെന്ന് കൈകഴുകുന്ന ആളുടെ വാക്കും കേട്ടാണ് നിങ്ങൾ മാന്യമായി രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നവരുടെ നെഞ്ചിന് നേരെ മൈക്കും നീട്ടി ചെല്ലുന്നതെന്ന് സ്വയമാലോചിച്ചോളൂ.
നാളെ അവരാരെങ്കിലും ഇക്കാര്യത്തിൽ ഒരു അപകീർത്തി കേസ് കൊടുത്താൽ അദ്ദേഹം ആദ്യ അവസരത്തിൽ രാഹുൽ ഗാന്ധിയുടെ മാതൃക പിന്തുടർന്ന് ലേലു അല്ലു പറഞ്ഞു കഴിച്ചിലാവും, പക്ഷെ നിങ്ങളുടെ കൂട്ടത്തിൽ അല്പമെങ്കിലും ആത്മാഭിമാനമുള്ളവർക്ക് അങ്ങനെ ഒഴിയുന്നത് വലിയ ക്ഷീണവുമാവും.
സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ തരുന്ന സ്നേഹപൂർണ്ണമായ ഒരു ഉപദേശമായി എടുത്താൽ മതി.
















