പട്ന:: രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ പ്രധാനമന്ത്രി മോദിയെ നീ എന്ന് വിളിച്ച് അധിക്ഷേപം. മോദിയുടെ അമ്മയെയും അധിക്ഷേപിച്ച് പ്രസംഗം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ നിന്നുകൊണ്ട് മുഖം തിരിച്ചറിയാന്‍ കഴിയാത്ത ചിലര്‍ ഹിന്ദിയില്‍ ആണ് പ്രധാനമന്ത്രി മോദിയെയും അമ്മയെയും ചീത്ത വിളിക്കുന്നത്.
രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രിയങ്കയും ചേര്‍ന്ന് ബുധനാഴ്ച ബുള്ളറ്റില്‍ കയറി യാത്ര തുടങ്ങിയ ബീഹാറിലെ ധര്‍ഭംഗയിലെ സ്റ്റേജിലാണ് മോദിയെയും അമ്മയെയും അധിക്ഷേപിച്ചത്.” ഇത് ആരാണ് വിളിച്ചതെന്ന് അറിയില്ല. ആറ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാഘട്ബന്ധന്‍ മുന്നണിയിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം സ്റ്റേജില്‍ ഉണ്ടായിരുന്നു”.- പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബീഹാറിലെ ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നു.
“രാഹുല്‍ ഗാന്ധിയ്‌ക്ക് സാഡിസ്റ്റിന്റെ മനസ്സായിക്കഴിഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ ആഹ്ളാദം കണ്ടെത്തുന്ന യുവനേതാവായി രാഹുല്‍ ഗാന്ധി മാറിയിരിക്കുന്നു. “- ബിജെപിഎംപി സംപിത് പത്ര വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. “ഒരു കാലത്ത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്ന കോണ്‍ഗ്രസിന് ആ മാന്യത നഷ്ടമായി. എത്രയോ വര്‍ഷമായി അധികാരത്തില്‍ നിന്നും പുറത്ത് നില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസ് ഒരു തെരുവ് റൗഡി പാര്‍ട്ടിയായി അധപതിച്ചിരിക്കുന്നു”.- സംപിത് പത്ര പറഞ്ഞു. കഴിഞ്ഞ അഞ്ചാറ് ദിവസമായി ബീഹാറില്‍ രാഹുല്‍ഗാന്ധിയും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നീ എന്നാണ് പ്രധാനമന്ത്രി മോദിയെ അഭിസംബോധന ചെയ്തിരുന്നതെന്നും ഇതിന്റെ തുടര്‍ച്ച തന്നെയാണ് ഈ വീഡിയോയില്‍ കണ്ടതെന്നും സംപിത് പത്ര കുറ്റപ്പെടുത്തി. “കോണ്‍ഗ്രസ് അധിക്ഷേപത്തിന്റെ രാഷ്‌ട്രീയമാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്. കാരണം ഒരിയ്‌ക്കലും അധികാരത്തിലേക്ക് തിരിച്ചെത്താന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാവുന്നതോടെയാണിത്”.-സംപിത് പത്ര അഭിപ്രായപ്പെട്ടു.
അർഹതയില്ലാത്തവർ പട്ടികയിൽ ഉൾപ്പെടുന്നില്ല എന്നുറപ്പാക്കാന്‍ തെരഞ്ഞെടപ്പ് കമ്മീഷന്‍ ബീഹാറിലെ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിശോധന നടത്തിയിരുന്നു. ബീഹാറിലെ ആകെയുള്ള 7.89 കോടി വോട്ടര്‍മാരില്‍ മേല്‍വിലാസം കണ്ടെത്താന്‍ കഴിയാത്ത, ഇരട്ടവോട്ടുകള്‍ ഉള്‍പ്പെടെ 65 ലക്ഷം വ്യാജവോട്ടര്‍മാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇത് തേജസ്വി യാദവിനും രാഹുല്‍ ഗാന്ധിയ്‌ക്കും സ്വീകാര്യമായില്ല. ഇതോടെയാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധം തുടങ്ങിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചത്. ഈ വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താസമ്മേളനത്തിലെ വിമര്‍നങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും രാഹുല്‍ ഗാന്ധിക്ക് ഇതുവരെ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച തര്‍ക്കം ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിയിരിക്കുകയാണ്. ഇതിന്റെ വാദം കേള്‍ക്കള്‍ നടക്കുകയാണിപ്പോള്‍. പൊതുവേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദമുഖങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിക്കുന്നത്. പക്ഷെ അന്തിമവിധി പുറത്തുവന്നിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞതിന് പിന്നാലെയാണ് വോട്ട് അധികാര്‍ യാത്ര സംഘടിപ്പിച്ചത്. ബീഹാറില്‍ ഉടനീളം രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ബൈക്കില്‍ യാത്ര ചെയ്യുന്നത്. ഒരു റൗഡിസംഘത്തിന്റെ യാത്ര പോലെയാണ് ഈ യാത്ര. പൊതുവേ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഈ യാത്ര നടക്കുന്നത്.
ബംഗ്ലാദേശില്‍ സംഭവിച്ചതുപോലെ ഒരു കലാപം ഇന്ത്യയില്‍ നടത്തി മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ അമേരിക്കയിലെ അധികാരസംഘമായ ഡീപ് സ്റ്റേറ്റിന് പദ്ധതിയുണ്ടെന്ന വാര്‍ത്ത ശക്തമായി പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അട്ടിമറിക്കുക എന്നാണ് അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്ന് പറയുന്നു. അത് ഇന്ത്യയില്‍ നടപ്പാക്കുന്ന ദൗത്യമാണ് രാഹുല്‍ ഗാന്ധി നിര്‍വ്വഹിക്കുന്നതത്രെ. അതിന്റെ ഒരു ടൂള്‍ കിറ്റ് മാത്രമാണ് വോട്ട് അധികാര്‍ യാത്ര.
















