പത്തനംതിട്ട: 25-26ലെ ഒന്നാം വിളസീസണിലെ കര്‍ഷക രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷയില്‍ നെല്‍ കര്‍ഷകരെ വെട്ടിലാക്കുന്ന വിചിത്രമായ രണ്ട് സാക്ഷിപത്രങ്ങള്‍ കൂടി ഒപ്പിട്ടു നല്കണമെന്ന് സപ്ലൈകോ ആവശ്യപ്പെട്ടു.
നെല്ല് സംഭരണം കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കൃത പദ്ധതിയാണെന്നും നെല്ലിന്റെ വില കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സപ്ലൈകോയിലേക്ക് ലഭ്യമാകുന്ന മുറയ്‌ക്ക് മാത്രമേ കര്‍ഷകര്‍ക്ക് നല്കാന്‍ സാധിക്കൂ എന്നുമാണ് ഒന്ന്. ഗുണമേന്മ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പക്ഷം നെല്ല് സംഭരിക്കാതിരിക്കുന്നത് അടക്കം ഏത് നടപടിയും സ്വീകരിക്കുന്നതിന് സപ്ലൈകോയ്‌ക്ക് പൂര്‍ണ അധികാരം ഉണ്ടെന്നും ഇത് എതിര്‍പ്പില്ലാതെ കര്‍ഷകര്‍ അംഗീകരിക്കണമെന്നുമാണ് രണ്ടാമത്തെ സത്യവാങ്മൂലം നല്‌കേണ്ടത്. ഇത് അംഗീകരിച്ച് സമ്മതപത്രം നല്കുന്നവര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ.
കഴിഞ്ഞ സീസണിലെ നെല്ല് സംഭരിച്ചതിന്റെ തുക അടക്കം കോടികണക്കിന് രൂപയാണ് സപ്ലൈകോ കൃഷിക്കാര്‍ക്ക് നല്കാന്‍ ഉള്ളത്. പണം വൈകുന്നത് പ്രതിഷേധിച്ച് കേരള സംയുക്ത കര്‍ഷക വേദിയുടെ നേതൃത്വത്തില്‍ 9ന് സെക്രട്ടേറിയറ്റ് ധര്‍ണ ഉള്‍പ്പെടെ വലിയ സമരങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഇരിക്കുമ്പോഴാണ് പുതിയ സത്യവാങ്മൂലവുമായി സപ്ലൈകോ രംഗത്ത് വന്നിരിക്കുന്നത്.
നെല്ല് സംഭരിച്ചു കഴിഞ്ഞ് പണം വൈകിയാല്‍ പരാതി പറയാതിരിക്കാനാണ് വിചിത്ര നിലപാടുമായി സപ്ലൈകോ രംഗത്ത് എത്തിയിരിക്കുന്നത് എന്ന് കര്‍ഷകര്‍ ആരോപിക്കുന്നു നെല്ലിന് 17ശതമാനത്തില്‍ കൂടുതല്‍ ഈര്‍പ്പം പാടില്ലെന്നാണ് സംഭരണത്തിനുള്ള നിബന്ധന വച്ചിരിക്കുന്നത്. നെല്ലിന്റെ പതിര് മൂന്ന് ശതമാനവും. ഇത് കര്‍ഷകരെ ഭീഷണിപ്പെടുത്താനാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഓരോ വര്‍ഷവും കര്‍ഷകന് കൊടുക്കേണ്ട താങ്ങു വില കേന്ദ്രം വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതനുസരിച്ച് കര്‍ഷകന് കിലോയ്‌ക്ക് നിലവില്‍ 33.21 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‌കേണ്ടതാണ്. എന്നാല്‍ 28.20 രൂപ മാത്രമേ നല്കുന്നുള്ളു. കേന്ദ്രം നെല്‍ കര്‍ഷകര്‍ക്ക് നല്കാനായി സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കുന്ന തുകയില്‍ കിലോയ്‌ക്ക് 5 രൂപ 10 പൈസവെട്ടിക്കുറച്ചാണ് നല്കുന്നത്.
നെല്ല് സംഭരണത്തിന്‌ശേഷം മൂന്നോ നാലോ മാസം കഴിഞ്ഞാലും കര്‍ഷകര്‍ക്ക് കൊടുത്ത നെല്ലിന്റ വില ലഭിക്കുന്നില്ല. നെല്ല് സംഭരിച്ചാല്‍ 48 മണിക്കൂറിനകം പണം നല്കണമെന്ന് 2019 ലെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പാസാക്കിയ ധാരണപത്രം. ഇത് നാളിതുവരെ നടപ്പിലാക്കിയിട്ടില്ല. പുതിയ നിബന്ധനകള്‍ കൊണ്ടുവന്ന് കര്‍ഷകരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന രീതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ 10621.68 കോടി രൂപയാണ് കേരളത്തിലെ നെല്‍ കര്‍ഷകര്‍ക്ക് നല്കാന്‍
കൊടുത്തത്.
















