അൽകോബാർ: സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽകോബാറിൽ താമസസ്ഥലത്ത് ഇന്ത്യൻ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെലങ്കാന ഹൈദരാബാദ് ടോളിചൗക്കി സ്വദേശിനി സൈദ ഹുമൈറ അംറീനാണ് കൊടുംപാതകം ചെയ്ത ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളായ മുഹമ്മദ് യുസുഫ് അഹമ്മദ് (3) ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (6), മുഹമ്മദ് ആദിൽ അഹമ്മദ് (6), എന്നിവരെയാണ് സൈദ കൊലപ്പെടുത്തിയത്. ഷമാലിയയിൽ ഇവരുടെ താമസ സ്ഥലത്താണ് സംഭവം.
ബാത്ത് ടബ്ബിൽ വെള്ളം നിറച്ച് മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷമാണ് സൈദ ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ യുവതി കാൽവഴുതി വീണ് ബോധം നഷ്ടപ്പെട്ടു. പിന്നീട് ഭർത്താവ് മുഹമ്മദ് ഷാനവാസ് എത്തി വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്.
ആറ് മാസം മുമ്പാണ് കുടുംബം സന്ദർശന വിസയിൽ സൗദിയിലെത്തിയത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്കും ആത്മഹത്യാ ശ്രമത്തിലേക്കും നയിച്ചതെന്നാണ് കരുതുന്നത്. എന്നാൽ ഭാര്യക്ക് മാനസിക പ്രശ്‌നമുള്ളതായാണ് ഭാർത്താവ് പറയുന്നത്. സൗദി റെഡ്ക്രസൻറ് എത്തി മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിയമ നടപടികളും തുടർ നടപടികളും പുരോഗമിക്കുന്നു.
















