ന്യൂദല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നെന്ന് ആരോപിച്ച് ഭാരതത്തിനെതിരേ യുഎസ് ചുമത്തിയ ഇരട്ടച്ചുങ്കം നിലവില്‍ വന്നു. 27നു പുലര്‍ച്ചെ 12.01 മുതല്‍ നിലവിലായി.
ഭാരതത്തില്‍ നിന്നു വരുന്ന മുഴുവന്‍ വസ്തുക്കള്‍ക്കും ഇതോടെ 50 ശതമാനം തീരുവ ബാധകമാകുമെന്നാണ് യുഎസ് അറിയിപ്പ്. യുഎസിലേക്കുള്ള 66 ശതമാനം വസ്തുക്കളുടെയും കയറ്റുമതിയെ ഇരട്ടത്തീരുവ ബാധിക്കും. 60.2 ബില്യന്‍ ഡോളര്‍ വരുന്ന വസ്തുക്കളാണ് യുഎസിലേക്കുള്ള നമ്മുടെ കയറ്റുമതിയില്‍. സമുദ്രോത്പന്നങ്ങള്‍. നെയ്ത തുണിത്തരങ്ങള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, മരുന്നുകള്‍, ഉരുക്ക്, അലുമിനിയം, ചെമ്പ്, യന്ത്ര സാമഗ്രികള്‍, പരവതാനികള്‍, സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇരട്ടത്തീരുവ ചുമത്തും. 30 ശതമാനത്തിലേറെ വസ്തുക്കള്‍ക്ക് ഒരുതരം തീരുവയുമില്ല. വാഹന ഘടക ഭാഗങ്ങള്‍ക്ക് 25 തീരുവയേ വരൂ. വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, ചെമ്മീന്‍, പരവതാനി, ഫര്‍ണിച്ചര്‍ എന്നിവയ്‌ക്ക് 50 ശതമാനം തീരുവയാകും.
ഭാരതം റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് യുഎസ് സുരക്ഷയ്‌ക്കും നയത്തിനും ഭീഷണിയാണെന്നാണ് വാദം. യുഎസ് ഭീഷണിയെ ആത്മനിര്‍ഭര്‍ ഭാരതിലൂടെ മറികടക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. അതിനൊപ്പം ഭാരതം ഇതര രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചു തുടങ്ങി.
അതിനിടെ ഏതാനും ആഴ്ചകള്‍ക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചത് കുറഞ്ഞത് നാല് തവണ. ഒരു തവണ പോലും മോദി ഫോണ്‍ എടുത്തില്ല, ഒരു തവണ പോലും ട്രംപുമായി സംസാരിക്കാന്‍ മോദി തയാറായിട്ടുമില്ലെന്ന് ജര്‍മ്മന്‍ പത്രമായ ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ഗെമീന്‍ റിപ്പോര്‍ട്ട് ചെയ്തു. മോദിയുടെ രോഷവും ഒപ്പം ജാഗ്രതയുമാണ് ഇത് കാണിക്കുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇരട്ടച്ചുങ്കം (50 ശതമാനം) ഏര്‍പ്പെടുത്തിയ യുഎസ് നടപടി വലിയ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. ഇതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍.
ഗ്ലോബല്‍ പബ്ലിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും സഹസ്ഥാപകനുമായ തോര്‍സ്റ്റന്‍ ബെന്നറാണ് പത്ര കട്ടിങ് സഹിതം റിപ്പോര്‍ട്ട് എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്രംപിന്റെ നടപടി (ചുങ്കം) യുഎസ് വിപണിയില്‍ മാത്രം കണ്ണും നട്ടിരിക്കുന്ന ഇതര രാജ്യങ്ങള്‍ക്കെതിരെ ഗുണം ചെയ്തേക്കാം. പക്ഷെ മോദി അതിനെ ചെറുത്തു. റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. ഭാരതത്തിന്റെ സാമ്പത്തിക താല്പര്യങ്ങള്‍ ഹനിക്കാതെയാണ് ഭാരതം ട്രംപ് ഭരണകൂടവുമായി ആദ്യ വട്ടം തന്നെ സഹകരിച്ചത്. മോദിയെ കീഴടക്കാന്‍ പലകുറി ട്രംപ് ശ്രമിച്ചിട്ടും ഫലിച്ചില്ല. യുഎസ് തന്ത്രം ഫലിക്കുന്നില്ല. മാര്‍ക്ക് ഫ്രെയിസര്‍ എന്നയാള്‍ പറയുന്നു.
















