അടുത്തിടെ കേരള സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും ശ്രദ്ധിക്കാത്ത പ്രധാനപ്പെട്ട ഒരു കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കുന്ന വന്‍തോതിലുള്ള തുക പിണറായി സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് കൊടുക്കാതെ സിപിഎമ്മുകാര്‍ക്ക് നല്‍കുന്നു എന്നാണ് അമിത് ഷാ പറഞ്ഞത്. ഇത് സംബന്ധിച്ച ചര്‍ച്ചയ്‌ക്ക് താന്‍ തയ്യാറാണെന്നും അമിത് ഷാ പറയുകയുണ്ടായി. എന്നാല്‍ ഇതേ പരിപാടിയില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രം ഒരു പൈസ പോലും തരുന്നില്ലെന്നും, തെറ്റായ അവകാശവാദം ഉന്നയിക്കുകയാണെന്നും പ്രതികരിച്ചു. കണക്കുകള്‍ സഹിതം വളരെ ഉത്തരവാദിത്വത്തോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തിയത്. അത് നിഷേധിക്കണമെങ്കില്‍ കണക്കുകള്‍ നിഷേധിക്കണം. അത് ചെയ്യാതെ ജനങ്ങള്‍ക്കു മുമ്പില്‍ പച്ചനുണ പറയുകയായിരുന്നു പിണറായി വിജയന്‍.
ദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റു പലതിലും കേന്ദ്രം നല്‍കുന്ന ആനുകൂല്യങ്ങള്‍ സിപിഎമ്മുകാരിലേക്ക് വഴി തിരിച്ചുവിടുന്ന രീതിയുണ്ട്. സര്‍ക്കാരിന്റെ അനുകൂല്യം ലഭിക്കാനുള്ള അവകാശം സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് മാത്രമാണെന്നു കരുതുന്ന പിണറായി സര്‍ക്കാര്‍ തെറ്റായ വസ്തുതകള്‍ അവതരിപ്പിച്ചും നുണ പറഞ്ഞും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഭരണംകൊണ്ട് സിപിഎം അണികള്‍ കൊഴുത്തു തടിക്കണം, അവര്‍ എക്കാലവും പാര്‍ട്ടിക്കൊപ്പം നില്‍ക്കണം എന്നതാണ് സര്‍ക്കാരിന്റെ അനൗദ്യോഗിക നയം. സര്‍ക്കാരിന്റെ ഒത്താശയോടെ നികുതിപ്പണം കൊള്ളയടിക്കാനുള്ള സംവിധാനം സിപിഎമ്മിലുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യം പാര്‍ട്ടിക്കാര്‍ സംഘടിതമായി കൊള്ള ചെയ്തത് വലിയ വിവാദമായതാണല്ലോ.
പാര്‍ട്ടിക്കാര്‍ക്കുവേണ്ടി പാര്‍ട്ടിക്കാര്‍ നടത്തുന്ന ഭരണമാണ് പിണറായി വിജയന്റേത്. മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരം ഉപയോഗിച്ചുള്ള അഴിമതിയുടെ ഗുണഭോക്താക്കളാകുമ്പോള്‍, പാര്‍ട്ടി അണികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം മൊത്തമായി ലഭിക്കാനുള്ള സൗകര്യമൊരുക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിതന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാരിന് മറുപടിയില്ലാത്തതും, മാധ്യമങ്ങള്‍ ഏറ്റുപിടിക്കാത്തതും ഇതു സംബന്ധിച്ച വസ്തുതകള്‍ പുറത്തുവരുമെന്ന് ഭയക്കുന്നതിനാലാണ്.
പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിന്റെയും പ്രവര്‍ത്തിയുടെയും ഇരകളാണ് കേരളത്തിലെ നെല്‍ കര്‍ഷകര്‍. പത്തു വര്‍ഷത്തിനിടെ 10000 കോടിയിലേറെ രൂപ കേരളത്തിലെ നെല്‍ കര്‍ഷകര്‍ക്ക് കേന്ദ്രം നല്‍കിയിട്ടും കര്‍ഷകര്‍ക്ക് അതിന്റെ ആനുകൂല്യം നല്‍കാതെ നുണപ്രചാരണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന കേരള സംയുക്ത കര്‍ഷക വേദിയുടെ വിമര്‍ശനം അവഗണിക്കാനാവില്ല. കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ചാല്‍ 48 മണിക്കൂറിനകം അക്കൗണ്ടില്‍ പണം ഇടണമെന്ന് വ്യവസ്ഥ ചെയ്യുന്ന ധാരണാ പത്രത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒപ്പു വച്ചിട്ടുള്ളതാണ്. ഇത് മറച്ചുവെച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള പണം നല്‍കാതെ കേരളത്തിലെ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. ഒരു വശത്ത്. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരെ ഇങ്ങനെ ദ്രോഹിക്കുമ്പോള്‍ മറുവശത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ശബരി അരിക്ക് വന്‍തോതില്‍ വില വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. വിപണിയേക്കാള്‍ കൂടുതല്‍ വിലയാണ് സപ്ലൈകോ ഈടാക്കുന്നത്. ഓണം കഴിഞ്ഞാല്‍ പൊതുവിപണിയിലെ അരിവില കുതിച്ചു കയറാന്‍ ഇതിടയാക്കും. വെളിച്ചെണ്ണയ്‌ക്ക് പൊതുവിപണിയില്‍ തീ വിലയായത് ഇങ്ങനെയാണ്. സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ഈ ജനദ്രോഹങ്ങള്‍ തുറന്നുകാട്ടാന്‍ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും തയ്യാറാകണം. ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുവരണം.
















