ന്യൂദല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ മാധ്യമങ്ങളോടുള്ള പ്രതികരണങ്ങള്‍ വിലക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ആക്ഷന്‍ കൗണ്‍സിലിനെയും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്ന മധ്യസ്ഥന്‍ എന്ന് അവകാശപ്പെടുന്ന കെ എ പോളിന്റെ ഹര്‍ജിയാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് തള്ളിയത്.നിമിഷപ്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും കോടതി തള്ളി.
കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനാവില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്.നിമിഷപ്രിയക്ക് വേണ്ടി സമാഹരിച്ച തുക ദുരുപയോഗം ചെയ്തു എന്ന് പോള്‍ കോടതിയില്‍ പറഞ്ഞപ്പോള്‍ നുണകള്‍ പ്രചരിപ്പിക്കുകയാണ് പോള്‍ എന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു.
മാധ്യമങ്ങളോട് ആര് സംസാരിക്കണം എന്നതല്ല നിമിഷയുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് കാര്യമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ഏഴു ദിവസത്തിനകം സര്‍ക്കാര്‍ നിമിഷപ്രിയയെ മോചിപ്പിച്ചില്ലെങ്കില്‍ താന്‍ വീണ്ടും ഇടപെടുമെന്ന് കെ എ പോള്‍ കോടതിയില്‍ പറഞ്ഞു.നിമിഷ തനിക്ക് നല്‍കിയ കത്ത് കണക്കിലെടുത്താണ് കോടതിയിലെത്തിയതെന്നും കാന്തപുരവും ആക്ഷന്‍ കൗണ്‍സിലിലെ മറ്റ് ആളുകളും മാധ്യമങ്ങളുമായി സംസാരിക്കുന്നത് വിലക്കണമെന്ന് നിമിഷ ആവശ്യപ്പെട്ടെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. ഇന്ന് ഓണ്‍ലൈനായി നിമിഷപ്രിയയെ കോടതിയില്‍ താന്‍ ഹാജരാക്കിയേനേയെന്നും ഇനി എന്ത് സംഭവിച്ചാലും താന്‍ ഉത്തരവാദിയല്ലെന്നും പോള്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം,കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായത് ചെയ്തു കൊള്ളുമെന്നും പ്രശസ്തിക്ക് വേണ്ടിയാണോ ഹര്‍ജി നല്‍കിയതെന്നും കെഎ പോളിനോട് സുപ്രീംകോടതി ചോദിച്ചു.
















