മോസ്കോ:: യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് റഷ്യയെ പ്രേരിപ്പിക്കുകയാണെന്നതിന്റെ സൂചനയാണ് ഞായറാഴ്ച പുറത്തുവന്നത്. റഷ്യയുടെ ആണവകേന്ദ്രങ്ങളില്‍ ശക്തമായ ഡ്രോണ്‍ ആക്രമണമാണ് ഉക്രൈന്‍ നടത്തിയത്. ആക്രമണത്തിന് പിന്നില്‍ തങ്ങളുടെ സഹായമുണ്ടെന്ന് പരസ്യമായിത്തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
റഷ്യയുടെ നോവാടെകിലുള്ള ഊസ്റ്റ് ലൂഗ ആണവ ടെര്‍മിനലിലാണ് ഡ്രോണ്‍ ഉപയോഗിച്ച് ഉക്രൈന്‍ സ്ഫോടനം നടത്തിയത്. ആണവടെര്‍മിനലില്‍ നിന്നും കറുത്ത പുക ഉയരുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. റഷ്യയെ പരമാവധി പ്രകോപിപ്പിക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ ആക്രമണത്തിലൂടെ ശ്രമിച്ചത്. ഇതേ നാണയത്തില്‍ റഷ്യ തിരിച്ചടിച്ചാല്‍ അത് മൂന്നാം ലോകമഹായുദ്ധത്തിന് വഴിയൊരുക്കുമെന്ന ആശങ്കയിലാണ് ലോകം.
യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ മുന്‍കയ്യില്‍ നടക്കുന്ന റഷ്യ-ഉക്രൈന്‍ സമാധാനച്ചര്‍ച്ച തകര്‍ക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ നീക്കമെന്ന് കരുതുന്നു. ട്രംപും പുടിനും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ പുടിനും ട്രംപും ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയോടെ ഉക്രൈന്‍ റഷ്യയുടെ ആണവകേന്ദ്രങ്ങളെ വരെ ആക്രമിച്ചത്. ശനിയാഴ്ച റഷ്യ ഉക്രൈന് മേല്‍ നടത്തിയ ക്രൂരമായ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന് മറുപടി നല്‍കുകയായിരുന്നു തങ്ങളെന്നാണ് യൂറോപ്യന്‍ രാജ്യങ്ങലുടെ ന്യായീകരണം. ഉക്രൈന്റെ 34ാംമത് സ്വാതന്ത്ര്യദിനത്തിലായിരുന്നു റഷ്യയുടെ ഈ ആക്രമണം ഉണ്ടായത്.
ഡ്രോണ്‍ ആക്രമണം മൂലം ആണവകേന്ദ്രങ്ങളില്‍ സ്ഫോടനം നടന്നെങ്കിലും മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമാവുന്ന വിധത്തില്‍ ഉയര്‍ന്നതോതിലുള്ള ആണവവികിരണം ഉണ്ടായിട്ടില്ലെന്ന് പറയപ്പെടുന്നു. ഇനി റഷ്യ ഈ ആക്രമണത്തിന് എന്ത് മറുപടി നല്‍കുമെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ലോകം. റഷ്യ ആണവായുധങ്ങള്‍ ഉപയോഗിച്ച് ഉക്രൈനെ ആക്രമിച്ചാല്‍ അത് മൂന്നാം ലോകമഹായുദ്ധത്തിന് വഴിതുറന്നേക്കുമെന്ന് ആശങ്കയുണ്ട്.
റഷ്യ- ഉക്രൈന്‍ സമാധാന ചര്‍ച്ചയുടെ ഭാവിയെന്ത്?
സമാധാന ചര്‍ച്ചകള്‍ക്കായി ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയെ റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ കാണില്ലെന്ന് റഷ്യയുടെ വിദേശകാര്യമന്ത്രി ലാവ് റോവ് രണ്ട് ദിവസം മുന്‍പ് പ്രഖ്യാപിച്ചതോടെ റഷ്യ-ഉക്രൈന്‍ സമാധാനചര്‍ച്ച മുന്നോട്ട് പോകില്ലെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. റഷ്യ-ഉക്രൈന്‍ സമാധാനചര്‍ച്ചയുടെ ആദ്യപടിയായി അലാസ്കയില്‍ പുടിനും ട്രംപും നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് പുടിന്‍-സെലന്‍സ്കി കൂടിക്കാഴ്ച നടത്താന്‍ ട്രംപ് ആവശ്യപ്പെട്ടത്. ഇതിനോടാണ് ലാവ്റോവ് നെഗറ്റീവായി പ്രതികരിച്ചത്. ഇതോടെ ചര്‍ച്ച വഴിമുട്ടി എന്നാണ് കരുതപ്പെട്ടിരുന്നത്. സമാധാനചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാന്‍ വീണ്ടും യുഎസ് പ്രസിഡന്‍റ് ട്രംപ് വീണ്ടും പുതിയൊരു ഇടപെടല്‍ നടത്തിയിരിക്കുകയാണ്. സെലന്‍സ്കിയുമായി സമാധാനചര്‍ച്ചകള്‍ക്കായി കൂടിക്കാഴ്ച നടത്താന്‍ രണ്ടാഴ്ചത്തെ സമയം കൂടി പുടിന് നീട്ടി നല്‍കിയതായി ട്രംപ് അറിയിച്ചു. ഇനിയും ചര്‍ച്ച നടത്താന്‍ പുടിന്‍ തയ്യാറില്ലെങ്കില്‍ റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധവും ഉയര്‍ന്ന വ്യാപാരത്തീരുവയും ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പാണ് ട്രംപ് നല്‍കിയിരിക്കുന്നത്. “അതല്ലെങ്കില്‍ ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ ഇനി അമേരിക്ക ഇടപെട്ടില്ലെന്നിരിക്കു”മെന്നും ട്രംപ് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.
















