കോട്ടയം : ശബരിമല അയ്യപ്പവിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാതെ അയ്യപ്പഭക്ത സംഗമത്തിന് തിരക്കിട്ട് തയ്യാറെടുക്കുന്ന സംസ്ഥാന സർക്കാർ നടപടി അയ്യപ്പഭക്തരോടുള്ള പ്രതികാര മനോഭാവം വ്യക്തമാക്കുന്നതാണെന്ന് ബിജെപി നേതാവ് എൻ.ഹരി. നാമം ജപിച്ചതിന്റെ പേരിൽ ഭക്തരെ കൊടും കുറ്റവാളികൾ ആക്കിയിരിക്കുകയാണ്.
ശബരിമലയിലെ വിശ്വാസം സംരക്ഷിക്കുന്നതിനായി നാമജപ ഘോഷയാത്ര ഉൾപ്പെടെ സംഘടിപ്പിച്ചവർക്കെതിരെ 16000 ലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ശബരിമലയുടെ ചരിത്രാതീത പാവന സങ്കല്പം നിലനിർത്തുന്നതിനായി രംഗത്തുവന്ന സ്ത്രീ ജനങ്ങൾ ഉൾപ്പെടെ നിരവധി പേർക്കെതിരെയാണ് കോട്ടയത്തും എരുമേലിയിലും ഇപ്പോഴും കേസുകൾ ഉള്ളത്. നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത അമ്മമാർക്കും കുട്ടികൾക്കും എതിരെവരെ സർക്കാർ പ്രതികാര രാഷ്‌ട്രീയ ഭാഗമായി കേസ് എടുത്തു.
ശബരിമലയിൽ ആചാരലംഘനത്തിനായി സർക്കാർ ഒത്താശയോടെ മുന്നോട്ടുവന്ന ബിന്ദു അമ്മിണിയും മനീതിയും ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകളെ തടഞ്ഞ കോട്ടയത്തെ വിശ്വാസികൾക്കെതിരായ കേസും തുടരുകയാണ്. കൊലക്കുറ്റം ചെയ്തതിനേക്കാൾ രൂക്ഷമായ വകുപ്പുകളാണ് വിശ്വാസ സമൂഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ കേസുകളിൽ അയ്യപ്പ വിശ്വാസികൾ കോടതി വരാന്തകളിലും പോലീസ് സ്റ്റേഷനിലും കയറിയിറങ്ങുമ്പോൾ ഇത്തരമൊരു സംഗമത്തിന്റെ അജണ്ടയിൽ തന്നെ സംശയം ജനിപ്പിക്കുന്നു.
യുവതി പ്രവേശനത്തിന് അനുകൂലമായ നിയമപദേശമാണ് സർക്കാർ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത് എന്നാണ് അറിയുന്നത്. ശബരിമല വിശ്വാസത്തോടും വിശ്വാസികളോട് ഉള്ള സർക്കാരിൻറെ നയ സമീപനത്തിൽ മാറ്റമില്ല എന്ന് തെളിയിക്കുന്നതാണിത്.
അയ്യപ്പന്റെ മണ്ണിൽ ഇത്തരമൊരു സംഗമത്തിന് തയ്യാറെടുക്കുന്ന സർക്കാർ വിശ്വാസത്തെ മാനിക്കുന്നുണ്ടെങ്കിൽ കള്ളക്കേസുകൾ പിൻവലിക്കണം.
അയ്യപ്പഭക്ത സംഗമത്തിൽ സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ ഇതിനകം തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അയ്യപ്പഭക്ത സംഗമത്തിൽ സംസ്ഥാന സർക്കാരിനോ ദേവസ്വം ബോർഡിനോ ഒരു ദുരുദ്ദേശവും ഇല്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. സർക്കാർ ഇക്കാര്യത്തിൽ അനാവശ്യമായി കൈ കടത്തുന്നില്ലെന്നും പ്രഖ്യാപിക്കുന്നു. തുടർന്നുള്ള നീക്കങ്ങൾ ഈ പ്രസ്താവനയിൽ ആത്മാർത്ഥതയുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്നതാണ്.
















