കേരള സര്‍ക്കാരിന്റെ കര്‍ഷക വഞ്ചന മൂലം കേരളത്തിലെ നെല്‍കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ഇതിന് കാരണം ഇവിടുത്തെ സംസ്ഥാന സര്‍ക്കാരാണ്. കേരളത്തില്‍ ഒന്നോ രണ്ടോ വിള നെല്‍കൃഷി ചെയ്യുന്ന കര്‍ഷകരാണുള്ളത്. 60 ശതമാനത്തിലധികം നാമമാത്ര കര്‍ഷകരാണ്. ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്നത് പാലക്കാടാണ്. കേരളത്തില്‍ 8 ലക്ഷത്തിലധികം ഹെക്ടറില്‍ ഉണ്ടായിരുന്ന നെല്ല് 2 ലക്ഷത്തില്‍ താഴെ ഹെക്ടറിലേക്ക് മാറിയിരിക്കുന്നു. വിവിധ കാരണങ്ങള്‍ നെല്‍ കൃഷി കുറയുന്നതിന് കാരണമാണ്. അതെല്ലാം മറികടക്കാന്‍ കര്‍ഷകനെ സഹായിച്ചു നെല്‍കൃഷി മുന്നോട്ടു കൊണ്ടുപോകാന്‍ പ്രോത്സാഹനവും പ്രേരണയും നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കൃഷി സംസ്ഥാന സര്‍ക്കാര്‍ വിഷയമാണ്. എന്നാല്‍ കേരളത്തിലെ നെല്ല് കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു ഓടേണ്ട സ്ഥിതിയിലാണ്. നെല്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം അവന്റെ പ്രധാന വരുമാനമാര്‍ഗം നെല്ല് വിറ്റുകിട്ടുന്ന പൈസയാണ്. ഒന്നാം വിളയിലെ നെല്ല് വിറ്റുകിട്ടുന്ന പൈസ ഉപയോഗിച്ച് രണ്ടാം വിള ഇറക്കുകയും അതിലെ നെല്ല് വിറ്റുകിട്ടുന്ന പൈസ ഉപയോഗിച്ച് വീണ്ടും ഒന്നാം വിള ഇറക്കുകയും ഒപ്പം കുടുംബ ചെലവ് നടത്തുകയും ചെയ്യുന്ന ഒരു പതിവാണുള്ളത്.
എന്നാല്‍ കേരളത്തില്‍ നെല്ല് സംഭരിക്കുന്നത് സപ്ലൈകോ ആണ്. സംസ്ഥാന സര്‍ക്കാരിന്റെ നെല്ല് സംഭരണ ഏജന്‍സിയാണ് സപ്ലൈകോ. അവര്‍ കര്‍ഷകരുടെ നെല്ല് വാങ്ങി 5, 6 മാസം കഴിഞ്ഞാലും അതിന്റെ വില നല്‍കുന്നില്ല. കുറ്റം കേന്ദ്രത്തിന്. എന്താണ് ഇതിന്റെ വസ്തുത. നെല്ല്, ഗോതമ്പ് ഉള്‍പ്പെടെയുള്ള വിളകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ താങ്ങുവില നിശ്ചയിച്ചിട്ടുണ്ട്. ഓരോ സീസണിലും ഉള്ള ഉല്‍പാദന ചെലവനുസരിച്ച് അതില്‍ കേന്ദ്രം വര്‍ധനവ് വരുത്തും. 2014ല്‍ ഒരു കിലോ നെല്ലിന് കേന്ദ്രം നല്‍കിയത് 13 രൂപ 10 പൈസ ആണെങ്കില്‍ 2025 ല്‍ അത് 23 രൂപ 69 പൈസയായി വര്‍ധിപ്പിച്ചു. ഇതേ സമയത്ത് സംസ്ഥാനം നല്‍കുന്ന ബോണസായി 2018 ല്‍ 8.80 പൈസ നല്‍കിയത് 2025 ല്‍ കിലോക്ക് 4.89 ആയി കുറച്ചിരിക്കുന്നു.
ഉല്‍പാദന ചെലവ് കേരളത്തില്‍ വര്‍ധിക്കുമ്പോഴാണ് ഈ ദ്രോഹം. നെല്ല് സംഭരണത്തിന് കേന്ദ്രം രണ്ട് മാര്‍ഗങ്ങളാണ് സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ വച്ചിട്ടുള്ളത്.
1. കേന്ദ്രീകൃത സംഭരണം
2. വികേന്ദ്രീകരണ സംഭരണം.
ഇതില്‍ കേന്ദ്രീകൃത സംഭരണം ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) അവരുടെ അംഗീകൃത ഏജന്‍സി മുഖേന ചെയ്യുകയും, സംഭരിക്കുന്ന നെല്ല് അരിയാക്കി പൊ
തുവിതരണ ശൃംഖലകള്‍ (റേഷന്‍കട) വഴി ഭക്ഷ്യ സുരക്ഷാ നിയമപ്രകാരവും മറ്റുമുള്ള വിവിധ ഭക്ഷ്യധാന്യ പദ്ധതികള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. വികേന്ദ്രീകൃത സംഭരണ രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഭരണ ഏജന്‍സിയെ തീരുമാനിക്കുകയും കര്‍ഷകന്റെ നെല്ല് സംഭരിച്ച് അരിയാക്കി സംസ്ഥാനത്ത് എല്ലാ മാസവും ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചുള്ള ഭഷ്യധാന്യ പദ്ധതികള്‍ക്കായി റേഷന്‍ കടകള്‍ വഴി ജനങ്ങള്‍ക്ക് വിതരണം നടത്തുകയും ചെയ്യും. അതിന്റെ കണക്ക് എല്ലാ മാസവും പത്താം തീയതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. ഇരുപത്തിയൊന്നാം തീയതി ഉപയോഗിച്ച അരിക്ക് കേന്ദ്രം പൈസ നല്‍കുകയും ചെയ്യുന്നതാണ് പതിവ്. ഇതില്‍ ഏതു മാര്‍ഗം വേണം എന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷകന്‍ ഉല്‍പാദിപ്പിക്കുന്ന അരിക്കും ഗോതമ്പിനും ഉള്‍പ്പെടെ എല്ലാ ഭക്ഷ്യധാന്യങ്ങള്‍ക്കും മിനിമം വില കര്‍ഷകന് ലഭിക്കാനും രാജ്യത്തെ ജനങ്ങള്‍ക്ക് ന്യായമായ വിലക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കുന്നതിനുമാണ് ഈ സംവിധാനം കേന്ദ്രം നടപ്പാക്കിയത്. കേരളം 2003 ല്‍ വികേന്ദ്രീകൃത സംഭരണ മാര്‍ഗം അഥവാ ഡിസിപി സ്വീകരിക്കുകയും കേരളത്തില്‍ കര്‍ഷകന്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് സപ്ലൈകോ വഴി സംസ്ഥാനം സംഭരിക്കുകയും ചെയ്തുവരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ഒരു കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. കേന്ദ്ര പൊതുവിതരണ വകുപ്പും സംസ്ഥാന പൊതുവിതരണ വകുപ്പും തമ്മിലാണ് കരാര്‍. ഈ കരാര്‍ അനുസരിച്ച് സംസ്ഥാനത്ത് വിളകളുടെ ഉല്‍പാദനം ആരംഭിക്കുന്നതിന് രണ്ടു മാസം മുമ്പുതന്നെ സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാരിനെ ഈ സീസണില്‍ സംഭരിക്കാന്‍ ഉദ്ദേശിക്കുന്ന നെല്ലിന്റെ അളവ് സംബന്ധിച്ച് അറിയിക്കണം. ഇങ്ങനെ സംഭരിക്കുന്ന നെല്ല് അരിയാക്കി റേഷന്‍ കടകള്‍ വഴി ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചുള്ള ഭക്ഷ്യധാന്യ പദ്ധതികളിലേക്ക് വിതരണം ചെയ്യുകയും അതിന്റെ അളവ് അതത് മാസം കേന്ദ്രത്തിന് സമര്‍പ്പിച്ച് തുക വാങ്ങിയെടുക്കുകയും ചെയ്യുന്നതാണ് രീതി. സംഭരിക്കുമ്പോള്‍ സംസ്ഥാനത്തിന് വരുന്ന വിവിധ ചെലവുകള്‍ (പാക്കിങ് അഥവാ ചാക്കിന്റെ വില, കയറ്റുകൂലി, കടത്തുകൂലി മറ്റു ചെലവുകള്‍) എന്നിവ കേന്ദ്രം നല്‍കും. സംസ്ഥാനം ഈ സീസണില്‍ ശേഖരിക്കാന്‍ നിശ്ചയിച്ചിട്ടുള്ള നെല്ല് എത്രയാണോ അതിന് കേന്ദ്രം നിശ്ചയിച്ച കൈകാര്യ ചെലവ് നിരക്ക് (നെല്ലിന് നിലവില്‍ കിലോക്ക് 49 പൈസയാണ് കൈകാര്യ ചെലവിനായി കേന്ദ്രം നല്‍കുന്നത്) അനുസരിച്ചു വരുന്ന തുക എത്രയാണോ അതിന്റെ 95% മുന്‍കൂറായി നല്‍കുകയും ബാക്കി ആ സാമ്പത്തിക വര്‍ഷത്തെ സീസണ്‍ കഴിഞ്ഞ് 12 മാസത്തിനുള്ളില്‍ ഓഡിറ്റ് ചെയ്ത കണക്ക് എഫ്‌സിഐയുടെ അംഗീകാരത്തോടുകൂടി സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ തുകയും നല്‍കുന്നതാണ് വ്യവസ്ഥ. (കേന്ദ്രവുമായുള്ള കരാറിലെ വ്യവസ്ഥകളില്‍ ക്ലോസ് 22, 23, 24, 15) രാജ്യത്തെ 15 സംസ്ഥാനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ വികേന്ദ്രീകരണ സംഭരണ രീതി പിന്തുടരുന്നുണ്ട്.
ഇനിയാണ് കേരളത്തിലെ സര്‍ക്കാരിന്റെ കര്‍ഷക വഞ്ചനയുടെയും ദ്രോഹത്തിന്റെയും കഥ.
1. കേന്ദ്രവുമായുള്ള കരാര്‍ പ്രകാരം സംസ്ഥാനം കര്‍ഷകനില്‍നിന്ന് നെല്ല് സംഭരിക്കുമ്പോള്‍ അതിന്റെ വില 48 മണിക്കൂറിനുള്ളില്‍ കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കണം. ഇതിന് സംസ്ഥാനത്തിന് ആവശ്യമായ തുക ആര്‍ബിഐയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയിട്ടുള്ള ബാങ്കുകളുടെ കൂട്ടായ്‌മയില്‍നിന്നും ലോണായി എടുക്കാം. കരാര്‍ പ്രകാരം ഇതിന്റെ പലിശ നിലവില്‍ നിശ്ചയിച്ച 8.3% പ്രകാരം കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നതാണ്. എന്നാല്‍ കേരളത്തില്‍ നെല്ല് സംഭരിച്ച് മാസങ്ങള്‍ കഴിഞ്ഞു. കര്‍ഷകന് പി
ആര്‍എസ് വായ്‌പയായി ആണ് നെല്ലിന്റെ വില നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരും സപ്ലൈകോയും കൃത്യസമയത്തിനുള്ളില്‍ ബാങ്കിന് വായ്‌പ തിരിച്ചടയ്‌ക്കാന്‍ വൈകിയാല്‍ കര്‍ഷകന്റെ സിബില്‍ കുറയുന്നു. കര്‍ഷകന് മറ്റു ബാങ്ക് വായ്‌പകള്‍ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാവുന്നു.
കേരളത്തില്‍ 48 മണിക്കൂറിനുള്ളില്‍ നെല്ലിന്റെ വില നല്‍കുന്നില്ല. 5.6 മാസം കഴിഞ്ഞ് ബാങ്ക് വായ്‌പയായി നല്‍കുന്നു. സ്വന്തം ഉല്‍പന്നം വിറ്റുകിട്ടേണ്ട പൈസ വായ്‌പയായി വാങ്ങേണ്ട ഗതികേട് സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നു.
2. സംഭരിക്കുമ്പോള്‍ ഉണ്ടാകുന്ന കൈകാര്യ ചെലവുകള്‍ക്കായി (സംഭരിക്കുന്നതിനുള്ള ചാക്ക്, കയറ്റുമതി, ഇറക്കുമതി കൂലി, മറ്റു ചെലവുകള്‍) കേന്ദ്രം മുന്‍കൂറായി ചെലവിന്റെ 95% തുക നല്‍കുമ്പോള്‍ കേരളത്തില്‍ നെല്ല് സംഭരിക്കുന്നതിന് ആവശ്യമായിട്ടുള്ള ചാക്ക്, കര്‍ഷകര്‍ ഒരു ചാക്കിന് 6 മുതല്‍ 8 രൂപ വരെ നല്‍കി വാങ്ങുന്നു. ഇതുവഴി സ്വകാര്യ മില്ലുകള്‍ക്ക് ഒരു സീസണില്‍ പതിനായിരക്കണക്കിന് ചാക്ക് സൗജന്യമായി ലഭിക്കുന്നതിനും അത് വീണ്ടും മാര്‍ക്കറ്റില്‍ നല്‍കി ലാഭം കൊയ്യുന്നതിനും അവസരം ഉണ്ടാക്കിക്കൊടുക്കുന്നു.
കേന്ദ്രം, സംസ്ഥാനത്തിന് നല്‍കുന്ന കൈകാര്യ ചെലവ് കൂടി ലഭിക്കുമ്പോള്‍ അവര്‍ക്ക് വലിയ ലാഭം ഇതുവഴി ഉണ്ടാകും. സ്വകാര്യ മില്ലുകള്‍ക്ക് ഒരു വെടിക്ക് രണ്ട് പക്ഷി സംസ്ഥാന സര്‍ക്കാര്‍ വക സമ്മാനം. ഇതാണ് സ്ഥിതി എന്നിരിക്കെ കര്‍ഷകന് നെല്ലിന്റെ വില നല്‍കാത്ത സംസ്ഥാനം ആവര്‍ത്തിക്കുന്നത് കേന്ദ്രം 1100 കോടി രൂപ നല്‍കാനുണ്ട് എന്നതാണ്. എന്താണ് വാസ്തവം.
ഓരോ സാമ്പത്തിക വര്‍ഷം കഴിഞ്ഞാലും 12 മാസത്തിനുള്ളില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് മതിയായ രേഖകള്‍ സഹിതം എഫ്‌സിഐയുടെ അംഗീകാരത്തോടുകൂടി കേന്ദ്രത്തിന് സമര്‍പ്പിക്കണം. അതനുസരിച്ചു പരിശോധന നടത്തി ബാലന്‍സ് എത്രയാണോ നല്‍കേണ്ടത് അത് കേന്ദ്രം അനുവദിക്കും. 2017-18 മുതല്‍ കേരളം ഓഡിറ്റ് റിപ്പോര്‍ട്ടും മതിയായ രേഖകളും നല്‍കാതെ കള്ളം പറഞ്ഞു കേരളത്തിലെ കര്‍ഷകരെ വഞ്ചിക്കുകയാണ്. കേരളത്തിലെ നെല്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് കേന്ദ്ര കൃഷിമന്ത്രി ശിവരാജ്‌സിങ് ചൗഹാനും ഭക്ഷ്യമന്ത്രി പ്രഹ്‌ളാദ് ജോഷിക്കും സമര്‍പ്പിച്ചു. കേന്ദ്രമന്ത്രിമാരുമായും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയപ്പോഴാണ് കേരളത്തിന്റെ ഈ കള്ളക്കഥകള്‍ മനസ്സിലാക്കാന്‍ പറ്റിയത്. തമിഴ്‌നാട് 24 ലക്ഷം മെട്രിക് ടണ്‍, ആന്ധ്ര 25 ലക്ഷം, തെലങ്കാന 70 ലക്ഷം, ഒറീസ 60 ലക്ഷം ടണ്‍ നെല്ല് പ്രതിവര്‍ഷം കര്‍ഷകനില്‍നിന്നും സംഭരിച്ച് 48 മണിക്കൂറിനുള്ളില്‍ വില നല്‍കുമ്പോഴാണ് വെറും 4 ലക്ഷം മെട്രിക് ടണ്‍ മാത്രം സംഭരിക്കുന്ന കേരള സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ സമീപനം.
സംസ്ഥാന സര്‍ക്കാരിന് കൃത്യസമയത്ത് നെല്ല് സംഭരിച്ച് വില 48 മണിക്കൂറിനുള്ളില്‍ കര്‍ഷകന് നല്‍കാന്‍ കഴിയില്ലെങ്കില്‍ വികേന്ദ്രീകൃത (ഡിസിപി) സംവിധാനത്തില്‍നിന്നും മാറി കേന്ദ്രം നേരിട്ട് സംഭരിക്കുന്ന കേന്ദ്രീകൃത സംവിധാന മാര്‍ഗം സ്വീകരിച്ച് കര്‍ഷകദ്രോഹം അവസാനിപ്പിക്കാന്‍ തയ്യാറാകണം. കേന്ദ്ര ഏജന്‍സിയായ എന്‍സിസിഎഫ് ജാര്‍ഖണ്ഡിലും മറ്റും 31 രൂപയ്‌ക്കാണ് അരി സംഭരിക്കുന്നത്. (കേന്ദ്രവിഹിതം 23 രൂപ സംസ്ഥാന വിഹിതം എട്ടു രൂപ) നെല്ല് സംഭരിച്ചു 48 മണിക്കൂര്‍ മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് സംഭരണവില നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകദ്രോഹത്തിനും വഞ്ചനക്കുമെതിരെ വലിയ കര്‍ഷകരോഷം ഉണരണം.
















