വാഷിംഗ്ടൺ : ഇന്ത്യയ്‌ക്ക് മേൽ തീരുവ ചുമത്തിയതിന് ട്രംപിനെ വിമർശിച്ച മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ വീട്ടിൽ എഫ്ബിഐ റെയ്ഡ് . ട്രംപിന്റെ മുൻ സഹായിയായിരുന്നു ജോൺ ബോൾട്ടൺ, താരിഫുകളുടെ കാര്യത്തിൽ നിരവധി തവണ യുഎസ് സർക്കാരിനെ ലക്ഷ്യം വച്ച് വിമർശനം ഉന്നയിച്ചിരുന്നു ജോൺ.
എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ നിർദ്ദേശപ്രകാരം രാവിലെ 7 മണിയോടെ മേരിലാൻഡിലെ ബെഥെസ്ഡയിലുള്ള ബോൾട്ടന്റെ വീട് റെയ്ഡ് ചെയ്തതായാണ് റിപ്പോർട്ട്. “ആരും നിയമത്തിന് അതീതരല്ല. എഫ്ബിഐ ഏജന്റുമാർ ഒരു ദൗത്യത്തിലാണ്.”എന്ന് റെയ്ഡ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ, കാഷ് പട്ടേൽ എക്‌സിൽ പോസ്റ്റ് ചെയ്തു.
“റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്‌ക്ക് മേൽ ട്രംപ് തീരുവ ചുമത്തുകയും എന്നാൽ ചൈനയ്‌ക്ക് മേൽ തീരുവ ചുമത്താതിരിക്കുകയും ചെയ്തപ്പോൾ, ഇന്ത്യ റഷ്യ-ചൈനയുമായി കൂടുതൽ അടുക്കാൻ ഇത് കാരണമാകാം . ഇതിൽ ശ്രദ്ധ ചെലുത്താത്തത് ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള മനഃപൂർവമല്ലാത്ത തെറ്റാണ്,” ജോൺ ബോൾട്ടൺ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു.
ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ, ട്രംപ് ഇന്ത്യയുമായുള്ള ബന്ധം നല്ല രീതിയിൽ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ബന്ധങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്ത്യയുമായുള്ള ബന്ധം എത്രയും വേഗം എങ്ങനെ മെച്ചപ്പെടുത്താമെന്ന് നമ്മൾ ചിന്തിക്കണം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മോശം അവസ്ഥയിലാണ്. ഇത് ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുപ്പിക്കുന്നു, ഇത് ഭാവിയിൽ അമേരിക്കയ്‌ക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം,” അദ്ദേഹം പറഞ്ഞു.
“ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലും, ശുദ്ധീകരിച്ച് അന്താരാഷ്‌ട്ര വിപണിയിൽ വിൽക്കുന്നതിലും ട്രംപിനും അമേരിക്കയ്‌ക്കും പ്രശ്‌നമുണ്ടെങ്കിൽ, അതിനെക്കുറിച്ച് ചർച്ച ചെയ്യണം. ഇന്ത്യ ഒരു ഉപരോധവും ലംഘിച്ചിട്ടില്ല എന്നതും സത്യമാണ്,” എന്നും ബോൾട്ടൺ പറഞ്ഞിരുന്നു.
















