പാലക്കാട്: മുതലമടയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. ആറ് ദിവസത്തോളമാണ് ഇയാലെ മുറിയിലടച്ചത്. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ (54) എന്നയാളിന് നേരെയാണ് ക്രൂരമർദ്ദനം നടന്നത്.
റിസോർട്ടുമായി ബന്ധപ്പെട്ട ജോലികൾക്കായി എത്തിയ വെള്ളയൻ അവിടെയുണ്ടായിരുന്ന മദ്യക്കുപ്പിയിൽ നിന്ന് മദ്യമെടുത്ത് കുടിച്ചതാണ് ആക്രമണത്തിന് ഇടയാക്കിയത്. റിസോർട്ടുടമ വെള്ളയനെ റിസോർട്ടിനോട് ചേർന്നുള്ള കെട്ടിടത്തിലെ മുറിയിൽ അടച്ചിടുകയും ഭക്ഷണം നിഷേധിക്കുകയുമായിരുന്നു. പട്ടിണിക്കിടന്നതിനെതുടര്‍ന്ന് ക്ഷീണിതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറു ദിവസത്തോളം യുവാവിനെ അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ടുവെന്ന് പരാതി. ഇന്നലെ രാത്രിയാണ് മുതലമട പഞ്ചായത്ത് മെമ്പർ കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. റിസോർട്ടിലെ ഒരു പണിക്കാരൻ ദളിത് നേതാവായ ശിവരാജനോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ശിവരാജൻ ഉടൻതന്നെ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചു. ഇവർ ഒരു സംഘം സ്‌ത്രീകളുമായി റിസോർട്ടിലെത്തി.
യുവാവിതെ തിരഞ്ഞെത്തിയ സംഘത്തെ റിസോർട്ട് ഉടമ ഭീഷണിപ്പെടുത്തി. ഇത് വകവയ്‌ക്കാതെ ഇവർ നടത്തിയ തെരച്ചിലിലാണ് ഒരു മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്ന വെള്ളയനെ കണ്ടെത്തിയത്. ഉടൻതന്നെ ഇവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ ചവിട്ടിയതായും ഒരു നേരം മാത്രമേ ഭക്ഷണം നൽകിയിരുന്നുള്ളുവെന്നും വെള്ളയൻ പറഞ്ഞതായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഭക്ഷണമോ വെള്ളമോ നൽകാതെയായിരുന്നു ക്രൂരമര്‍ദനമെന്നാണ് പരാതി. ഏറെ സമയമെടുത്താണ് വാതിൽ തകര്‍ത്ത് അകത്ത് കയറി വെള്ളയനെ രക്ഷപ്പെടുത്തിയതെന്ന് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. കൊല്ലങ്കോട് ജില്ലാ ആശുപത്രിയിലെത്തി പൊലീസ് വെള്ളയന്റെ മൊഴിയെടുത്തു.
















