കൊല്ലം: സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ ഓണത്തിന് തൊട്ടുമുമ്പത്തെ ദിവസത്തേക്ക് തട്ടിക്കൂട്ടാന്‍ നീക്കം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രവേശനനടപടികള്‍ ഇഴഞ്ഞുനീങ്ങിയതാണ് ഇതിന് കാരണം.
സാധാരണഗതിയില്‍ ആഗസ്റ്റ് ഒന്നിന് ആരംഭിക്കേണ്ട ക്ലാസാണിത്. ഓണാവധിക്ക് മുന്‍പ് ഒറ്റ ദിവസം ക്ലാസ് തുടങ്ങിവയ്‌ക്കാനാണ് തീരുമാനം. ദല്‍ഹിയിലെ എന്‍സിവിറ്റി നിബന്ധനകള്‍ പാലിക്കപ്പെടാന്‍ വേണ്ടിമാത്രം ക്ലാസ് ആരംഭിക്കല്‍ നേര്‍ച്ച പോലെയാക്കുകയാണ് തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫീസ്. പരമ്പരാഗത കോഴ്സുകള്‍ മാറ്റി പുതിയ കോഴ്സുകള്‍ ഈ മേഖലയില്‍ വരാത്തതിനാല്‍ സര്‍ക്കാര്‍മേഖലയിലും പഠിക്കാന്‍ ആളെ കിട്ടാത്ത അവസ്ഥയാണ്. നിരവധി തവണ സ്പോട്ട് അഡ്മിഷനും പത്രത്തില്‍ അറിയിപ്പും നല്‍കിയാണ് പല സര്‍ക്കാര്‍ ഐടിഐകളും ആളെ സംഘടിപ്പിക്കുന്നത്. സര്‍വേയര്‍, ഡീസല്‍ മെക്കാനിക്ക് തുടങ്ങി മൂന്നോ നാലോ ട്രേഡുകള്‍ ഒഴികെ മറ്റൊന്നിലും കാര്യമായി നല്ല മാര്‍ക്കുള്ള വിദ്യാര്‍ത്ഥികളെ കിട്ടാറില്ല. ഇന്‍ഡക്സ് മാര്‍ക്ക് ഏറെ താഴ്‌ത്തിയാണ് പല ട്രേഡുകളും മാസങ്ങള്‍ ഇന്റര്‍വ്യൂ നടത്തി കോഴ്സുകള്‍ ആരംഭിക്കാന്‍ ഐടിഐകള്‍ തയ്യാറായിവരുന്നത്.
ഇതുമൂലം ഒന്നും രണ്ടും വര്‍ഷ കോഴ്സുകള്‍ പൂര്‍ത്തിയാക്കി അവയുടെ പരീക്ഷകളും പൂര്‍ത്തിയാകാന്‍ താമസിക്കുന്നതിനാല്‍ മറ്റ് കോഴ്സുകള്‍ക്ക് ചേരാനിരിക്കുന്നവര്‍ക്ക് വിലപ്പെട്ട ഒരുവര്‍ഷം കൂടിയാണ് നഷ്ടമാകുക. വ്യവസായ പരിശീലനവകുപ്പിന് കീഴില്‍ സര്‍ക്കാരിന്റെ 115 ഗവ. ഐടിഐകളും സ്വകാര്യമേഖലയില്‍ അതിന്റെ മൂന്നിരട്ടിയോളം ഐടിസികളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 10-ാം ക്ലാസ് പാസായവര്‍ക്ക് മെട്രിക് കോഴ്സുകളും തോറ്റവര്‍ക്ക് നോണ്‍മെട്രിക്ക് കോഴ്സുകളുമാണ് നടത്തുന്നത്. സര്‍വേയര്‍, പ്ലംബര്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, കംപ്യട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ടര്‍ണര്‍, ഫിറ്റര്‍, വയര്‍മാന്‍, ഇലക്ട്രീഷ്യന്‍ തുടങ്ങിയ 24ലിലേറെ കോഴ്സുകള്‍ ഐടിഐകളിലുണ്ട്. സംസ്ഥാനത്തെ ഏറ്റവും പാവപ്പെട്ടവരും അല്ലാത്തവരും ഈ കോഴ്സുകള്‍ പഠിക്കുന്നുണ്ട്. പിന്നാക്ക-മലയോരവിഭാഗ വിദ്യാര്‍ത്ഥികളാണ് കൂടുതലും കോഴ്സ് തിരഞ്ഞെത്തുന്നത്. അതുകൊണ്ട് തന്നെ അത്തരത്തിലാണ് സര്‍ക്കാര്‍ ഈ വകുപ്പിനെ കാണുന്നതും എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ സ്വകാര്യ ഐടിസികളില്‍ 40,000 മുതല്‍ 60,000 വരെയാണ് ഒരുവര്‍ഷ കോഴ്സിന് ഫീസ് ഈടാക്കുന്നത്. രണ്ടുവര്‍ഷ കോഴ്സാകുമ്പോള്‍ ഒരു ലക്ഷത്തോളം രൂപ ഫീസ് ചിലവാകും പഠനത്തിന്. ഇത്തരത്തില്‍ ഫീസ് കൊടുത്ത് പഠിക്കാന്‍ ഇപ്പോള്‍ കുട്ടികള്‍ കുറയുന്നത് സ്വകാര്യ ഐടിസികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിട്ടും വകുപ്പ് ഒരുനടപടിയുമെടുക്കാതെ മൗനത്തിലാണ്.
സംസ്ഥാനത്ത് മാത്രം ഐടിഐ അഡ്മിഷന്‍ അവസാനിപ്പിക്കുന്നത് ഡിഗ്രി അടക്കമുള്ള എല്ലാ അനുബന്ധ കോഴ്സുകളും മൂന്ന് മാസം ക്ലാസ് പിന്നിടുമ്പോഴാണ്. എല്ലാത്തവണയും ആഗസ്റ്റ് 1ന് തന്നെ ക്ലാസ് ആരംഭിക്കണമെന്ന് സാധാരണപോലെ ഉത്തരവ് ഉണ്ടെങ്കിലും കേരളത്തിലെ മാത്രം വ്യവസായ പരീശീലനവകുപ്പ് ഹെഡ്ഓഫീസ് അധികൃതര്‍ നടപടികള്‍ താമസിപ്പിക്കുകയാണ്. ഇത് സ്വകാര്യമേഖലയിലെ ഐടിസികളെ സഹായിക്കാനാണെന്നാണ് സൂചന. എന്നിട്ടും അവിടെ ആവശ്യത്തിന് കുട്ടികളെ ലഭിക്കാതെ ഇവയെല്ലാം അടച്ചുപൂട്ടല്‍ഭീഷണിയിലാണ്. ഐടിഐകളില്‍ വിവിധ ട്രേഡുകളില്‍ അഡ്മിഷന്‍ ആദ്യം എടുത്തവര്‍, പോളിടെക്നിക്ക് അടക്കം മറ്റ് സ്ഥലങ്ങളിലേക്ക് അഡ്മിഷന്‍ എടുത്ത് ദിവസങ്ങള്‍ക്കകം മാറി പഠിക്കാന്‍ പോകുന്നുണ്ട്. അതിനാല്‍ ആ ഒഴിവില്‍ പുതിയ ആളെ പ്രവേശിപ്പിച്ച്, അഡ്മിഷന്‍നടപടികള്‍ അവസാനിപ്പിക്കുന്നതാകട്ടെ നവംബര്‍ അവസാനം വരെയായി നീളുകയാണ്. ജൂണില്‍ തന്നെ പ്രവേശനനടപടികള്‍ അവസാനിപ്പിച്ച് ജൂണ്‍ 30നകം തന്നെ ക്ലാസ് ആരംഭിക്കാന്‍ നടപടിയെടുക്കണമെന്ന് 2018ല്‍ ഡയറക്ടറുടെ ഉത്തരവ് ഉണ്ടായിരുന്നു. അത്തവണ പ്രളയവും പിന്നീട് കൊവിഡും വന്നതിനാല്‍ ഇതു പാലിക്കപ്പെട്ടില്ല. ഒടുവില്‍ ഉത്തരവ് കോള്‍ഡ് സ്‌റ്റോറേജിലുമായി.











