ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ മുഴുവന്‍ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മിഷന്‍-യുജിസിയെ ഒഴിവാക്കി കേരളത്തിലെ സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കാന്‍ സുപ്രീംകോടതി തീരുമാനിച്ചത് വിചിത്രമാണ്. സര്‍വകലാശാല നിയമങ്ങളും യുജിസി മാര്‍ഗനിര്‍ദ്ദേശവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും അതിലൂടെ കേരള സര്‍ക്കാര്‍ നടത്തിയ രാഷ്‌ട്രീയ ഇടപെടലുകളും ആണ് കേരളത്തിലെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമങ്ങളെ ഇന്നത്തെ രീതിയില്‍ സങ്കീര്‍ണ്ണമാക്കിയത്. ആ സങ്കീര്‍ണതയെ വീണ്ടും പലമടങ്ങാക്കുന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.
ജൂലൈ 14 ലെ കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തു വിഷയം സുപ്രീം കോടതിയിലെത്തിയപ്പോള്‍, ജൂലൈ 30 ന്റെ ഇടക്കാല വിധിയിലൂടെ സാങ്കേതിക സര്‍വകലാശാലയില്‍ താത്കാലികമായി നിയമിക്കപ്പെട്ട വൈസ് ചാര്‍സലറെ തുടരാന്‍ അനുവദിക്കുകയും ഏറ്റവും പെട്ടെന്ന് സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനത്തിന് വേണ്ട സാഹചര്യം ഒരുക്കണം എന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചാന്‍സലറായ കേരള ഗവര്‍ണറോടും സര്‍ക്കാരിനോടും സെര്‍ച്ച് കമ്മിറ്റിക്ക് ആവശ്യമായ അക്കാദമിക രംഗത്തെ പ്രമുഖരുടെ ഒരു ലിസ്റ്റ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പട്ടികയില്‍ നിന്ന് രണ്ടു വീതം അക്കാദമീഷ്യന്മാരെ കോടതി തിരഞ്ഞെടുക്കുകയും അതോടൊപ്പം യുജിസി ചെയര്‍മാന്റെ പ്രതിനിധി കൂടി ഉള്‍പ്പെട്ട അഞ്ച് അംഗ സെര്‍ച്ച് കമ്മിറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന അപേക്ഷകരില്‍ നിന്ന് മൂന്നു പേരില്‍ കുറയാത്ത പാനല്‍ തയ്യാറാക്കി നല്‍കാനും, ആ പാനലില്‍ നിന്ന് ഏറ്റവും യോഗ്യനായ ആളെ വൈസ് ചാന്‍സലറായി നിയമിക്കാന്‍ ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതും ആയിരുന്നു ആദ്യ നിര്‍ദ്ദേശം.
എന്നാല്‍ അതിനെയെല്ലാം തകിടം മറച്ചുകൊണ്ടാണ് കഴിഞ്ഞ പതിനെട്ടാം തിയതി സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്. അതുപ്രകാരം ഏകപക്ഷീയമായി യുജിസിയെ സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി, പകരം ഒരു റിട്ടയേര്‍ഡ് ജഡ്ജിനെ സെര്‍ച്ച് കമ്മിറ്റിയുടെ അധ്യക്ഷനാക്കി സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മാത്രമല്ല, ഈ ജഡ്ജിന് വൈസ് ചാന്‍സലര്‍ നിയമന പ്രക്രിയ പൂര്‍ത്തിയാക്കുന്നതുവരെ മാസത്തില്‍ മൂന്ന് ലക്ഷം രൂപ ശമ്പളവും മറ്റ് താമസ, ഓഫീസ്, യാത്രാ സംവിധാനങ്ങളും വിശദമായി നിര്‍ദ്ദേശിച്ചിട്ടും ഉണ്ട്.
ഭാരതത്തിലെ സര്‍വകലാശാലകളെ മുഴുവന്‍ നിയന്ത്രിക്കുകയും ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ചുമതലയും ഇന്ന് യുജിസിയില്‍ നിക്ഷിപ്തമാണ്. അത് അദ്ധ്യാപകരുടെ യോഗ്യത, സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍, വിവിധ കോഴ്‌സുകളുടെ ഘടന, അദ്ധ്യാപക നിയമനം, സ്ഥാനക്കയറ്റം, വൈസ് ചാന്‍സലര്‍ നിയമനം തുടങ്ങിയ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നു. 2010ലും 2018ലും ഉണ്ടായ റെഗുലേഷനുകള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിരവധി ഭരണ-നിയമ പ്രതിസന്ധികള്‍ സൃഷ്ടിച്ചതിനാല്‍ അത് പരിഹരിക്കാന്‍ യുജിസി ചില ഇടക്കാല ഇടപെടലുകള്‍ നടത്തിയിരുന്നു.
2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് 2025 ല്‍ പുതിയ റെഗുലേഷന്റെ കരട് യുജിസി തയ്യാറാക്കുകയും പൊതുജനാഭിപ്രായത്തിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അത് ഒരു ഉത്തരവായി പുറത്തു വന്നിട്ടില്ല. എങ്കിലും വരാന്‍ പോകുന്ന കാലഘട്ടത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍വകലാശാലകളുടെ പ്രവര്‍ത്തനം, അധ്യാപകരുടെ നിയമനം, അവരുടെ സ്ഥാനക്കയറ്റം, യൂണിവേഴ്‌സിറ്റികളുടെ കോഴ്‌സ് നിര്‍മാണം, പുനര്‍ ക്രമീകരണം, എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥി കേന്ദ്രമായും അന്താരാഷ്‌ട്ര നിലവാരം നേടുന്നതിനും ഭാരതത്തിലെ ഉത്തത വിദ്യാഭ്യാസ രംഗത്തെ ചലനാത്മകമാക്കാനും പ്രാമുഖ്യം നല്‍കുന്ന തരത്തിലാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. അവയെ പരിഗണിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതി ഒരു നിര്‍ദ്ദേശം ഇങ്ങോട്ട് വയ്‌ക്കേണ്ടിയിരുന്നത്.
വിദ്യാര്‍ത്ഥികളുടെ ഭാവിയും ഉന്നത വിദ്യാഭ്യാസരംഗത്തെ അധികാര വടംവലിയും ഒഴിവാക്കണമെന്നുള്ള സദുദ്ദേശത്തോട് കൂടിയാണ് കോടതി ഈ കാര്യത്തില്‍ ഇടപെട്ടത് എങ്കിലും, അത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും സര്‍വകലാശാല ഭരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഈ നടപടികള്‍ പരിഹാരം കാണും എന്ന് തോന്നുന്നില്ല. സര്‍വകലാശാല നിയമങ്ങളുടെയും യുജിസി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെയും നിയമ വഴിയില്‍ പ്രതിബന്ധമില്ലാതെ മുന്നേറുന്ന ഒരു മാര്‍ഗ്ഗവും അല്ല കോടതി സ്വീകരിച്ചിരിക്കുന്നത് എന്ന് ഏതൊരാള്‍ക്കും മനസിലാകുന്ന കാര്യമാണ്.
ഒരു താത്കാലിക സംവിധാനം എന്ന രീതിയില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം വരും കാലഘട്ടങ്ങളില്‍ ഒരു സ്ഥിരം സംവിധാനമായി മാറും. സര്‍വകലാശാല ഭരണം കൂടുതല്‍ നിയമ കുരുക്കിലേക്കും പ്രതിസന്ധികളിലേക്കും പ്രവേശിക്കുകയും ചെയ്യും. പശ്ചിമബംഗാളിലെ ഭരണ പ്രതിസന്ധിയില്‍ നിന്ന് രൂപപ്പെട്ട പ്രശ്‌നത്തിന് പരിഹാരമായി ഒറ്റപ്രാവശ്യത്തേക്ക് പശ്ചിമബംഗാളിലെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് വേണ്ടി തയ്യാറാക്കിയ ഫോര്‍മുല കേരളത്തില്‍ പ്രയോഗിച്ചിരിക്കുകയാണ്. ഇത് ഭാവിയില്‍ വിവിധ സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ അന്തരീക്ഷത്തിനനുസരിച്ച് ആവര്‍ത്തിച്ച് ഉപയോഗിക്കാനുള്ള സാധ്യതയാണ് സൃഷ്ടിക്കുക.
ഉന്നത വിദ്യാഭ്യാസരംഗം പ്രത്യേകിച്ച് സര്‍വകലാശാല രംഗം അക്കാദമിക തലത്തിലും ഭരണ തലത്തിലും രാഷ്‌ട്രീയ ഇടപെടലുകള്‍ക്ക് അതീതമായി സ്വതന്ത്രവും നീതിയുക്തവുമായി പ്രവര്‍ത്തിക്കുക എന്നത് നമ്മുടെ ആദ്യ കാലം മുതല്‍ക്കുള്ള നിലപാടായിരുന്നു. മുന്‍ രാഷ്‌ട്രപതി ഡോ. എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സര്‍വകലാശാല കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആ രീതിയിലാണ് ആദ്യ കാലഘട്ടത്തില്‍ സംസ്ഥാന സര്‍വകലാശാല നിയമങ്ങള്‍ പോലും പാസാക്കിയിരുന്നത്. സര്‍വകലാശാലകളുടെ നിത്യ പ്രവര്‍ത്തനങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുണ്ടായ അമിത താല്പര്യമാണ് പിന്നീട് ഉണ്ടായ സര്‍വകലാശാല നിയമങ്ങളിലും പഴയ സര്‍വകലാശാല നിയമങ്ങളുടെ ഭേദഗതിയിലേക്കും ഇന്ന് ചര്‍ച്ചകള്‍ എത്തിച്ചിരിക്കുന്നത്. സര്‍വകലാശാലകളെ രാഷ്‌ട്രീയമുക്തമാക്കാനും അക്കാദമിക നിലവാരം ഉയര്‍ത്താനും ആണ് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത്. അല്ലാത്തപക്ഷം അക്കാദമീഷ്യന്‍ അല്ലാത്ത ഒരു വ്യക്തിയുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിക്കുന്ന വൈസ് ചാന്‍സലര്‍മാരുടെ പട്ടികയും അതിനെ അക്കാദമീഷ്യന്‍ അല്ലാത്ത മുഖ്യമന്ത്രി ക്രമീകരിക്കുന്നതും, ആ പട്ടികയുടെ മുന്‍ഗണനാക്രമത്തില്‍ തന്നെ വൈസ് ചാന്‍സലറെ നിയമിക്കണം എന്ന് നിര്‍ദ്ദേശിക്കുന്നതും അക്കാദമിക സ്വാതന്ത്ര്യത്തിന്റെ കടയ്‌ക്കല്‍ കത്തിവെക്കുന്നതാണ്. മാത്രമല്ല, മുഖ്യമന്ത്രിക്കോ വകുപ്പ് മന്ത്രിക്കോ ഇഷ്ടമുള്ള ആളെ വൈസ് ചാന്‍സലറാക്കി നിയമിക്കാം എന്നുള്ള രാഷ്‌ട്രീയ നേതൃത്വത്തിന്റെ ആവശ്യത്തിന് സുപ്രീംകോടതി കുടപിടിക്കുന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. സുപ്രീംകോടതി സൃഷ്ടിച്ചിരിക്കുന്ന ഈ വലിയ പ്രതിസന്ധി ദൂരീകരിക്കാന്‍ അക്കാദമിക സമൂഹം തന്നെ മുന്നോട്ടു വരണം. കേരളത്തിലെ സര്‍വകലാശാലകളെ രാഷ്‌ട്രീയ വടംവലിയില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കണം.
(ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍)
















