മുംബൈ: ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട തമിഴ്നാട്ടിലെ കോയമ്പത്തൂത്തൂര്‍ സ്വദേശിയായ ബിജെപി നേതാവും ഇപ്പോള്‍ മഹാരാഷ്‌ട്ര ഗവര്‍ണറുമായ ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണനെന്ന സിപി. രാധാകൃഷ്ണനെ വാനോളം പുകഴ്‌ത്തി ഉദ്ധവ് താക്കറെയുടെ ശിവസേന പാര്‍ട്ടി. അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നായിരുന്നു ഉദ്ധവ് താക്കറെ ശിവസേനയുടെ വക്താവ് സഞ്ജയ് റൗത്ത് അഭിപ്രായപ്പെട്ടത്.
ഉദ്ധവ് താക്കറെ പാര്‍ട്ടിയില്‍ നിന്നുള്ള ഈ അഭിനന്ദനം ഇന്ത്യാമുന്നണിയിലെ പ്രതിപക്ഷ നേതാക്കളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യാമുന്നണി അവരുടെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പേ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ അഭിനന്ദിക്കുന്നത് ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്താനേ സഹായിക്കൂ. പക്ഷെ സി.പി. രാധാകൃഷ്ണന്റെ പ്രസന്നവ്യക്തിത്വം ആരെയും കീഴടക്കുന്നതാണ്. അദ്ദേഹത്തിന്റെ നിര്‍മ്മലമായ മന്ദഹാസം ആരെയും കീഴടക്കുന്നതാണ്. അതിനാല്‍ എല്ലാവരിലും കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്ന സഞ്ജയ് റാവുത്തിനെപ്പോലുള്ള ഒരു നേതാവില്‍ നിന്നും ഈ അഭിനന്ദനം എത്തിയതില്‍ സി.പി. രാധാകൃഷ്ണനെ അടുത്തറിയുന്നവര്‍ക്ക് അത്ഭതം തെല്ലുമില്ല.
പൊതുജീവിതത്തില്‍ സമ്പന്നമായ അനുഭവപരിചയമുള്ള അദ്ദേഹം വിവാദങ്ങള്‍ ഏല്‍ക്കാത്ത വ്യക്തിത്വത്തിന് ഉടമയാണന്നും അദ്ദേഹത്തിന് സകലവിധ ആശംസകളും നേരുന്നതായും സഞ്ജയ് റൗത്ത് പറഞ്ഞു. പാര്‍ട്ടി ചേരിതിരിവുകള്‍ക്കപ്പുറം ഉയര്‍ന്നു നില്‍ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയായി അദ്ദേഹം ഉപരാഷ്‌ട്രപതിക്കസേരയിലേക്ക് എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ഒരു ഉപരാഷ്‌ട്രപതി എത്തുമ്പോള്‍ അതിന് ഡിഎംകെയും മുഖ്യമന്ത്രി സ്റ്റാലിനും എന്ത് നിലപാട് എടുക്കും എന്ന ചോദ്യം ഉയരുന്നുണ്ട്. സി.പി. രാധാകൃഷ്ണന്റെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിത്വം ഡിഎംകെയെ ഇതോടെ പ്രതിസന്ധിയിലാക്കും. സി.പി. രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഡിഎംകെ നേതാവ് ഇളങ്കോവന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. പണ്ട് മഹാരാഷ്‌ട്രയില്‍ നിന്നുള്ള പ്രതിഭാ പാട്ടീലിനെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മുന്നണി രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ അന്ന് എന്‍ഡിഎയുടെ ഭാഗമായിരുന്നെങ്കിലും ശിവസേന പാര്‍ട്ടി പ്രതിഭാ പാട്ടീലിനെ പിന്തുണച്ചിരുന്നു. അതുപോലെ ഒരു നിലപാട് ഡിഎംകെ എടുക്കുമോ എന്ന് കണ്ടറിയണം.
ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് ഞായറാഴ്ചയാണ് യോഗം ചേര്‍ന്ന് ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് സി.പി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്. ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്നും ജഗദീപ് ധന്‍കര്‍ പൊടുന്നനെ വിരമിച്ച ഒഴിവിലേക്കാണ് രാധാകൃഷ്ണനെ നാമനിര്‍ദേശം ചെയ്തത്.
ഇതുവരെ പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ ബ്ലോക്ക് അവരുടെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ചിട്ടില്ല. ഇന്ത്യാ മുന്നണിയുടെ ഭാഗമായ പാര്‍ട്ടിയായ ഉദ്ധവ് താക്കറെ ശിവസേന പക്ഷം അദ്ദേഹത്തെ പിന്തുണച്ചത് കോണ്‍ഗ്രസിനെയും ശരത് പവാറിനെയും അമ്പരപ്പിച്ചിരിക്കുകയാണ്. സദാപുഞ്ചിരി പൊഴിക്കുന്ന മുഖവുമായി പ്രത്യക്ഷപ്പെടുന്ന സൗമ്യനായ സി.പി. രാധാകൃഷ്ണന്‍ പ്രതിപക്ഷത്തിന്റെയും ഹൃദയം കവരുന്ന കാഴ്ചയാണ് കാണുന്നത്. പക്ഷെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിക്കൊപ്പം നില്‍ക്കുമെന്ന പ്രഖ്യാപനമൊന്നും ഉദ്ധവ് താക്കറെ നടത്തിയിട്ടില്ല.
ഇപ്പോള്‍ മഹാരാഷ്‌ട്ര ഗവര്‍ണറാണ് സി.പി. രാധാകൃഷ്ണന്‍. മുമ്പ് അദ്ദേഹം ജാർഖണ്ഡ് ഗവർണറായും തെലങ്കാന ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 40 വർഷത്തെ രാഷ്‌ട്രീയ ജീവിതത്തിൽ രണ്ടുതവണ ലോക്‌സഭാ എംപിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2004 മുതല്‍ 2007 വരെ ബിജെപി തമിഴ്നാട് പ്രസിഡന്‍റായിരുന്നു. ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 19000 കിലോമീറ്ററോളം ദൂരം യാത്ര ചെയ്തുകൊണ്ട് ഈ കാലഘട്ടത്തില്‍ അദ്ദേഹം നടത്തിയ രഥയാത്ര അവിസ്മരണീയമായിരുന്നു. ആര്‍എസ്എസിന്റെ സന്നദ്ധപ്രവര്‍ത്തകനായാണ് അദ്ദേഹം പൊതുജീവിതം ആരംഭിച്ചത്.
















