ഭാരതത്തിന്റെ എഴുപത്തൊന്‍പതാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സാമൂഹ്യ-സാമ്പത്തിക വികസനരംഗത്തും, സാമൂഹ്യ ക്ഷേമത്തിലും 11 വര്‍ഷം നീളുന്ന ബിജെപി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെ അക്കമിട്ടു നിരത്തിയ പ്രധാനമന്ത്രി ഇതിലൂടെ ഭാരതം കൈവരിച്ച സ്വയംപര്യാപ്തതയെ പ്രശംസിക്കുകയുമുണ്ടായി. പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ ഭാരതം ഉപയോഗിച്ചത് സ്വന്തം ആയുധങ്ങളാണെന്ന പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍ രാജ്യസ്നേഹികളെ വളരെയധികം സന്തോഷിപ്പിക്കുന്നതാണ്. ഭാരതത്തിനെതിരായ ഏത് ആക്രമണത്തെയും തടുക്കാന്‍ സുദര്‍ശനചക്ര എന്ന പേരില്‍ ‘അയേണ്‍ ഡോം’ നിര്‍മിക്കുമെന്ന പ്രഖ്യാപനം
പ്രതിരോധരംഗത്ത് ഭാരതം നേടിയ ആത്മവിശ്വാസത്തിന്റെ പ്രകടനമാണ്. സ്വന്തം കരുത്തില്‍ ഊന്നിക്കൊണ്ടുള്ള ഭാരതത്തിന്റെ മുന്നേറ്റത്തെ ചെറുക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. സമീപകാലത്ത് അമേരിക്കന്‍ ഭരണകൂടം നമുക്കെതിരെ സ്വീകരിച്ചിട്ടുള്ള ശത്രുതാ മനോഭാവത്തെ ഭയക്കുന്നില്ലെന്നര്‍ത്ഥം.
നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയെന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചതും, സംഘത്തിന്റെ സേവന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതും പ്രതിപക്ഷം രാഷ്‌ട്രീയപ്രേരിതമായി വിമര്‍ശിക്കുകയും വിവാദമാക്കുകയും ചെയ്തു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഭരണകാലത്ത് യുദ്ധരംഗത്തു പോലും സ്വയംസേവകരുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുള്ളതാണ്. ഇതിനുള്ള നന്ദിയെന്ന നിലയ്‌ക്ക് റിപ്പബ്ലിക് ദിന പരേഡില്‍ സൈന്യത്തിനൊപ്പം പങ്കെടുക്കാന്‍ നെഹ്റു സര്‍ക്കാര്‍ സ്വയംസേവകരെ അനുവദിക്കുകയുണ്ടായി. ഇതൊക്കെ ചരിത്രമാണെന്നിരിക്കെ സ്വയംസേവകനായ ഒരു പ്രധാനമന്ത്രി ആര്‍എസ്എസിനെ പ്രശംസിച്ചതില്‍ യാതൊരു അനൗചിത്യവുമില്ല. ആര്‍എസ്എസിനെ പ്രീണിപ്പിച്ച് അധികാരത്തില്‍ തുടരാനാണ് മോദി ശ്രമിക്കുന്നതെന്ന ആരോപണം വിലകുറഞ്ഞതും, ഉന്നയിക്കുന്നവരുടെ നിലവാരം വ്യക്തമാക്കുന്നതുമാണ്. ആര്‍എസ്എസും പ്രധാനമന്ത്രിയും തമ്മില്‍ അകല്‍ച്ചയിലാണെന്ന ഇക്കൂട്ടരുടെ വാദം പരിഹാസ്യമാണ്. ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം നിന്ന് തങ്ങള്‍ എതിര്‍ത്തുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പ്രശംസിക്കുന്നത് ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിനെപ്പോലുള്ള പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. അവരുടെ നിരാശ മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ വീരസവര്‍ക്കറുടെ പേര് പരാമര്‍ശിച്ചതും ചിലരെ പ്രകോപിച്ചിരിക്കുന്നു. ആര് എന്തൊക്കെ കുപ്രചാരണം നടത്തിയാലും സ്വാതന്ത്ര്യത്തിനുവേണ്ടി സവര്‍ക്കര്‍ നടത്തിയ പോരാട്ടങ്ങളും അനുഭവിച്ച ത്യാഗങ്ങളും ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനാവില്ല.
ഓരോ ഭാരത പൗരന്റെയും ശാക്തീകരണത്തിനു വേണ്ടിയുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രി അവതരിപ്പിച്ചത്. രാഷ്‌ട്രത്തിന്റെ സ്വയംപര്യാപ്തതയുടെയും പരിവര്‍ത്തനത്തിന്റെയും യാത്രയ്‌ക്കാണ് പ്രധാനമന്ത്രി പ്രാമുഖ്യം നല്‍കിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഭാരതം പരിഷ്‌കരണം, പ്രകടനം, പരിവര്‍ത്തനം എന്നിവയിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി, ഇനി കൂടുതല്‍ ശക്തിയോടെ മുന്നോട്ടുപോകേണ്ട സമയമാണെന്നും ഓര്‍മ്മിപ്പിച്ചു. നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും ലളിതമാക്കിയും, സംരംഭകത്വത്തെ പ്രോത്സാഹിപ്പിച്ചും ഓരോ ഭാരത പൗരനും ‘വികസിത ഭാരതം’ നിര്‍മിക്കുന്നതില്‍ പങ്കുചേരാന്‍ കഴിയുന്ന, ആധുനികവും കാര്യക്ഷമവുമായ ഭരണ സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വരുമാന നികുതി പരിഷ്‌കാരം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കി.
വാര്‍ഷിക വരുമാനം 12 ലക്ഷം വരെയുള്ളവര്‍ക്ക് ആദായനികുതി വേണ്ടെന്ന് തീരുമാനിച്ചത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പു വരെ ഒരാള്‍ക്ക് ഇങ്ങനെയൊരു നേട്ടത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. കാലഹരണപ്പെട്ട ക്രിമിനല്‍ നിയമങ്ങള്‍ക്കു പകരം, നീതിന്യായവും നിയമ നടപടികളും ലളിതമാക്കി.
ഈ പരിഷ്‌കാരങ്ങള്‍ സാധാരണ ജനങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ തെളിവുകളാണ്. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഭരണകൂടം രൂപപ്പെടുത്തുന്നതിനായി ഘടനാപരമായും നയപരമായും ഭാരതം പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ എല്ലാ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും വിലയിരുത്തുന്നതിനായി അടുത്ത തലമുറ പരിഷ്‌കരണം ദൗത്യസംഘം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സ്റ്റാര്‍ട്ടപ്പുകളും എംഎസ്എംഇകളും തുടങ്ങുന്നതിനുള്ള ചെലവ് കുറയ്‌ക്കലും, അനിയന്ത്രിതമായ നിയമ നടപടികളുടെ ഭീഷണിയില്‍ നിന്നുള്ള മോചനവും ഉറപ്പാക്കാനാണ് നിയമങ്ങള്‍ ലളിതമാക്കിയത്. ഈ ദീപാവലിക്ക് മുന്‍പു തന്നെ ദിനേന ഉപയോഗിക്കുന്ന സാധനങ്ങളിലെ നികുതി കുറയ്‌ക്കുന്നതിനായി ‘നെക്സ്റ്റ് ജനറേഷന്‍ ജിഎസ്ടി’ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതായി പ്രഖ്യാപിച്ചതിലൂടെ സാധാരണ ജനങ്ങളുടെ നികുതി ഭാരവും കുറയും.
ഉയര്‍ന്നുവരുന്ന സാമ്പത്തിക ലോകക്രമത്തില്‍ ഭാരതത്തിന്റെ വിലപേശല്‍ ശക്തിപ്പെടുത്തുകയും, അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും, പൗരന്മാരെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പരിഷ്‌കാരങ്ങള്‍ ആഗോള തലത്തില്‍ മത്സരം ഉറപ്പുവരുത്തുന്ന ഭരണപരിവര്‍ത്തനത്തിന്റെ വേഗതയേറിയ ഘട്ടത്തിന്റെ തുടക്കമാണെന്നും ചൂണ്ടിക്കാട്ടി. ആഭ്യന്തരമായും ആഗോളതലത്തിലും ഭാരതത്തിന്റെ ഇപ്പോഴത്തെ മുന്നേറ്റം തുടരുമെന്നും, ലോകരാജ്യങ്ങള്‍ ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ച് അതുമായി പൊരുത്തപ്പെടേണ്ടി വരുമെന്നുതന്നെയാണ് പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം അടയാളപ്പെടുത്തുന്നത്.
















