പട്ന : ബീഹാറിൽ വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഞായറാഴ്ച ‘വോട്ട് അധികാർ യാത്ര’ എന്ന പേരിൽ പ്രതിഷേധ യാത്ര ആരംഭിക്കുന്നു. ശനിയാഴ്ച ഒരു മുതിർന്ന കോൺഗ്രസ് നേതാവ് തന്നെയാണ് ഈ വിവരം നൽകിയത്.
പ്രതിപക്ഷ നേതാവ് രാഹുൽ സെപ്റ്റംബർ 1 ന് പട്നയിൽ നടക്കുന്ന റാലിയോടെ ”വോട്ട് അധികാർ യാത്ര” അവസാനിപ്പിക്കുമെന്ന് കോൺഗ്രസ് ബീഹാർ യൂണിറ്റ് മുൻ പ്രസിഡന്റ് അഖിലേഷ് പ്രസാദ് സിംഗ് പറഞ്ഞു. രാഹുൽ രണ്ടാഴ്ചയോളം ഇതിനായി ബീഹാറിൽ തങ്ങുമെന്നും അഖിലേഷ് അറിയിച്ചു.
കൂടാതെ സസാറാമിൽ നിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പ്രതിപക്ഷമായ ഇൻഡി സഖ്യത്തിന്റെ പൊതുജന പിന്തുണ വർദ്ധിപ്പിക്കുന്നതിനാണ് ഈ യാത്ര ലക്ഷ്യമിടുന്നതെന്നും രാജ്യസഭാംഗമായ അഖിലേഷ് പ്രസാദ് സിംഗ് പറഞ്ഞു.
ബീഹാറിലെ 25 ജില്ലകളിലൂടെ യാത്ര കടന്നുപോകും. അതേ സമയം സസാറാമിൽ ബീഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും വോട്ട് അവകാശ യാത്രയിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, മറ്റ് സഖ്യ പങ്കാളികൾക്ക് പുറമേ, മൂന്ന് ഇടതുപക്ഷ പാർട്ടികളുടെ നേതാക്കളും ഇതിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അഖിലേഷ് പ്രസാദ് സിംഗ് കൂട്ടിച്ചേർത്തു.
















