ന്യൂദല്‍ഹി: തെരുവ് നായ്‌ക്കള്‍ക്ക് വേണ്ടി വാദിക്കുന്ന സംഘടനകളും അവയുടെ പ്രവര്‍ത്തകരും ഭാരവാഹികളും ഒരു ചെറുന്യൂനപക്ഷം മാത്രമാണ്. തെരുവ് നായ്‌ക്കളുടെ ശല്ല്യം മൂലമുള്ള ഭീതിയാല്‍ കുട്ടികളെ കളിക്കാന്‍ പോലും വിടാന്‍ കഴിയാതിരിക്കുന്ന അച്ഛനമ്മാരാണ് ദല്‍ഹിയിലെ മഹാഭൂരിപക്ഷം. ആ മഹാഭൂരിപക്ഷത്തിന് സാന്ത്വനം പകരുന്ന വിധിയാണ് ജെ.ബി. പര്‍ദ്ദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആഗസ്ത് 11ന് പുറപ്പെടുവിച്ചത്.
“ദല്‍ഹി തെരുവുകളിലെ മുഴുവന്‍ തെരുവ് നായ്‌ക്കളെയും പിടികൂടുക, അവയെ കൂട്ടിലടയ്‌ക്കുക. ഇതിനെ തടയാന്‍ വരുന്നത് ആരായാലും അവരെ ശക്തമായി നേരിടുക. വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്ത് നീക്കുക. “- തെരുവ് നായകളുടെ പ്രശ്നത്തില്‍ മൃഗസംഘടനകള്‍ക്ക് എതിരായി ഇത്രയും ശക്തമായ വിധി വരുന്നത് ഇതാദ്യമായിരിക്കാം. അതുകൊണ്ടാണ് മൃഗസ്നേഹികളുടെ സംഘടനകള്‍ ഞെട്ടുകയും പിറ്റേന്ന് മുതല്‍ ദല്‍ഹി തെരുവീഥികളില്‍ ഇറങ്ങി വിധിയ്‌ക്കെതിരെ ബഹളം കൂട്ടിത്തുടങ്ങിയത്.
മൃഗസ്നേഹികളോട് പര്‍ദ്ദിവാല ചോദിച്ച ചോദ്യമുണ്ട്. ഒരു ഒന്നൊന്നര ചോദ്യമാണത്. “പേപിടിച്ച തെരുവ് നായയുടെ കടിയേറ്റ് മരണപ്പെട്ട കുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഏതെങ്കിലും മൃഗസ്നേഹിക്കാവുമോ?”. ഈ ചോദ്യത്തിന് മുന്‍പാകെ ദല്‍ഹിയിലെ എല്ലാ മൃഗസ്നേഹികളും ഞെട്ടി.
പര്‍ദ്ദിവാലയുടെ ഈ വിധി അതിവൈകാരികമായ ഒന്നായിപ്പോയി. യുക്തിസഹമോ പ്രായോഗികമോ അല്ല എന്നിങ്ങനെ പല രീതികളിലുള്ള വിമര്‍ശനങ്ങളാണ് മൃഗസ്നേഹികളുടെ സംഘടനകള്‍ പ്രതികരിച്ചത്. തെരുവ് നായ്‌ക്കളെ പാര്‍പ്പിക്കാന്‍ വേണ്ടത്ര കൂടുകള്‍ ദല്‍ഹിയില്‍ ഇല്ലാതിരിക്കെ എട്ടാഴ്ചയ്‌ക്കുള്ളില്‍ എങ്ങിനെ അവയെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റാന്‍ കഴിയും? തുടങ്ങിയ ചോദ്യങ്ങളും മൃഗസ്നേഹികള്‍ ഉയര്‍ത്തുന്നു. എന്നാല്‍ സാധാരണക്കാര്‍ ഈ വിധിയെ സ്വാഗതം ചെയ്യുന്നു. കുട്ടികള്‍ക്ക് ഭീതിയില്താതെ ദല്‍ഹിയിലെ തെരുവുകളില്‍ ഇറങ്ങാന്‍ കഴിയുന്ന സംവിധാനമുണ്ടാകണം എന്നാണ് പര്‍ദ്ദിവാല തന്റെ വിധിയില്‍ പ്രത്യേകം നിര്‍ദേശിക്കുകയും ചെയ്തു.
വിദേശഫണ്ടുകള്‍ ധാരാളമായി വാങ്ങുന്ന ഇവര്‍ ശക്തരാണ്. അതുകൊണ്ട് തന്നെ തെരുവ് നായ്‌ക്കളുടെയും തെരുവിലെ പേപ്പട്ടികളുടെയും കടിയേറ്റ് വേദനിക്കുന്ന സാധാരണക്കാര്‍ക്ക് കോടതികളില്‍ പോയാല്‍ രക്ഷകിട്ടാറില്ല. കാരണം ഉന്നത അഭിഭാഷകസംഘങ്ങള്‍ ഉള്‍പ്പെടെയുള്ള മൃഗസ്നേഹികളുടെ ലോബികള്‍ അതിശക്തരാണ്. അതുകൊണ്ടാണ് കടിയനായ ഒരു തെരുവ് നായയെ കൊല്ലാന്‍ ശ്രമിക്കുന്നവര്‍ അടുത്ത നിമിഷം തന്നെ ജയിലിലാകുന്നത്. ഒരു മനുഷ്യനെ കൊന്നാല്‍ പോലും വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്‌ക്ക് ശേഷമായിരിക്കും നിങ്ങള്‍ക്ക് ശിക്ഷ ലഭിക്കുക. ഇവര്‍ തെരുവ് നായകള്‍ക്ക് വേണ്ടി അത്രയ്‌ക്ക് ജാഗരൂകരാണ്. കാരണം ഈ സംഘടനകളുടെ നിലനില്‍പ് പോലും തെരുവ് നായകളിലാണ്. തെരുവ് നായകള്‍ ഇല്ലെങ്കില്‍ ഈ സംഘടനകള്‍ ഇല്ല. ഇവര്‍ക്കെതിരെയാണ് സാധാരണകുടുംബങ്ങള്‍ക്ക് വേണ്ടി ജെ.ബി. പര്‍ദ്ദിവാല എന്ന ജഡ്ജി ശക്തമായ വിധി പുറപ്പെടുവിച്ചത്.
പക്ഷെ മൃഗസ്നേഹികളുടെ സംഘടനാലോബി എത്ര ശക്തമാണെന്ന് പര്‍ദ്ദിവാലയുടെ വിധി പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം അറിഞ്ഞു. പര്‍ദ്ദിവാലയുടെ വിധിക്കെതിരായി മൃഗസ്നേഹികള്‍ നടത്തിയ അധികാരസമ്മര്‍ദ്ദം ഫലം കണ്ടു. സുപ്രീംകോടതി ജസ്റ്റിസായ ഗവായ് തന്നെ ഈ കേസ് പര്‍ദ്ദിവാലയുടെ ബെഞ്ചില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. പകരം അത് വിക്രം സേത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗബെഞ്ചിനെ ഏല്‍പിച്ചിരിക്കുകയാണ്. ഒരു തവണ കൂടി ഈ കേസില്‍ വിധി പറയാന്‍ പര്‍ദ്ദിവാലയെ അനുവദിച്ചിരുന്നെങ്കില്‍ മൃഗസ്നേഹികള്‍ക്ക് കൂടുതല്‍ ആഘാതം നേരിടേണ്ടി വരുമായിരുന്നു.
ആരാണ് ജെ.ബി. പര്‍ദ്ദിവാല എന്ന ജഡ്ജി? അഭിഭാഷകകുടുംബത്തിലെ നാലാം തലമുറക്കാരന്‍
2022ല്‍ സുപ്രീംകോടതിയില്‍ എത്തിയ ജഡ്ജിയാണ് ജെ.ബി. പര്‍ദ്ദിവാല. 2028ല്‍ ഇദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസാവാകാന്‍ പോകുന്ന ജഡ്ജിയാണ്. 1894ല്‍ നവ്റോജി ബിഖാജി പര്‍ദ്ദിവാല എന്ന അഭിഭാഷകന്റെ നാലാം തലമുറക്കാരനാണ് ജെ.ബി. പര്‍ദ്ദിവാല. കവാസ് ജി നവ്റോജി പര്‍ദ്ദിവാല, ബുര്‍ജോര്‍ കവാസ്ജി പര്‍ദ്ദിവാല എന്നിവരുടെ പരമ്പരയില്‍പ്പെട്ട നാലാം തലമുറക്കാരനാണ് ജെ.ബി. പര്‍ദ്ദിവാല.
ജെ.ബി. പര്‍ദ്ദിവാലയുടെ അച്ഛന്‍ ബുര്‍ജോര്‍ കവാസ്ജി പര്‍ദ്ദിവാല ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകനായിരുന്നു. ഗുജറാത്തിലെ വല്‍സാദിലെ കെ.എം. ലോ കോളോജില്‍ നിന്നും 1988ല്‍ നിയമബിരുദം നേടി. ഗുജറാത്ത് ഹൈക്കോടതിയിലൂടെയാണ് സുപ്രീംകോടതിയില്‍ എത്തിയത്. കുട്ടികളുടെ ലൈംഗിക വീഡിയോ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ കുറ്റമാണെന്ന് വിധിച്ചത് ജെ.ബി. പര്‍ദ്ദിവാല ഉള്‍പ്പെടെട ബെഞ്ചാണ്. ഭാര്യ മരിയ്‌ക്കുകയും ഭര്‍ത്താവിനെ മതിയായ തെളിവുകളുടെ അഭാവത്തില്‍ വിട്ടയയ്‌ക്കുകയും ചെയ്ത കേസില്‍ പിന്നീട് പ്രായപൂര്‍ത്തിയാകാത്ത അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയുടെ മൊഴി 106 എന്ന തെളിവ് നിയമപ്രകാരം ഉള്‍പ്പെടുത്തുകയും ഭര്‍ത്താവിന് ശിക്ഷനല്‍കിയ വിധി പുറപ്പെടുവിച്ചതും ജെ.ബി. പര്‍ദ്ദിവാലയാണ്.അര്‍ധസത്യങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കണമെന്ന് ശക്തമായി വാദിക്കുന്ന ജസ്റ്റിസാണ് പര്‍ദ്ദിവാല. ഇതുപോലെ ഒട്ടേറെ സുപ്രധാന വിധികള്‍ പര്‍ദ്ദിവാല പുറപ്പെടുവിച്ചിട്ടുണ്ട്.
തെരുവ് നായയുടെ കടിയേറ്റ് ഒരു കുട്ടി മരിച്ച സംഭവത്തില്‍ സ്വമേധയാ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. ഇപ്പോള്‍ മൃഗസ്നേഹികളുടെ സംഘടനകള്‍ ഈ കുട്ടി മരിച്ചത് മെനഞ്ചൈറ്റിസ് ബാധിച്ചാണെന്നും അല്ലാതെ പേപ്പട്ടിയുടെ കടിയേറ്റല്ലെന്നുമുള്ള വാദമുയര്‍ത്തി രംഗത്തെത്തുകയാണ്.
















