പ്രമുഖ അമേരിക്കൻ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ ഇന്ത്യയുടെ സോവറീൻ ക്രെഡിറ്റ് റേറ്റിങ് BBB നെഗറ്റീവ് നിലയിൽ നിന്ന് BBB ആയി ഉയർത്തി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത, വളർച്ചാ സാധ്യതകൾ, വിദേശ നിക്ഷേപ സൗഹൃദ അന്തരീക്ഷം എന്നിവയാണ് ഈ ഉയർച്ചയ്‌ക്കു പിന്നിൽ എസ് ആൻഡ് പി ഗ്ലോബൽ ചൂണ്ടിക്കാണിക്കുന്നത്.
സോവറീൻ ക്രെഡിറ്റ് റേറ്റിങ് എന്നത് ഒരു രാജ്യത്തിന്റെ കടബാധ്യതകൾ തിരിച്ചടയ്‌ക്കാനുള്ള ശേഷി, സാമ്പത്തിക നില, രാഷ്‌ട്രീയ സ്ഥിരത തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് നിശ്ചയിക്കുന്നത്. BBB റേറ്റിങ് ഉയർന്ന മദ്ധ്യ നിരയിലെ (investment grade) സുരക്ഷിത നിലയിലാണ് വരുന്നത്. ഇത് രാജ്യത്തിന്റെ കടബാധ്യതകൾക്ക് കുറഞ്ഞ അപകടസാധ്യതയുണ്ടെന്നതിനുള്ള അന്താരാഷ്‌ട്ര അംഗീകാരം കൂടിയാണ്.
ക്രെഡിറ്റ് റേറ്റിങ് ഉയർന്നത് ഒരു സാമ്പത്തിക നേട്ടമെന്നതിനപ്പുറം, രാജ്യത്തിന്റെ വളർച്ചാ സാധ്യതകളിലേക്കുള്ള അന്താരാഷ്‌ട്ര അംഗീകാരവുമാണ്. ഭാവിയിൽ വിദേശ നിക്ഷേപ ഒഴുക്ക് വർദ്ധിക്കുകയും, വികസിത രാജ്യ പാതയിൽ ഇന്ത്യക്ക് വേഗത കൂട്ടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
റേറ്റിങ് ഉയർന്നതോടെ:
വിദേശ നിക്ഷേപകർക്ക് ഇന്ത്യ കൂടുതൽ ആകർഷക ലക്ഷ്യസ്ഥാനമാകും.
കടപ്പത്രങ്ങളിലൂടെയോ അന്താരാഷ്‌ട്ര വായ്‌പകളിലൂടെയോ സർക്കാർ-സ്വകാര്യ മേഖലയ്‌ക്ക് പണം സമാഹരിക്കൽ കൂടുതൽ എളുപ്പമാകും.
രൂപയുടെ സ്ഥിരതക്കും മൂല്യവർദ്ധനയ്‌ക്കും പിന്തുണ ലഭിക്കും.
50% ‘ഇടിത്തീരുവ’ ബാധിക്കില്ല
റേറ്റിങ് ഉയർത്തിക്കൊണ്ട് എസ് ആൻഡ് പി ഗ്ലോബൽ വ്യക്തമാക്കിയ മറ്റൊരു പ്രധാന കാര്യം ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച 50% ഇടിത്തീരുവ (tariff) ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക വളർച്ചയെ കാര്യമായും ബാധിക്കില്ലെന്നതാണ്. ഇന്ത്യയുടെ ആഭ്യന്തര ആവശ്യശേഷി, സേവന മേഖലയുടെ വളർച്ച, ഉൽപാദന മേഖലയുടെ വികസനം, അടിസ്ഥാനസൗകര്യ പദ്ധതികളുടെ പുരോഗതി എന്നിവ വളർച്ചയെ നിലനിർത്തുമെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.
2047-ലെ ലക്ഷ്യത്തിലേക്ക് കരുത്തേകി
2047 ഓടെ വികസിത രാജ്യമാകുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ സഞ്ചരിക്കുകയാണ്. ‘അമൃതകാല’ ദർശനത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണ മേഖലയിലെ ‘Make in India’ പദ്ധതികൾ, സ്റ്റാർട്ടപ്പ്-ഡിജിറ്റൽ ഇക്കണോമി വളർച്ച, കാർഷിക-ഗ്രാമീണ നവീകരണങ്ങൾ തുടങ്ങിയവയാണ് വളർച്ചാ എൻജിനുകൾ.
കേന്ദ്രസർക്കാരിന്റെ പ്രതികരണം അനുസരിച്ച്, എസ് ആൻഡ് പി ഗ്ലോബലിന്റെ റേറ്റിങ് ഉയർച്ച ഈ യാത്രയ്‌ക്ക് കൂടുതൽ കരുത്തേകുന്ന ഒന്നാണ്. ധനകാര്യ, വ്യാപാര, വ്യവസായ മേഖലകളിലെ അന്താരാഷ്‌ട്ര വിശ്വാസം വർദ്ധിപ്പിക്കാനിത് സഹായിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.













