ന്യൂദല്‍ഹി: ബിസിനസ് വളര്‍ച്ചയുടെ കാര്യത്തില്‍ ചൈന താഴോട്ട് കുതിക്കുന്നതായി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്റെ റിപ്പോര്‍ട്ട്. ഉല്പാദനത്തിന് ചൈനയെ മാത്രം ആശ്രയിച്ചിരുന്ന പാശ്ചാത്യരാജ്യങ്ങളിലെ കമ്പനികള്‍ പലതും ചൈനയെ ഉപേക്ഷിക്കുന്ന സ്ഥിതിവിശേഷമാണ്. സെപ്തംബറില്‍ മാത്രം ഏകദേശം 7600 കോടി ഡോളറാണ് ചൈനയ്ക്കുള്ളില്‍ നിന്നും പുറത്തേക്കൊഴുകിയത്.
ലോകത്തിലെ ഫാക്ടറി ഉല്പാദനത്തിന്റെ 30 ശതമാനം കയ്യടക്കിവെച്ചിരുന്ന ചൈനയ്ക്ക് ഇതില്‍ നിന്നും നല്ലൊരു പങ്ക് കയ്യൊഴിഞ്ഞുപോകേണ്ടത് കാണേണ്ടിവരുന്ന സ്ഥിതിയാണ്. റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ന്നതും ചൈനയിലെ പ്രാദേശിക ഭരണകൂടങ്ങളുടെ ഭാരിച്ച കടവുമാണ് ചൈനയുടേ റേറ്റിംഗ് താഴ്ത്താന്‍ മൂഡീസിനെ പ്രേരിപ്പിച്ചത്.
ഇവിടുന്നങ്ങോട്ട് ചൈനയുടെ സാമ്പത്തിക വളര്‍ച്ച താഴേക്ക് തന്നെയാണെന്ന് കണക്കുകള്‍ സഹിതമാണ് മൂഡീസ് അവരുടെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടേത് ഏഴ് ശതമാനമെങ്കില്‍, ചൈനയുടേത് അഞ്ച് ശതമാനം മാത്രമാണ്. 2024ലും 2025ലും ചൈനയുടെ വളര്‍ച്ച വെറും നാല് ശതമാനമായിരിക്കുമെന്നും മൂഡീസ് പറയുന്നു. 2026-29 കാലഘട്ടത്തില്‍ ഇത് 3.6 ശതമാനമായി കുറയും. 2030ല്‍ ചൈനയുടെ വളര്‍ച്ച വെറും 3.5 ശതമാനം മാത്രമായിരിക്കും. കഴിഞ്ഞ കുറെ ദശകങ്ങളായി 10 ശതമാനത്തിന് മുകളില്‍ മാത്രം സാമ്പത്തിക വളര്‍ച്ച നേടി ചൈനയുടെ സ്ഥിതി ദയനീയമാണെന്നാണ് മൂഡീസിന്റെ വിലയിരുത്തല്‍.
ചൈനയിലെ പ്രാദേശിക ഭരണകൂടങ്ങളുടെ കടം 12.6 ലക്ഷം കോടി ഡോളറാണ്. ഇത് ചൈനയുടെ ആകെ ജിഡിപിയുടെ 76 ശതമാനമാണ്. ദേശീയ ഭരണകൂടത്തിന്റെ കടം 14.5 ലക്ഷം കോടി ഡോളറാണ്. മുനിസിപ്പാലിറ്റികള്‍ മൂക്കുമുട്ടെ കടത്തിലാണ്. ഈ മുനിസിപ്പാലിറ്റികളെക്കുറിച്ച് മൂഡീസ് അവരുടെ റിപ്പോര്‍ട്ടില്‍ താക്കീത് നല്കുന്നു. ഭൂമിക്കച്ചവടത്തില്‍ നിന്നുള്ള ലാഭം കുറയുന്നു, കോവിഡ് മൂലമുള്ള അധികച്ചെലവ് ഇതെല്ലാം ചൈനയെ തകര്‍ക്കുന്നു.
വന്‍സാമ്പത്തിക കുതിപ്പ് മുന്നില്‍ക്കണ്ട് കടമെടുത്തതാണ് കടങ്ങള്‍ കുന്നുകൂടാന്‍ കാരണമായത്. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാഷ്ട്രങ്ങള്‍ ചൈനയെ വെറുത്തതോടെ ഇനി മുന്നോട്ട്പോക്ക് സുഗമമല്ല. അതിനൊപ്പം കൂനിന്മേല് കുരുപോലെ റഷ്യ- ഉക്രൈന് യുദ്ധം നീണ്ടുനീണ്ടുപോകുന്നു. തായ് വാനും ഇന്ത്യയുമായുള്ലള സംഘര്‍ഷങ്ങള്‍ വേറെ. ഇതിനും പറമെ ചൈനയുടെ ജനസംഖ്യ കുറയുകയാണ്. പഴയതുപോലെ ഇപ്പോള്‍ ജനസംഖ്യയില്‍ കൂടുതല്‍ പേര് യുവാക്കളല്ല എന്നതും ചൈനയുടെ പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. ഒരു കയറ്റത്തിന് ശേഷം ഒരു ഇറക്കം എന്നതാണ് ചൈനയുടെ ഇപ്പോഴത്തെ സ്ഥിതി. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് മൂഡീസ് ചൈനയെ എ വണ്‍ നെഗറ്റീവ് എന്ന റേറ്റിങ്ങിലേക്ക് താഴ്ത്തിയത്. സുസ്ഥിരം എന്ന നിലയില്‍ നിന്നാണ് എ വണ്‍ നെഗറ്റീവിലേക്ക് ചൈനയെ തരംതാഴ്ത്തിയിരിക്കുന്നത്. ചൈനയുടെ വിദേശക്കടങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യാനുള്ള തുക ഇതോടെ വര്‍ധിച്ചു. യുഎസിലെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരുന്ന മുന്‍നിര ചൈനീസ് കമ്പനികളായ ആലിബാബ, ജെഡി.കോം എന്നിവയുടെ ഓഹരിവില യഥാക്രമം 2 ശതമാനവും ഒരു ശതമാനവും താഴ്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: