ന്യൂദൽഹി: ഭാരതത്തിന്റെ എഴിപത്തിഒമ്പതാമത് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യമെങ്ങും ഹർ ഘർ തിരംഗ ആഘോഷിക്കുന്നു. ഹർ ഘർ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായി അഞ്ച് ലക്ഷത്തോളം ആളുകൾ ഡിജിറ്റൽ സർട്ടിഫിക്കറ്റിന്റെ ഭാഗമായി. കേന്ദ്ര മന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരും വിദ്യാർത്ഥികളുമടക്കം നാനാവിഭാഗത്തിലുള്ള ആളുകൾ ഹർ ഘർ തിരംഗയുടെ ഭാഗമാവുകയാണ്.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ആരംഭിച്ച ഹർ ഘർ തിരംഗ ക്യാമ്പയിൻ രാജ്യത്തെ സകലമാന ജനങ്ങളും എറ്റെടുത്തു. രാജ്യത്തിന്റെ ദേശീയ പതാക ഓരോ പൗരന്റെയും അഭിമാനം ആവുകയെന്ന ലക്ഷ്യം കൈവരിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും പതാകകൾ ഉയർത്തി അഞ്ചു ലക്ഷത്തിലധികം പേർ ഇതിനോടകം ഹർ ഘർ തിരംഗ ഡിജിറ്റൽ ക്യാമ്പയിനിന്റെ ഭാഗമായി സർട്ടിഫിക്കറ്റുകൾ നേടി.
ഈ മാസം രണ്ടു മുതൽ ആരംഭിച്ച ഡിജിറ്റൽ ക്യാമ്പയിൻ നാളെ അവസാനിക്കും. ഓൺലൈൻ പ്രക്രിയയിലൂടെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ നാളെ വരെ സമയമുണ്ട്. ഇതിനായി ഹർ ഘർ തിരംഗ വെബ്സൈറ്റായ https://harghartiranga.com വഴി രജിസ്റ്റർ ചെയ്യണം. പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, ലൊക്കേഷൻ എന്നിവ നൽകിയാൽ വെർച്ച്വൽ മാപ്പിൽ അവരവരുടെ പതാകകൾ പിൻ ചെയ്യാൻ സാധിക്കും. വീടുകളിലെ സമീപത്തെ പോസ്റ്റ് ഓഫീസുകളിൽ നിന്നോ ഖാദി ഭവനുകളിൽ നിന്നോ പതാകകൾ വാങ്ങാം.
വീടുകളിൽ പതാകകൾ ഉയർത്തി അതിന്റെ ചിത്രം അപ് ലോഡ് ചെയ്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാം. സമൂഹമാധ്യമങ്ങൾ ഘർഹർ തിരംഗ് ഹാഷ് ടാഗോടെ അപ് ലോഡ് ചെയ്യാനും സാധിക്കും.
















