കൊച്ചി: കോതമംഗലത്തെ സോന എൽദോസിന്റെ ആത്മഹത്യയിൽ ലൗ ജിഹാദ് ഇല്ലെന്ന് വരുത്തി തീർക്കാൻ പോലീസ് ശ്രമം. മതം മാറ്റാൻ ശ്രമിച്ചതാണ് മകളെ മരണത്തിലേക്ക് നയിച്ചതെന്ന അമ്മയുടെ പരാതി കോതമംഗലം പോലീസ് സ്വീകരിച്ചില്ല. സോനയുടെ അകന്ന ബന്ധുവിന്റെ പരാതിയിലാണ് നിലവിൽ എഫ് ഐ ആർ ഇട്ടിട്ടുള്ളത്. അമ്മയുടെയും സഹോദരന്റെയും മൊഴിയിൽ ഇതുവരെയും കോതമംഗലം പോലീസ് കേസെടുത്തിട്ടില്ല.
നിർബന്ധിച്ച് മതം മാറ്റാനുള്ള ശ്രമവും തുടർന്നുള്ള മാനസിക, ശാരീരിക പീഡനങ്ങളിലും മനം നൊന്താണ് സോന ആത്മഹത്യ ചെയ്തതെന്ന് അമ്മയും സഹോദരനും പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ മൊഴിയിൽ ഇരുവരെയും കൊണ്ട് ഒപ്പിട്ട് വാങ്ങാൻ പോലീസ് തയാറായില്ല. മകളുടെ മരണത്തിൽ ദുരൂഹതകൾ ഉണ്ടെന്ന് കാട്ടി അമ്മ പരാതി നൽകാൻ തയാറായെങ്കിലും ഇനിയൊരു പരാതി വേണ്ടെന്ന് മൊഴിയെടുക്കാനെത്തിയ പോലീസുകാർ പറഞ്ഞതായി സോനയുടെ സഹോദരൻ പറയുന്നു.
സോനയുടെ മരണം അന്വേഷിച്ചു വന്ന അകന്ന ബന്ധു നൽകിയ മൊഴി പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. സോനയുടെ ആത്മഹത്യാ കുറിപ്പിൽ റമീസും മാതാവും തന്നെ മതം മാറാൻ നിർബന്ധിച്ചിരുന്നുവെന്ന് പറയുന്നുണ്ട്. എന്നാൽ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ പുറത്തു പറയരുതെന്ന് പോലീസ് ബന്ധുക്കളോട് ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾക്ക് നീതി കിട്ടില്ലെന്ന് ഉറപ്പ് വന്നതോടെയാണ് കുടുംബം ആത്മഹത്യാ കുറിപ്പ് പുറത്ത് വിട്ടത്.
















