ന്യൂദൽഹി: കോതമംഗലത്തെ ലൗ ജിഹാദിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. ലൗ ജിഹാദിനെ കഥ മാത്രമാണെന്ന് മുഖ്യമന്ത്രിക്ക് ഇനിയും വിശേഷിപ്പിക്കാനകുമോ എന്നും അമിത് മാളവ്യ ചോദിച്ചു. കോതമംഗലത്ത് നടന്നത് സിനിമാ കഥയല്ലെന്നും ഇന്നത്തെ കേരളത്തിന്റെ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഇടവേളയ്‌ക്ക് ശേഷം ലൗ ജിഹാദ് വിഷയം ദേശീയ തലത്തിൽ ചർച്ചയാവുകയാണ്. കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ, ആ കുടുംബത്തോട് കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് സാധിക്കുമോയെന്നും അമിത് മാളവ്യ പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ടിടിസി വിദ‍്യാർഥിനിയായ സോനയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മതം മാറ്റത്തിന് വിദ‍്യാർഥിനി വിസമ്മതിച്ചതോടെ ആൺ സുഹൃത്ത് റമീസിൽ നിന്നുണ്ടായ അവഗണന മൂലമാണ് സോന ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റമീസിന്റെ പിതാവിനെയും മാതാവിനെയും അന്വേഷണസംഘം കേസിൽ പ്രതിചേർത്തേക്കും. ഇതിനായി ഇവരെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ‍്യം ചെയ്യും.
റമീസും കുടുംബവും മതം മാറാൻ നിർബന്ധിച്ചിരുന്നുയെന്നും രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോവുകയും പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ആത്മഹത‍്യാക്കുറിപ്പിൽ കണ്ടെത്തിയിരുന്നു.
















