അമേരിക്കയില്‍ ഒരാളെ അധികാരം ഭ്രാന്തനാക്കിയപ്പോള്‍ ഭാരതത്തില്‍ അധികാരം കിട്ടാത്ത ഒരാള്‍ ഭ്രാന്തനായി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ‘വോട്ട് മോഷണം’ എന്ന ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ശ്രദ്ധേയവും രസകരവുമായ വാചകമാണിത്. ഡൊണാള്‍ഡ് ട്രംപിന്റെ അധികാര ഭ്രാന്ത് പൂര്‍ണ്ണമായി വെളിപ്പെട്ടത് ഈയടുത്ത കാലത്താണെങ്കില്‍, രാഹുലിന്റെ അധികാര ഭ്രാന്ത് 2014 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. 2019 ലും 2024 ലും നരേന്ദ്ര മോദിതന്നെ പ്രധാനമന്ത്രിയായതോടെ ഈ ഭ്രാന്ത് പൂര്‍വാധികം ശക്തിപ്പെടുകയായിരുന്നു. ഈ അധികാര ഭ്രാന്ത് ഒരിക്കലും ശമിക്കാന്‍ പോകുന്നില്ല എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കാന്‍ ബംഗളൂരുവില്‍ വലിയ വാര്‍ത്താ സമ്മേളനം വിളിച്ചു രാഹുല്‍ നടത്തിയ പവര്‍ പോയിന്റ് പ്രസന്റേഷന്‍. കയ്യടിക്കാന്‍ ആളുകളുണ്ടെങ്കില്‍ ഏതു ഭീരുവും മഹാധീരനായി അഭിനയിക്കുമെന്ന് പറയാറുണ്ടല്ലോ. ഇതാണ് കോണ്‍ഗ്രസ് നേതാക്കള്‍ യുവരാജാവിനെക്കൊണ്ട് ചെയ്യിക്കുന്നത്.
രാഹുലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പരിഹാസ്യവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മണിക്കൂറുകള്‍ക്കകം തന്നെ വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നെഹ്‌റു കുടുംബത്തിന്റെയും ദല്ലാളുകളായി പെരുമാറുന്ന ചില മാധ്യമങ്ങള്‍ രാഹുലിന്റെ നുണകള്‍ പെരുപ്പിച്ചു കാണിക്കുകയാണ്. രാഹുലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ആവശ്യങ്ങള്‍ യുക്തിരഹിതവും ആണെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമായിരുന്നിട്ടും ആവര്‍ത്തിച്ചു പ്രചരിപ്പിച്ച് സത്യമാണെന്ന് വരുത്താനുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. താന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ അണുബോംബിടുമെന്ന് രാഹുല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നല്ലോ. ഇത് ഒരു നുണബോംബായിരുന്നിട്ടും മാധ്യമങ്ങള്‍ അണുബോംബായി ചിത്രീകരിക്കുകയാണ്. അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം കൊടുക്കാതിരിക്കുകയോ അപ്രസക്തമായി കൊടുക്കുകയോ ചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയക്ക് നേതൃത്വം നല്‍കുന്ന സംവിധാനത്തെക്കാള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും വിചിത്രമായി പെരുമാറി വിശ്വാസ്യത തീരെയില്ലാത്ത ഒരാളുടെ ജല്പനങ്ങള്‍ക്കാണ് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നത്.
ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റപ്പെടുത്തുന്ന രീതിയാണ് കുറേക്കാലമായി കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വോട്ടര്‍മാര്‍ ജയിപ്പിക്കാത്തതാണ് പ്രശ്‌നം. ഏതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്ലതാണ്. കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്പക്ഷമായിരുന്നു. എന്നാല്‍ മഹാരാഷ്‌ട്രയിലും ബീഹാറിലും ഹരിയാനയിലും മധ്യപ്രദേശിലുമൊക്കെ കോണ്‍ഗ്രസ് തോറ്റപ്പോള്‍ കമ്മിഷന്‍ മോശം. ഈ നുണപ്രചാരണത്തിന്റെ തുടര്‍ച്ചയാണ് വോട്ടു മോഷണം എന്ന പുതിയ ആരോപണം.
ബംഗളൂരുവില്‍ രാഹുലിനെ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച റിയാലിറ്റി ഷോയില്‍ മുഖ്യമായും അഞ്ച് ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉന്നയിച്ചത്. എന്തുകൊണ്ട് വോട്ടര്‍ പട്ടികയുടെ ഡിജിറ്റല്‍ രൂപം ജനങ്ങള്‍ക്ക് നല്‍കുന്നില്ല? വോട്ടു ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ എന്തുകൊണ്ട് നശിപ്പിക്കുന്നു? വോട്ടര്‍ പട്ടികയില്‍ എന്തിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യാപകമായ കൃത്രിമം കാണിക്കുന്നത്? പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവരെ ഭീഷണിപ്പെടുത്തുന്നത് എന്തിനാണ്? തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിയുടെ ഏജന്റിനെപ്പോലെ പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ട്? ഈ അഞ്ച് ചോദ്യങ്ങള്‍ക്കുമുള്ള മറുപടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്.
വോട്ടര്‍ പട്ടികയിലെ ഡിജിറ്റല്‍ രൂപം നല്‍കുന്നില്ലെന്ന കോണ്‍ഗ്രസിന്റെ പരാതി 2019 ല്‍ സുപ്രീംകോടതി തള്ളിയതാണ്. അതിനാല്‍ ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കേണ്ട യാതൊരു ബാധ്യതയും തെരഞ്ഞെടുപ്പ് കമ്മിഷനില്ല. എന്തുകൊണ്ടാണ് 45 ദിവസത്തിനു ശേഷം സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കുന്നതെന്നും, പ്രത്യേക കേസുകളില്‍ അത് സൂക്ഷിക്കുന്നതെന്നും തെര. കമ്മിഷന്‍ വ്യക്തമാക്കുകയുണ്ടായി. പരാതിയുള്ള ഏത് സ്ഥാനാര്‍ത്ഥിക്കും 45 ദിവസത്തിനകം ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. ഇങ്ങനെയൊരു പരാതിയുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളാണ് സൂക്ഷിക്കുക. അല്ലാത്തപക്ഷം ഒരു ലക്ഷത്തോളം പോളിങ് സ്റ്റേഷനുകളിലെ ദൃശ്യങ്ങള്‍ റിവ്യൂ ചെയ്യണമെന്നുണ്ടെങ്കില്‍ ഒരു ലക്ഷം ദിവസങ്ങളെടുക്കും. ഇത് നിരര്‍ത്ഥകമാണെന്നു മാത്രമല്ല, വോട്ടര്‍മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ആയിരിക്കും.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം നിരവധി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പുകള്‍ നടന്നു. ഇവയില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നുവെന്ന് ഇപ്പോള്‍ പറയുന്ന കോണ്‍ഗ്രസ് ഒരിടത്തുപോലും ഇതിനെതിരെ വ്യവസ്ഥാപിതമായ രീതിയില്‍ പരാതികള്‍ നല്‍കിയില്ല. ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള അധികാരം ഈ പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. ഇതിനു പകരം വാര്‍ത്താസമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും ആരോപണങ്ങള്‍ ഉന്നയിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നത് വെറും രാഷ്‌ട്രീയ തട്ടിപ്പാണ്. രേഖാമൂലം പരാതികളുമായി ചെന്നാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഏകപക്ഷീയമായി കള്ളം പ്രചരിപ്പിക്കുന്നു. തരംതാണ രാഷ്‌ട്രീയമാണിത്.
പാര്‍ട്ടി നേതാവ് എന്ന നിലയ്‌ക്കും പ്രതിപക്ഷ നേതാവ് എന്ന നിലയ്‌ക്കും തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നടന്നുവെന്ന് നിരന്തരം ആരോപിച്ചിട്ടുള്ളയാളാണ് രാഹുല്‍. എന്നാല്‍ സ്വന്തം പേരില്‍ ഒപ്പിട്ട ഒരു പരാതി പോലും ഈ നേതാവ് നല്‍കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരിക്കുന്നു. എന്തുകൊണ്ടാണിതെന്ന് രാഹുലോ കോണ്‍ഗ്രസ് നേതാക്കളോ പറയുന്നില്ല. അതിനുള്ള ആര്‍ജവം അവര്‍ക്കില്ല. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് 2024 ഡിസംബറില്‍ രാഹുല്‍ ആരോപിക്കുകയുണ്ടായി. എന്നാല്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയത് പാര്‍ട്ടിയുടെ ഒരു അഭിഭാഷകനാണ്. ഇതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ മറുപടി ഇപ്പോഴും കമ്മിഷന്റെ വെബ്‌സൈറ്റിലുണ്ട്. എന്നിട്ടും രാഹുല്‍ പറഞ്ഞു നടക്കുന്നത് കമ്മിഷന്‍ പ്രതികരിച്ചില്ല എന്നാണ്. സത്യസന്ധത തൊട്ടു തെറിക്കാത്ത നേതാവാണ് ഇയാള്‍ എന്നര്‍ത്ഥം. ഇങ്ങനെയൊരാള്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവായത് രാജ്യത്തിന്റെ ഗതികേട് എന്നല്ലാതെ എന്തുപറയാന്‍!
ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ വസ്തുതയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അതിനെതിരെ നിയമം അനുശാസിക്കുന്ന വിധത്തില്‍ പരാതി നല്‍കാത്തതെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചോദ്യത്തിന് രാഹുലോ മറ്റു കോണ്‍ഗ്രസ് നേതാക്കളോ മറുപടി പറയുന്നില്ല. കാരണം ആരോപണങ്ങള്‍ കളവാണെന്ന് ഇക്കൂട്ടര്‍ക്ക് തന്നെ അറിയാം. ഇതിന്റെ പേരില്‍ പരാതി നല്‍കിയാല്‍ എംപി എന്ന നിലയ്‌ക്ക് പൊതുപ്രവര്‍ത്തകനായ രാഹുല്‍ കുടുങ്ങും. ഇതുകൊണ്ടാണ് മറ്റുള്ളവരെക്കൊണ്ട് പരാതി നല്‍കിക്കുന്നത്. ഇതു സംബന്ധിച്ച സത്യവാങ്മൂലം കമ്മിഷന് നല്‍കാത്തതിനര്‍ത്ഥം ആരോപണങ്ങളില്‍ രാഹുല്‍ പോലും വിശ്വസിക്കുന്നില്ല എന്നാണ്. അസംബന്ധമായ ഈ ആരോപണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഇന്‍ഡി സഖ്യത്തിനും ഏല്‍ക്കാന്‍ പോകുന്ന കനത്ത പരാജയമാണ് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രാഹുല്‍ ദുഷ്പ്രചാരണം നടത്താനുള്ള അടിയന്തര സാഹചര്യം. ബിഹാറില്‍ തങ്ങള്‍ ജയിക്കുമോ തോല്‍ക്കുമോ എന്നറിയാന്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമൊന്നും കോണ്‍ഗ്രസിനില്ല. പരാജയപ്പെടുമെന്ന് അവര്‍ക്ക് ഉറപ്പാണ്. മുന്‍കാലത്തേക്കാള്‍ കനത്ത പരാജയമാവും സംഭവിക്കുക. സ്വാഭാവികമായും ജയിക്കുന്നത് ബിജെപിയും എന്‍ഡിഎയും ആയിരിക്കും. തെരഞ്ഞെടുപ്പ് കമ്മിഷനെ പഴിചാരി ഈ പരാജയത്തിന്റെ പാപഭാരത്തില്‍ നിന്ന് നേതാവിനെ രക്ഷിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
സ്ഥിരോത്സാഹവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ ചിലര്‍ക്കെങ്കിലും ഒരു നേതാവാകാന്‍ കഴിയും. പക്ഷേ നല്ല കോമാളിയാവാന്‍ അപൂര്‍വ്വം ചിലര്‍ക്കേ കഴിയൂ. നെഹ്‌റു കുടുംബാംഗമായതുകൊണ്ടുമാത്രം രാഷ്‌ട്രീയത്തില്‍ വന്നുപെട്ട കോമാളിയാണ് രാഹുല്‍. ഇനി എന്തൊക്കെ പ്രകടനങ്ങളാണ് പപ്പു കാഴ്ചവയ്‌ക്കുന്നതെന്ന് കാത്തിരുന്നു കാണാം.
















