മിസിസിപ്പി: ചന്ദ്രനിൽ ഇറങ്ങുക, അവിടെ ദേശീയ പതാക ഉയർത്തുക, ഗവേഷണത്തിനായി അവിടെ നിന്ന് മണ്ണ് കൊണ്ടുവരുക എന്നിവ എല്ലാം ഇപ്പോൾ പഴങ്കഥയാകുന്നു. ഭൂമിയുടെ ഈ ഏക ഉപഗ്രഹത്തിൽ സ്ഥിരമായ നിർമ്മാണത്തിനും ഊർജ്ജ വിതരണത്തിനുമായി ഇപ്പോൾ ഒരു പുതിയ ബഹിരാകാശ മത്സരം ആരംഭിച്ചിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ 2035 ഓടെ ചന്ദ്രനിൽ ഒരു ആണവ നിലയം നിർമ്മിക്കാനുള്ള പദ്ധതി ചൈന ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു. ഇത് അവരുടെ നിർദ്ദിഷ്ട അന്താരാഷ്‌ട്ര ചാന്ദ്ര ഗവേഷണ കേന്ദ്രത്തിന് ഊർജ്ജം നൽകും. ഇപ്പോൾ അമേരിക്കയ്‌ക്ക് 2030 ഓടെ ചന്ദ്രനിൽ ആണവ റിയാക്ടർ ആരംഭിക്കാൻ കഴിയുമെന്ന് അമേരിക്കയുടെ ആക്ടിംഗ് നാസ അഡ്മിനിസ്ട്രേറ്റർ ഷോൺ ഡഫി പറഞ്ഞു.
ഇപ്പോൾ നാസയും യുഎസ് ഊർജ്ജ വകുപ്പും ചന്ദ്രനിലെ താവളങ്ങൾ, ഖനന പ്രവർത്തനങ്ങൾ, ദീർഘകാല വാസസ്ഥലങ്ങൾ എന്നിവയ്‌ക്ക് വൈദ്യുതി നൽകാൻ കഴിയുന്ന ചെറിയ ആണവോർജ്ജ സംവിധാനങ്ങളിൽ വളരെക്കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ബഹിരാകാശ നിയമ വിദഗ്ധർ വിശ്വസിക്കുന്നത് ഇത് ഒരു ആയുധ മത്സരമല്ല മറിച്ച് ഒരു തന്ത്രപരമായ അടിസ്ഥാന സൗകര്യ മത്സരമാണെന്നാണ്.
ബഹിരാകാശത്ത് ആണവോർജ്ജം ഉപയോഗിക്കുന്നത് ഒരു പുതിയ ആശയമല്ല. 1960-കൾ മുതൽ യുഎസും സോവിയറ്റ് യൂണിയനും ഉപഗ്രഹങ്ങൾ, ചൊവ്വ റോവറുകൾ, വോയേജർ ദൗത്യങ്ങൾ എന്നിവയ്‌ക്ക് ഊർജ്ജം പകരാൻ ചെറിയ തോതിലുള്ള റേഡിയോ ആക്ടീവ് ഇന്ധനം ഉപയോഗിക്കുന്ന റേഡിയോ ഐസോടോപ്പ് ജനറേറ്ററുകൾ ഉപയോഗിച്ചുവരുന്നുണ്ട്.
സൗരോർജ്ജം അപര്യാപ്തമാകുമ്പോൾ ആണവോർജ്ജം ആവശ്യമായി വന്നേക്കാമെന്നും വിദഗ്ദർ വിശ്വസിക്കുന്നു. കൂടാതെ അന്താരാഷ്‌ട്ര നിയമത്തിൽ ഒരിടത്തും ചന്ദ്രനിൽ സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉപയോഗിക്കുന്നത് നിരോധിച്ചിട്ടില്ല.
















