രാമായണ കാവ്യത്തില്‍ അനേകം കഥാപാത്രങ്ങളുണ്ടെങ്കിലും, ഹനുമാന് പ്രത്യേക സ്ഥാനമുണ്ട്. ഭക്തി, ശക്തി, വിനയം, ബുദ്ധി, നിസ്വാര്‍ത്ഥ സേവനം എന്നിവയാണ് രാമായണത്തില്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്. അചഞ്ചലമായ ശ്രീരാമഭക്തിയാണ് ഹനുമാന്റെ സവിശേഷത. സീതാന്വേഷണത്തിനായി ലങ്കയിലേക്ക് പോകുമ്പോള്‍, രാമനാമം ജപിച്ച് സമുദ്രം ചാടിക്കടന്നത് ആ ഭക്തിയുടെ ആഴം വ്യക്തമാക്കുന്നു.
ലങ്കയില്‍ സീതയെ കണ്ട് മുദ്രമോതിരം നല്‍കി വിശ്വാസം നേടിയെടുത്തതും രാമദൂതന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെയാണ് കാണിക്കുന്നത്. രാമനുവേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറായ യഥാര്‍ത്ഥ ഭക്തനായിരുന്നു ഹനുമാന്‍.
ഹനുമാന്റെ അസാമാന്യമായ ശക്തി രാമായണത്തില്‍ പല സന്ദര്‍ഭങ്ങളിലും പ്രകടമാണ്. ലങ്കാദഹനം ഉദാഹരണം. രാവണന്റെ കൊട്ടാരത്തില്‍ അപമാനിക്കപ്പെട്ടപ്പോള്‍, തന്റെ വാല്‍ ഉപയോഗിച്ച് ലങ്കാനഗരത്തിന് തീയിട്ടത് അദ്ദേഹത്തിന്റെ അപാരമായ ശക്തിയെയും ക്രോധത്തെയും വെളിപ്പെടുത്തുന്നു. രാമരാവണയുദ്ധത്തില്‍ ലക്ഷ്മണന്‍ മൂര്‍ച്ഛിച്ചുവീണപ്പോള്‍, സഞ്ജീവനി കൊണ്ടുവരുന്നതിനായി ദ്രോണഗിരി ഒറ്റക്കയ്യില്‍ എടുത്തുകൊണ്ട് വന്നതും അദ്ദേഹത്തിനുണ്ടായിരുന്ന അഷ്ടൈശ്വര്യ സിദ്ധിക്ക് തെളിവാണ്.
അത്യദ്ഭുത ശക്തികളുണ്ടായിട്ടും ഹനുമാന്‍ എന്നും വിനയാന്വിതനായിരുന്നു. താന്‍ ചെയ്ത മഹത്തായ കാര്യങ്ങളെക്കുറിച്ച് ഒരിക്കലും അഹങ്കരിച്ചില്ല. താന്‍ കേവലം ശ്രീരാമ ദാസന്‍ മാത്രമാണെന്ന് എപ്പോഴും സ്വയംകരുതി.
ബുദ്ധിശക്തിയിലും ഹനുമാന്‍ ഒട്ടും പിിലായിരുന്നില്ല. ലങ്കയില്‍ സീതയെ കണ്ടെത്തിയശേഷം, രാവണസഭയില്‍ താനൊരു ദൂതനാണെ് സ്ഥാപിച്ചെടുക്കാനും, രാവണന് രാമന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കാനും അദ്ദേഹം കാണിച്ച ചാതുര്യവും തന്ത്രപരമായ നീക്കങ്ങളും ഉദാഹരണം. സീതയെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍, രാമന്റെ വാക്കുകളും ലക്ഷണങ്ങളും കൃത്യമായി വിവരിച്ചുകൊണ്ട് സീതയുടെ വിശ്വാസം നേടിയെടുത്തതും ഓരോ പ്രതിസന്ധി ഘട്ടത്തിലും ശരിയായ തീരുമാനങ്ങള്‍ എടുക്കാനും അത് നടപ്പിലാക്കാനും സാധിച്ചതും ഹനുമാന്റെ സൂക്ഷ്മമായ നിരീക്ഷണപാടവത്തെയും ബുദ്ധിയെയും കാണിക്കുന്നു.
ഹനുമാന്റെ ജീവിതം മുഴുവന്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉത്തമോദാഹരണമാണ്. തനിക്കുവേണ്ടി ഒുന്നം ആഗ്രഹിക്കാതെ, രാമന്റെയും സീതയുടെയും സുരക്ഷയ്‌ക്കും സന്തോഷത്തിനും വേണ്ടി മാത്രമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സുഗ്രീവനും രാമനും തമ്മില്‍ സഖ്യം സ്ഥാപിക്കാന്‍ സഹായിച്ചതും സീതയെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതും രാമരാവണയുദ്ധത്തില്‍ രാമന്റെ സൈന്യത്തിന് താങ്ങും തണലുമായി നിലകൊണ്ടതും എല്ലാം ഇതിനു നിദര്‍ശനങ്ങളാണ്.
ഒരു സേവകന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും മികച്ച മാതൃകയായി രാമായണത്തില്‍ ഹനുമാന്‍ നിലകൊള്ളുന്നു. ചിരഞ്ജീവികളില്‍ (അമരത്വം ലഭിച്ചവര്‍) ഒരാളായ ഹനുമാന് മരണമില്ല. ശ്രീരാമന്‍ ലങ്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം, ഹനുമാന്റെ അചഞ്ചലമായ ഭക്തിയില്‍ സംപ്രീതനായി അദ്ദേഹത്തിന് അമരത്വം നല്‍കി. രാമന്റെ കഥ ഈ ലോകത്ത് നിലനില്‍ക്കുന്നിടത്തോളം കാലം ഹനുമാന്‍ ജീവിച്ചിരിക്കുമെന്നും, രാമഭക്തരെ സംരക്ഷിക്കുമെന്നുമാണ് വിശ്വാസം.
ബാല്യത്തില്‍, ഉദയസൂര്യനെ തുടുത്തപഴമെന്ന് കരുതി വായിലാക്കാന്‍ വെമ്പിക്കുതിച്ചപ്പോള്‍ ഇന്ദ്രന്റെ വജ്രായുധമേറ്റ് ഹനുമാന് താടി മുറിഞ്ഞു. ഇതില്‍ കുപിതനായ വായുദേവന്‍ സഞ്ചാരം നിര്‍ത്തിവെച്ചപ്പോള്‍ ദേവന്മാര്‍ വായുദേവനെ പ്രീതിപ്പെടുത്തുകയും ഹനുമാന് പല വരങ്ങളും നല്‍കുകയും ചെയ്തു.
ആയുധങ്ങളാല്‍ അവധ്യനായിരിക്കട്ടെ എന്ന വരം ബ്രഹ്‌മാവ് അദ്ദേഹത്തിന് നല്‍കി. ഇന്ദ്രന്‍ സ്വന്തം ഇച്ഛപ്രകാരം മരണം വരിക്കാനുള്ള വരവും നല്‍കി. കൂടാതെ, അഗ്‌നി, വരുണന്‍ തുടങ്ങിയ ദേവന്മാരും അദ്ദേഹത്തിന് പ്രത്യേക കഴിവുകളും സംരക്ഷണവും വരമായി നല്‍കി.
അതിനാല്‍, രാമകഥയും രാമായണവും നിലനില്‍ക്കുന്ന കാലത്തോളം ഹനുമാന്‍ ചിരഞ്ജീവിയായി ഭക്തമാനസങ്ങളില്‍ തുടരും.
(അധ്യാപകനും മനശ്ശാസ്ത്ര കൗണ്‍സിലറും പ്രഭാഷകനും ആണ് ലേഖകന്‍)
















